കിരീടങ്ങളുടെ തൂവൽക്കൊട്ടാരത്തിലെ രാജ്ഞി പടിയിറങ്ങി; ഒളിംപിക്സ് സ്വർണ്ണ ജേതാവ് കരോലിന മാരിൻ വിരമിച്ചു

മഡ്രിഡ്: ലോക ബാഡ്മിന്റൻ കോർട്ടുകളിൽ പോരാട്ടവീര്യം കൊണ്ട് വിസ്മയം തീർത്ത സ്പാനിഷ് താരം കരോലിന മാരിൻ വിരമിക്കൽ പ്രഖ്യാപിച്ചു. ഒളിംപിക്സ് സ്വർണമെഡൽ ജേതാവും മൂന്ന് തവണ ലോക ചാമ്പ്യനുമായ മുപ്പത്തിരണ്ടുകാരി, പരിക്കിനെത്തുടർന്ന് കരിയർ അവസാനിപ്പിക്കാൻ തീരുമാനിച്ച വിവരം സമൂഹമാധ്യമങ്ങളിലൂടെയാണ് ആരാധകരെ അറിയിച്ചത്.
പരിക്കിൽ തകർന്ന മടങ്ങിവരവ്
കഴിഞ്ഞ പാരിസ് ഒളിംപിക്സ് സെമിഫൈനലിനിടെ കാൽമുട്ടിനേറ്റ ഗുരുതരമായ പരിക്കാണ് കരോലിനയുടെ കരിയറിൽ വില്ലനായത്. ഈ വർഷം നടക്കുന്ന യൂറോപ്യൻ ചാമ്പ്യൻഷിപ്പിലൂടെ താരം തിരിച്ചെത്തുമെന്ന് ആരാധകർ പ്രതീക്ഷിച്ചിരിക്കെയാണ് അപ്രതീക്ഷിത വിരമിക്കൽ. തന്റെ ആരോഗ്യസ്ഥിതി അനുവദിക്കാത്തതിനാലാണ് വീണ്ടും കോർട്ടിലിറങ്ങാനുള്ള മോഹം ഉപേക്ഷിക്കുന്നതെന്ന് താരം വ്യക്തമാക്കി. "2024 ൽ തന്നെ എന്റെ വിടവാങ്ങൽ മത്സരം നടന്നിരുന്നു എന്ന് വൈകിയാണ് ഞാൻ തിരിച്ചറിഞ്ഞത്" വികാരാധീനയായി കരോലിന കുറിച്ചു.
ഇന്ത്യൻ ആരാധകരുടെ പ്രിയപോരാളി
ഇന്ത്യൻ ബാഡ്മിന്റൻ താരം പി.വി. സിന്ധുവുമായി കരോലിന നടത്തിയ പോരാട്ടങ്ങൾ കായികചരിത്രത്തിലെ സുവർണ്ണ ഏടുകളാണ്. 2016-ലെ റിയോ ഒളിംപിക്സ് ഫൈനലിൽ സിന്ധുവിനെ പരാജയപ്പെടുത്തിയാണ് കരോലിന തന്റെ ഏക ഒളിംപിക്സ് സ്വർണം നേടിയത്. പിന്നീട് പല വേദികളിലും ഇരുവരും ഏറ്റുമുട്ടിയിരുന്നു. 2014, 2015, 2018 വർഷങ്ങളിൽ ലോക കിരീടം ചൂടിയ താരം, ആധുനിക ബാഡ്മിന്റനിലെ ഏറ്റവും മികച്ച താരങ്ങളിൽ ഒരാളായാണ് വിലയിരുത്തപ്പെടുന്നത്.










0 comments