print edition ഏഷ്യൻ ഗെയിംസിനുള്ള ഇന്ത്യൻ ടീമിന് യാത്രയയപ്പ്; ഒരുങ്ങി ഇന്ത്യ

ഏഷ്യൻ ഗെയിംസിനായി ജപ്പാനിലേക്ക് പുറപ്പെടുന്ന ഇന്ത്യൻ ടീമിന് ഡൽഹിയിൽ യാത്രയയപ്പ് നൽകിയപ്പോൾ /ഫോട്ടോ: പി വി സുജിത്
ന്യൂഡൽഹി: ഏഷ്യൻ ഗെയിംസിൽ മെഡൽ കൊയ്യാൻ ഇന്ത്യ ഒരുങ്ങി. ടീമിനുള്ള ഇന്ത്യൻ ഒളിമ്പിക് അസോസിയേഷന്റെ (ഐഒഎ) ഒൗദ്യോഗിക യാത്രയയപ്പ് ഇന്നലെ ഡൽഹിയിൽ നടന്നു. ഓരോ ഇനത്തിലും അവസാന വട്ട തയ്യാറെടുപ്പിലാണ് ഇന്ത്യ. മെഡൽ പ്രതീക്ഷയിൽ മുന്നിൽനിൽക്കുന്ന അത്‌ലറ്റിക്‌സ്, ഷൂട്ടിങ്, ബോക്‌സിങ് ഇനങ്ങളിൽ പരിശീലനം ഏറെക്കുറെ പൂർത്തിയായി. അത്‌ലറ്റിക്‌സിൽ അവസാന തയ്യാറെടുപ്പായ ഇന്ത്യൻ അത്‌ലറ്റിക്‌സ് സീരീസ് നാളെ ഡൽഹിയിൽ നടക്കും. ക്രിക്കറ്റിൽ താമസ സൗകര്യങ്ങളുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങൾ അവസാനിച്ചതായി ബിസിസിഐ വ്യക്തമാക്കി.
ജപ്പാനിലെ ഐചി–നഗോയയിൽ നടക്കുന്ന ഗെയിംസിൽ പ്രതീക്ഷയോടെയാണ് ഇന്ത്യ ഇറങ്ങുന്നത്. ആകെ 503 അംഗ സംഘമാണ് ഇക്കുറി. വനിതാ ഹോക്കി ടീം ജപ്പാനിലെത്തി. പതിമൂന്നിന് ആദ്യ സംഘം ഒഫീഷ്യലുകൾ ജപ്പാനിലെത്തിച്ചേരും. ഇന്ത്യൻ ഒളിന്പിക് അസോസിയേഷൻ പ്രതിനിധികളാണ് എത്തുക. തുടർന്ന് കായിക താരങ്ങളും ജപ്പാനിലെത്തും. 19ന് മുന്പായി മുഴുവൻ കായിക താരങ്ങളും ഇന്ത്യയിൽനിന്ന് പുറപ്പെടും.
ചടങ്ങിൽ കേന്ദ്ര കായിക മന്ത്രി മൻസുഖ് മാണ്ഡവ്യ, ഐഒഎ പ്രസിഡന്റ് പി ടി ഉഷ എന്നിവർക്കൊപ്പം വിവിധ കായിക ഫെഡറേഷനുകളുടെ പ്രതിനിധികളും പങ്കെടുത്തു. ‘മികച്ച മുന്നൊരുക്കമാണ് കായിക താരങ്ങൾ നടത്തിയത്. അതിനാൽ ഏറെ ആത്മവിശ്വാസത്തിലാണ്. നല്ല പ്രകടനങ്ങളുണ്ടാകും’–ഉഷ പറഞ്ഞു. ബിസിസിഐ, ഇന്ത്യൻ അത്‌ലറ്റിക്‌സ് ഫെഡറേഷൻ, ഹോക്കി ഫെഡറേഷൻ പ്രതിനിധികളും സംസാരിച്ചു.
പാരിസ് ഒളിന്പിക്‌സ് മെഡൽ ജേതാവ് സ്വപ്‌നിൽ കുസാലെയായിരുന്നു ചടങ്ങിലെ ശ്രദ്ധേയ സാന്നിധ്യം. ഇക്കുറി ഷൂട്ടിങ്ങിൽ മികച്ച പ്രകടനമുണ്ടാകുമെന്ന് സ്വപ്‌നിൽ പറഞ്ഞു. മനു ഭാക്കർ, ഇഷ സിങ് എന്നിവരുൾപ്പെട്ട ടീമിന് അത്ഭുതങ്ങൾ കാട്ടാനാകുമെന്നും ഒളിന്പ്യൻ വ്യക്തമാക്കി. 36 അംഗ ടീമാണ് ഇന്ത്യക്ക് ഷൂട്ടിങ്ങിൽ. ഏഷ്യൻ ഗെയിംസിനുള്ള ടീമിൽ സ്വപ്‌നിൽ അംഗമല്ല. ഹാങ്‌ഷുവിലെ സ്വർണ മെഡൽ ജേതാവാണ് മുപ്പത്തൊന്നുകാരൻ.
അതേസമയം, യാത്രയയപ്പ് ചടങ്ങിന്റെ തുടക്കത്തിൽ അരങ്ങേറിയ നൃത്ത പരിപാടിക്കെതിരെ വിമർശമുയർന്നു.









0 comments