ഏഷ്യാകപ്പ് ഹോക്കി: ഇന്ത്യൻ കൗമാരം ഫൈനലിൽ

മോഖി (ചൈന): ജൂനിയർ ആൺകുട്ടികളുടെ ഏഷ്യാകപ്പ് ഹോക്കിയിൽ ഇന്ത്യ ഫൈനലിൽ. മലേഷ്യയെ 3–1ന് കീഴടക്കിയാണ് മുന്നേറ്റം. ക്യാപ്‌റ്റൻ അൻമോൽ എക്ക രണ്ട് ഗോളടിച്ചു. സുഖ്‌വീന്ദർ പട്ടിക പൂർത്തിയാക്കി. തുടർച്ചയായി നാലാം കിരീടമാണ് ഇന്ത്യയുടെ ലക്ഷ്യം. ഇതുവരെ ആറ് തണ ചാമ്പ്യന്മാരായി. പാകിസ്ഥാനും ദക്ഷിണ കൊറിയയും തമ്മിലുള്ള മത്സരത്തിലെ വിജയികളെ ഫൈനലിൽ നേരിടും.
സെമിയിൽ തുടക്കം മുതൽ ഇന്ത്യ ആധിപത്യം പുലർത്തി. ആദ്യ രണ്ട് മിനിറ്റിനുള്ളിൽ അജീത് യാദവിന് രണ്ട് അവസരങ്ങൾ ലഭിച്ചെങ്കിലും മുതലാക്കാനായില്ല. ഇതോടെ ആദ്യ ക്വാർട്ടർ ഗോൾ രഹിതമായാണ് അവസാനിച്ചത്. പ്രതിരോധത്തിലൂന്നി കളിച്ച മലേഷ്യ 11-ാം മിനിറ്റിലാണ് ഇന്ത്യയുടെ ബോക്സിലേക്ക് ആദ്യമായി കടന്നുവന്നത്. രണ്ടാം ക്വാർട്ടറിന്റെ തുടക്കത്തിൽ 16-ാം മിനിറ്റിൽ ഇന്ത്യ ലീഡ് എടുത്തു. ക്യാപ്റ്റൻ അൻമോൽ എക്ക എടുത്ത പെനാൽറ്റി കോർണർ ഗോളിലേക്ക് വഴിമാറി (1-0). 17-ാം മിനിറ്റിൽ മലേഷ്യ തിരിച്ചടിക്കാൻ ശ്രമിച്ചെങ്കിലും ഗോൾകീപ്പർ വിവേക് ലാക്ര അത് തടഞ്ഞു.
മൂന്നാം ക്വാർട്ടറിന്റെ തുടക്കത്തിൽ ഗോളിയുടെ തകർപ്പൻ സേവുകൾ ഇന്ത്യയുടെ ലീഡ് കാത്തു. നാലാം ക്വാർട്ടറിൽ ഇന്ത്യ ലീഡ് ഉയർത്തി. 51-ാം മിനിറ്റിൽ സുഖ്‌വീന്ദർ ഗോൾ നേടി. 53-ാം മിനിറ്റിൽ മലേഷ്യക്ക് പെനാൽറ്റി സ്ട്രോക്ക് ലഭിച്ചെങ്കിലും ഗോളി വീണ്ടും രക്ഷകനായി. തൊട്ടടുത്ത മിനിറ്റിൽ ലഭിച്ച പെനാൽറ്റി കോർണറിലൂടെ അൻമോൽ വീണ്ടും ലക്ഷ്യം കണ്ടു. കളി തീരാൻ 24 സെക്കൻഡ് മാത്രം ബാക്കിനിൽക്കെ പെനാൽറ്റി കോർണറിലൂടെ മലേഷ്യ ആശ്വാസ ഗോൾ നേടി.










0 comments