print edition അരികെ സ്വപ്‌നം; ലോകകപ്പിൽ പന്തുതട്ടാൻ തഹ്സിൻ മുഹമ്മദ്

അസീസ്, തഹ്‌സിൻ മുഹമ്മദ് ജംഷിദ്
ലോകകപ്പിൽ പന്ത് തട്ടുന്ന ആദ്യ മലയാളിയെന്ന സ്വപ്‌നത്തിനരികെയാണ് തഹ്‌സിൻ മുഹമ്മദ് ജംഷിദ്. ഗ്രൂപ്പ് ബിയിൽ സ്വിറ്റ്‌സർലൻഡിനെതിരെയാണ് ആദ്യ കളി. കാനഡയും ബോസ്‌നിയ ആൻഡ് ഹെർസെഗൊവിനയുമാണ് മറ്റ് ടീമുകൾ. കളിക്കാൻ അവസരം ലഭിക്കുമെന്ന പ്രതീക്ഷയിലാണ് തഹ്‌സിൻ. ഇടതുവിങ്ങിലാണ് കളി. വേഗതയാണ് കൈമുതൽ. എതിർ പ്രതിരോധക്കാരെ ഡ്രിബിൾ ചെയ്‌ത് കുതിക്കും.
ഖത്തറിൽ സ്‌റ്റാർസ് ലീഗിൽ പന്ത് തട്ടിയാണ് തുടക്കം. 2024 അൽ ദുഹൈൽ ക്ലബിന്റെ സീനിയർ കുപ്പായത്തിൽ അരങ്ങേറി. ഖത്തറിലെ ആസ്‌പയർ ഫുട്‌ബോൾ അക്കാദമിയിലായിരുന്നു പരിശീലനം. ഖത്തറിന്റെ വിവിധ പ്രായവിഭാഗത്തിലുള്ള ടീമുകൾക്കായി കളിച്ചു.
ഖത്തർ ലീഗിൽ കളിക്കുന്ന ആദ്യ ഇന്ത്യൻ വംശജനായി. 2024ൽ ലോകകപ്പ് യോഗ്യതയിൽ അഫ്‌ഗാനിസ്ഥാനെതിരെയായിരുന്നു ഖത്തർ ടീമിലെ അരങ്ങേറ്റം. ഇന്ത്യയുമായുള്ള കളിക്കുള്ള ടീമിലും ഉൾപ്പെട്ടു. കളിക്കാനുള്ള അവസരം കുറവായിരുന്നെങ്കിലും ലോകകപ്പ് ടീമിലേക്കുള്ള തെരഞ്ഞെടുപ്പിന് അതൊന്നും തടസമായില്ല.
ഇൗ ലോകകപ്പിൽ കളിക്കുന്ന നാലാമത്തെ ഇന്ത്യൻ വംശജനാണ് തഹ്‌സിൻ. ഓസ്‌ട്രേലിയൻ ടീമിലെ വിങ്ങർ നിഷാൻ വേലുപ്പിളൈള തമിഴ് വംശജനാണ്. പഞ്ചാബിലെ ജലന്ധറിൽ വേരുകളുള്ള സർപ്രീത് സിങ് ലോകകപ്പിൽ ന്യൂസിലൻഡിനായി കളിക്കും. കോംഗോ മധ്യനിരക്കാരൻ സാമുവൽ മുത്തുസാമി തമിഴ് വംശജനാണ്.
ഖത്തർ ടീം കോർഡിനേറ്ററും മലയാളി
കോഴിക്കോട്: ലോകകപ്പ് ഫുട്ബോളിൽ ഖത്തർ ടീം കോർഡിനേറ്റർ മലയാളിയായ അസീസ്. കോഴിക്കോട് കക്കോടി ബദിരൂർ സ്വദേശിയാണ്. 2022ലെ ഖത്തറിൽ നടന്ന ലോകകപ്പ് വേളയിൽ നടത്തിയ പ്രവർത്തനങ്ങളാണ് അസീസിന് മുതൽക്കൂട്ടായത്. 1988ലാണ് ഖത്തറിലെത്തുന്നത്.










0 comments