തഹ്സിൻ ഇറങ്ങിയില്ല; മലയാളിയുടെ അരങ്ങേറ്റത്തിന് കാത്തിരിക്കണം

മെക്‌സിക്കോ സിറ്റി: ലോകകപ്പ് വേദിയിൽ മലയാളി ബൂട്ടിന്റെ മുദ്ര പതിയാൻ ഇനിയും കാത്തിരിക്കണം. സ്വിറ്റ്‌സർലൻഡിനെതിരായ മത്സരത്തിൽ ഖത്തർ ടീമിലെ മലയാളി തഹ്സിൻ മുഹമ്മദ് ജംഷിദിന് അവസരം ലഭിച്ചില്ല. പകരക്കാരനായെങ്കിലും പത്തൊമ്പതുകാരനെ കളത്തിലിറക്കുമെന്ന് മലയാളികൾ ആകാംക്ഷയോടെ കാത്തിരുന്നെങ്കിലും പരിശീലകൻ ലൊപെടെഗുയ് മറ്റ് താരങ്ങളെയാണ് കളത്തിലിറക്കിയത്.
ഖത്തറിൽ ചീഫ് അക്കൗണ്ടന്റായ തലശേരി ചിറക്കര ഹിബാസിൽ ജംഷീദിന്റെയും വളപട്ടണം ഷൈമാസിൽ ഷൈമയുടെയും രണ്ടാമത്തെ മകനാണ്. ജനിച്ചതും വളർന്നതും ഖത്തറിൽ. ദേശീയ ടീമിനായി അണ്ടർ 16,17,19 വിഭാഗങ്ങളിൽ കളിച്ചു. അൽ ദുഹൈൽ സീനിയർ ടീമിൽ കളിക്കുമ്പോഴാണ് ദേശീയ ടീമിലേക്കുള്ള വിളി.
മത്സരത്തിൽ യൂറോപ്യൻ വമ്പൻമാരായ സ്വിറ്റ്‌സർലൻഡിനെ ഖത്തർ ഞെട്ടിച്ചു. പരിക്കുസമയം ബൗലെം ഖൗഖിയുടെ തകർപ്പൻ ഗോളിൽ സ്വിസുകാരെ പിടിച്ചുകെട്ടി. ബ്രീൽ എംബോളോയുടെ പെനൽറ്റി ഗോളിലാണ് സ്വിസുകാർ തുടക്കത്തിൽ മുന്നിലെത്തിയത്. ലോകകപ്പ് ചരിത്രത്തിൽ ഖത്തറിന്റെ ആദ്യ സമനിലയാണിത്. 2022 ലോകകപ്പിൽ ആതിഥേയരായ ടീം എല്ലാ കളിയും തോറ്റിരുന്നു.
സ്വിസ് ജയമുറപ്പിച്ച ഘട്ടത്തിലായിരുന്നു ഖത്തറിന്റെ മറുപടി ഗോളെത്തിയത്. പരിക്കുസമയത്തിന്റെ അഞ്ചാം മിനിറ്റിൽ ഹൊമം അഹമ്മദിന്റെ ഇടതുഭാഗത്തുനിന്നുള്ള ക്രോസിൽ ക്യാപ്‌റ്റൻ ഖൗഖി ഹെഡ്ഡറിലൂടെ സമനില കണ്ടെത്തി. ഖത്തർ ടീമിലെ മലയാളി താരം തഹ്‌സിൻ മുഹമ്മദ് ജംഷിദിന് കളിക്കാൻ അവസരം കിട്ടിയില്ല. ഗ്രൂപ്പ് ‘ബി’യിൽ സ്വിറ്റ്‌സർലൻഡ്, ഖത്തർ, ബോസ്‌നിയ ആൻഡ് ഹെർസെഗൊവിന, കാനഡ ടീമുകൾക്ക് ഓരോ പോയിന്റായി.









0 comments