print edition സൂപ്പർ ലീഗ് കേരള ഫുട്‌ബോൾ ; ഇനി കിരീടക്കളി

മലപ്പുറം എഫ്സി ആരാധകർക്കൊപ്പം ജോൺ കെന്നഡി (ഫയൽ)
കോഴിക്കോട്
സൂപ്പർ ലീഗ് കേരള ഫുട്‌ബോളിൽ ഇനി നിർണായക പോരാട്ടങ്ങൾ. മൂന്ന് മത്സരം കൊണ്ട് ചാമ്പ്യനെ അറിയാം. പ്രാഥമിക ഘട്ടത്തിലെ 30 കളി പൂർത്തിയായപ്പോൾ നിലവിലെ ചാമ്പ്യൻമാരായ കാലിക്കറ്റ് എഫ്‌സി, തൃശൂർ മാജിക് എഫ്‌സി, മലപ്പുറം എഫ്‌സി, കണ്ണൂർ വാരിയേഴ്‌സ് ടീമുകൾ സെമിയിലെത്തി. തിരുവനന്തപുരം കൊമ്പൻസും കഴിഞ്ഞ തവണ റണ്ണറപ്പായ ഫോഴ്‌സ കൊച്ചിയും പുറത്തായി.
ഓരോ ടീമുകൾക്കും 10 കളിയായിരുന്നു. ഇതിൽ കാലിക്കറ്റ് 23 പോയിന്റുമായി ഒന്നാമതെത്തി. തൃശൂരാണ് (17) രണ്ടാമത്. മലപ്പുറം (14) മൂന്നും കണ്ണൂർ (13) നാലും സ്ഥാനത്ത് അവസാനിപ്പിച്ചു. കൊച്ചി ഒമ്പത് കളിയും തോറ്റു. കൊമ്പൻസ് മൂന്ന് വീതം ജയവും സമനിലയുമടക്കം 12 പോയിന്റ് നേടിയെങ്കിലും അവസാന കളി തോറ്റത് തിരിച്ചടിയിയായി.
നാളെയാണ് ആദ്യ സെമി. തൃശൂർ കോർപറേഷൻ സ്‌റ്റേഡിയത്തിൽ പട്ടികയിൽ രണ്ടാമതെത്തിയ തൃശൂരും മൂന്നാമതായ മലപ്പുറവും ഏറ്റുമുട്ടും. 10ന് കാലിക്കറ്റും കണ്ണൂരും തമ്മിലാണ് രണ്ടാംസെമി. കിരീടപ്പോര് 14ന്. അവസാന രണ്ട് കളിയും കോഴിക്കോട് കോർപറേഷൻ ഇ എം എസ് സ്‌റ്റേഡിയത്തിലാണ്.
പ്രാഥമിക റൗണ്ടിലെ 30 കളിയിൽ 81 ഗോളുകളാണ് ആകെ പിറന്നത്. കാലിക്കറ്റ് പത്ത് കളിയിൽ 21 ഗോളടിച്ച് മുന്നിലെത്തി. തൃശൂരാണ് ഗോളടിയിലെ പിശുക്കർ. എട്ട് ഗോൾ മാത്രമാണ് സമ്പാദ്യം. എന്നാൽ ഗോൾവഴങ്ങിയതിലും പൂരത്തിന്റെ നാട്ടുകാർ നേട്ടമുണ്ടാക്കി. ആകെ ഏഴ് തവണയാണ് തൃശൂരിന്റെ വലയിൽ പന്ത് കയറിയത്.
മലപ്പുറത്തിന്റെ ബ്രസീലിയൻ മുന്നേക്കാരൻ ജോൺ കെന്നഡിയാണ് ഗോൾവേട്ടക്കാരിലെ ഒന്നാമൻ. കഴിഞ്ഞ കളിയിൽ തൃശൂരിനെതിരെ കുറിച്ച ഹാട്രിക് ഉൾപ്പെടെ 9 കളിയിൽ എട്ട് ഗോളുണ്ട് ഇരുപത്തിമൂന്നുകാരന്. രണ്ടാമത് കാലിക്കറ്റിന്റെ മലയാളി യുവതാരം മുഹമ്മദ് അജ്‌സലാണ്. 10 കളിയിൽ ഏഴ് ഗോളുണ്ട് ഇരുപത്തിരണ്ടുകാരന്. കോഴിക്കോട് മുക്കം സ്വദേശി കേരള ബ്ലാസ്--റ്റേഴ്സ് റിസർവ് താരമാണ്.









0 comments