print edition ജംഷീദിന്റെ വിയർപ്പ്; തഹ്‌സിന്റെ കുപ്പായം

തഹ്സിൻ പിതാവ് ജംഷിദിനും(ഇടത്ത്) സഹോദരൻ മിഷാലിനുമൊപ്പം
ഫാസിൽ ചോല
Published on Jun 03, 2026, 01:02 AM | 1 min read
കണ്ണൂർ: അങ്ങകലെ ഖത്തറിൽ ജംഷിദ് ഒരു സുന്ദരസ്വപ്‌നത്തിന്റെ സാഫ-ല്യത്തിലാണ്. മകൻ തഹ്‌സിൻ മുഹമ്മദ് ലോകകപ്പ് കളിക്കുന്നു, ഖത്തർ ജഴ്‌സിയിൽ. അതിന്റെ സന്തോഷം ഇങ്ങ് കേരളത്തിലുമുണ്ട്, കണ്ണൂരിൽ പ്രത്യേകിച്ചും. കാരണം ജംഷിദ് കണ്ണൂരുകാരനാണ്.
ഇന്ത്യൻ ക്യാപ്‌റ്റനായിരുന്ന ജോപോൾ അഞ്ചേരിക്കൊപ്പം കേരള യൂത്ത് ടീമിൽ കളിച്ചയാളാണ് ജംഷിദ്. അന്ന് കലിക്കറ്റ് സർവകലാശാലാ ടീമിന്റെ ഉപനായകനായി അന്തർ സർവകലാശാലാ കിരീടം ചൂടിയിരുന്നു. എന്നാൽ പരിക്ക് കാരണം കളിജീവിതം പാതിവഴിയിൽ ഉപേക്ഷിക്കേണ്ടിവന്നു. കളിക്കളത്തിൽ തനിക്ക് നഷ്‌ടപ്പെട്ട സ്വപ്‌നങ്ങളാണ് വർഷങ്ങൾക്കിപ്പുറം മകനിലൂടെ ജംഷിദ് തിരിച്ചുപിടിക്കുന്നത്.
വളപട്ടണത്തെ പുരാതന തറവാടായ ചങ്ങളാംചാലിപ്പറത്ത് (കൊട്ടക്കാന്റവിട) വീട്ടിലെ കണ്ണിയാണ് തഹ്‌സിൻ. ജനിച്ചതും വളർന്നതുമെല്ലാം ഖത്തറിൽ. ഖത്തറിൽ ചീഫ് അക്കൗണ്ടന്റ് ആയ തലശേരി ചിറക്കര ഹിബാസിൽ ജംഷിദിന്റെയും വളപട്ടണം ഷൈമാസിൽ ഷൈമയുടെയും രണ്ടാമത്തെ മകനാണ്.
കുഞ്ഞുപ്രായത്തിൽ തഹ്‌സിന്റെ കാലുകളിൽ ആദ്യമായി ബൂട്ടണിയിച്ചത് ജംഷിദായിരുന്നു. വർഷങ്ങളായി ഖത്തറിലാണ് താമസമെങ്കിലും നാടുമായുള്ള ബന്ധം തഹ്‌സിൻ കാത്തുസൂക്ഷിച്ചിരുന്നു. നാലുവർഷം മുമ്പ് നാട്ടിലെത്തിയപ്പോൾ കൂട്ടുകാർക്കൊപ്പം തങ്ങൾവയൽ സ്റ്റേഡിയത്തിലിറങ്ങി പന്ത് തട്ടിയിരുന്നു. അവന്റെ കളിമിടുക്ക് അന്നേ നാട്ടുകാർ തിരിച്ചറിഞ്ഞതാണ്.
മകനെ ലോകോത്തര നിലവാരമുള്ള കളിക്കാരനാക്കി മാറ്റാൻ ജംഷിദ് നടത്തിയ പ്രയത്നമാണ് ഫലം കണ്ടത്. തഹ്‌സിന്റെ ചരിത്രനേട്ടം പ്രമാണിച്ച് വളപട്ടണത്തെങ്ങും ഫ്ലക്‌സ് ബോർഡുകൾ ഉയർന്നുകഴിഞ്ഞു. തങ്ങളുടെ കൂടെ കളിച്ചുവളർന്ന പയ്യൻ സൂപ്പർതാരങ്ങൾക്കൊപ്പം ലോകകപ്പിൽ ബൂട്ടണിയുന്നതിന്റെ ആവേശത്തിലാണ് തഹ്‌സിന്റെ നാട്.










0 comments