സന്തോഷ് ട്രോഫി: ഒരടിയിൽ കേരളം വീണു; സർവീസസിന് കിരീടം

സന്തോഷ് ട്രോഫി ഫുട്ബോൾ ഫെെനലിൽ കേരളത്തെ തോൽപ്പിച്ച് കപ്പടിച്ച സർവീസസ് താരങ്ങളുടെ ആഹ്ലാദം| ഫോട്ടോ: പി വി സുജിത്
അജിൻ ജി രാജ്
Published on Feb 08, 2026, 03:40 PM | 1 min read
ദിബ്രുഗഢ് (അസം): സന്തോഷ് ട്രോഫി ഫൈനലിൽ കേരളത്തിന് വീണ്ടും കണ്ണീർ. കഴിഞ്ഞ തവണ ബംഗാളിനോട് ഫൈനലിൽ തോറ്റ കേരളം ഇത്തവണ സർവീസസിനോട് എതിരില്ലാത്ത ഒരു ഗോളിന് തോറ്റ് മടങ്ങി. അധിക സമയത്ത് അഭിഷേക് പാവറിന്റെ ഗോളിലാണ് പട്ടാളം എട്ടാം കിരീടം ചൂടിയത്. 108-ാം മിനിറ്റിലാണ് ഗോൾ വീണത്.
ആവേശകരമായ ഫൈനൽ പോരാട്ടത്തിനാണ് ധാകുവാഖാന സ്റ്റേഡിയം സാക്ഷിയായത്. നിശ്ചിത സമയത്ത് നിരവധി അവസരങ്ങൾ ലഭിച്ചെങ്കിലും ഇരുടീമുകൾക്കും ലക്ഷ്യം കാണാനായിരുന്നില്ല. കളിയവസാനിക്കാൻ മിനിറ്റുകൾ ബാക്കി നിൽക്കെ കേരളത്തിന്റെ ഒ എം ആസിഫ് പരിക്കേറ്റ് മടങ്ങി.
ഗ്രൂപ്പിലെ അവസാന മത്സരത്തിലും സർവീസസ് കേരളത്തെ തോൽപ്പിച്ചിരുന്നു. അഭിഷേക് പാവറിന്റെ ഗോളിലായിരുന്നു അന്നും ജയം. സന്തോഷ് ട്രോഫിയുടെ ചരിത്രത്തിൽ രണ്ടാംതവണയാണ് കേരളവും സർവീസസും ഫൈനലിൽ മുഖാമുഖമെത്തുന്നത്. രണ്ടു തവണയും ജയം സർവീസസിനൊപ്പമായി. 2013ൽ കൊച്ചിയിൽ നടന്ന മത്സരത്തില്‍ ഷൂട്ടൗട്ടിലാണ് കേരളം തോറ്റത്. 2022ൽ മലപ്പുറം മഞ്ചേരിയിലാണ് കേരളം അവസാനമായി ജേതാക്കളായത്.










0 comments