ആദ്യ കളി 22ന് പഞ്ചാബിനോട്
print edition സന്തോഷച്ചിറകിൽ ; കേരളത്തിന് 22 അംഗ ടീം

സന്തോഷ് ട്രോഫി ഫുട്ബോളിനുള്ള കേരള ടീം വിമാനത്തിൽ
അജിൻ ജി രാജ്
Published on Jan 20, 2026, 03:30 AM | 1 min read
ന്യൂഡൽഹി
സന്തോഷപ്പറവകളായി കേരളം അസമിലേക്ക്. എട്ടാം കിരീടം തേടി മലയാളിപ്പട വടക്ക് കിഴക്കൻ സംസ്ഥാനത്ത് ഇന്നെത്തും. കൊച്ചിയിൽ നിന്ന് ഇന്നലെ രാത്രി വിമാന മാർഗമാണ് 28 അംഗ സംഘം പുറപ്പെട്ടത്. ഡൽഹി വഴി അസമിലെ ദിബ്രുഗഢിൽ വിമാനമിറങ്ങും. 22ന് പഞ്ചാബിനെതിരെയാണ് ആദ്യ മത്സരം. നാളെ രാവിലെ രാജസ്ഥാൻ–-ഉത്തരാഖണ്ട് മത്സരത്തോടെ 79-–ാംമത് സന്തോഷ് ട്രോഫി ഫുട്ബാളിന് തുടക്കമാകും. രാവിലെ ഒമ്പതിനാണ് കളി. പകൽ രണ്ടിന് നിലവിലെ ചാമ്പ്യന്മാരായ ബംഗാൾ നാഗാലാൻഡിനെ നേരിടും. തമിഴ്‌നാടും ആതിഥേയരായ അസമും തമ്മിലാണ് മൂന്നാമത്തെ കളി.
സിലാപത്തർ, ധകുഖാന സ്റ്റേഡിയങ്ങളിലായാണ് മത്സരം. ഒരു ദിവസം മൂന്നു കളിയാണ്. ഫെബ്രുവരി എട്ടിനാണ് ഫൈനൽ. ആകെ 12 ടീമുകളാണ്.
ഒരു മാസത്തിലേറെ നീണ്ട തയ്യാറെടുപ്പുകൾക്ക് ശേഷമാണ് കേരളം ഫൈനൽ റൗണ്ടിനെത്തുന്നത്. കണ്ണൂരിലും വയനാട്ടിലുമായിരുന്നു പരിശീലന ക്യാമ്പ്. പ്രതിരോധക്കാരൻ ജി സഞ്ജുവാണ് ക്യാപ്റ്റൻ. എം ഷഫീഖ് ഹസൻ പരിശീലകനും. "നല്ല മുന്നൊരുക്കങ്ങളാണ് നടത്തിയത്. മികച്ച കളിക്കാരാണ് നമുക്കുള്ളത്. വളരെ പ്രതീക്ഷയിലാണ് ടീം"- കേരള സഹപരിശീലൻ എബിൻ റോസ് പറഞ്ഞു. കെ ടി ചാക്കോയാണ് ഗോൾകീപ്പിങ് കോച്ച്.
ഹൈദരാബാദിൽ കഴിഞ്ഞ വർഷം നടന്ന ടൂർണമെന്റിൽ കേരളം റണ്ണറപ്പായിരുന്നു. പരിക്കുസമയത്തെ ഒറ്റ ഗോളിൽ ബംഗാളിനോട് തോറ്റു.










0 comments