print edition ഐ ആം ബാക്ക് ! ഞാനിതാ തിരിച്ചെത്തിയിരിക്കുന്നു: ക്രിസ്റ്റ്യാനോ റൊണാൾഡോ

ഉസ്‌ബെക്കിസ്ഥാനെതിരായ മത്സരശേഷം ക്രിസ്റ്റ്യാനോ റൊണാൾഡോ മാധ്യമങ്ങളോട് ആത്മവിശ്വാസത്തോടെ പറഞ്ഞു ‘ഞാനിതാ തിരിച്ചെത്തിയിരിക്കുന്നു’. പ്രധാന ടൂർണമെന്റുകളിൽ അവസാന 10 മത്സരങ്ങളിലും പോർച്ചുഗൽ ക്യാപ്‌റ്റന് ഗോളടിക്കാനായിരുന്നില്ല. ലോകകപ്പിലെ ആദ്യ കളിക്കുശേഷം ടീമിൽ നാൽപ്പത്തൊന്നുകാരൻ അധികപ്പറ്റാണെന്ന വിമർശനം ഉയർന്നു. എന്നാൽ ഉസ്‌ബെക്കിസ്ഥാനെതിരെ ഇരട്ടഗോൾ നേടി വൻതിരിച്ചുവരവ് നടത്തി. ആ സന്തോഷത്തിൽ റൊണാൾഡോ മാധ്യമങ്ങൾക്ക് നൽകിയ അഭിമുഖം.
ഒന്നും അവസാനിച്ചിട്ടില്ല
വിഷമം പിടിച്ച ആഴ്‌ചയായിരുന്നു കഴിഞ്ഞുപോയത്. എനിക്കെതിരെയും ടീമിനെതിരെയും കടുത്ത വിമർശനമായിരുന്നു. ഒരുവേള വിരമിച്ച കളിക്കാരനെ പോലെ തോന്നി. എന്നാൽ എക്കാലവും ഫുട്‌ബോളിനെക്കാൾ കഠിനാധ്വാനത്തിലാണ് ഞാൻ വിശ്വസിക്കുന്നത്. 23 വർഷമായി ഇവിടെയുണ്ട്. ഒരു ദിവസം മോശം കളിയുണ്ടായാൽ ക്രിസ്റ്റ്യാനോ തീർന്നു, വയസ്സായി എന്ന് പറയുന്നവരുണ്ട്. അതിനുള്ള മറുപടിയാണ് ഞാനും ടീമും നൽകിയത്.
കൂട്ടായ്‌മയുടെ വിജയം
ആറ് ലോകകപ്പിൽ ഗോളടിച്ചതിൽ സന്തോഷമുണ്ട്. പക്ഷേ, അതിനേക്കാൾ സന്തോഷം നൽകുന്നത് പോർച്ചുഗലിന്റെ വിജയമാണ്. ഇതൊരു വ്യക്തിയുടെ ടീമല്ല. ഞങ്ങൾ കുടുംബമാണ്. പുറത്തുള്ളവർ പലതും പറയും. ആദ്യ മത്സരത്തിൽ പിഴവുകൾ പറ്റി. ടീം അത് തിരുത്തി. ഒന്നായി പരിശ്രമിച്ചു. നല്ല പ്രകടനം നടത്തി. അതിനുള്ള ഫലമാണ് ഇൗ ജയം.
ഇനിയും മുന്നോട്ട്
നാല് പോയിന്റായി. അടുത്ത റൗണ്ടിലെത്താൻ അത് മതിയെന്നാണ് തോന്നുന്നത്. ഓരോ മത്സരത്തിനും നല്ല തയ്യാറെടുപ്പാണ് നടത്തുന്നത്. ഇന്ന് ഞാനാണ് കളിയിലെ താരം. നാളെയത് മറ്റാരെങ്കിലുമാകാം. ഒരുമയുണ്ടായാൽ ഒരുപാട് മുന്നേറാം. ലയണൽ മെസിയുടെയും കിലിയൻ എംബാപ്പെയുടെയും ഗോളടി ശ്രദ്ധിക്കുന്നില്ല.
ആയിരത്തിലേക്ക് ദൂരം 25
ദേശീയ കുപ്പായത്തിൽ 145 ഗോൾ നേടിയ റൊണാൾഡോയ്‌ക്ക് കളി ജീവിതത്തിൽ 975 ഗോളായി. ആയിരം ഗോളിലെത്താൻ ഇനി വേണ്ടത് കേവലം 25 ഗോളുകൾ.
പോർച്ചുഗലിനായി കൂടുതൽ ഗോൾ
ഉസ്‌ബെക്കിസ്ഥാനെതിരെ ഇരട്ട ഗോൾ നേടിയ ക്രിസ്റ്റ്യാനോ റൊണാൾഡോ ലോകകപ്പിൽ പോർച്ചുഗലിനായി കൂടുതൽ ഗോൾ നേടുന്ന താരമായി. ആറ് ലോകകപ്പുകളിലായി 10 ഗോളായി. ഇതിഹാസതാരം യൂസേബിയോയെ മറികടന്നു. ആദ്യ ഗോളോടെ തുടർച്ചയായി ആറ് ലോകകപ്പിൽ ഗോൾ നേടുന്ന താരമെന്ന റെക്കോഡും സ്വന്തമാക്കി.
പ്രായമേറിയ രണ്ടാമത്തെ താരം
ലോകകപ്പിൽ ഗോൾ നേടുന്ന പ്രായമേറിയ രണ്ടാമത്തെ താരമായി ക്രിസ്റ്റ്യാനോ റൊണാൾഡോ. 41 വർഷവും 138 ദിവസവുമാണ് പോർച്ചുഗൽ ക്യാപ്‌റ്റന്റെ പ്രായം. കാമറൂണിന്റെ റോജർ മില്ലയുടെ (42 വർഷം, 39 ദിവസം) പേരിലാണ് റെക്കോഡ്.
ലോകകപ്പിൽ ഉസ്‌ബെക്കിസ്ഥാനെതിരെ ഗോൾ നേടിയ പോർച്ചുഗൽ ക്യാപ്‌റ്റൻ ക്രിസ്‌റ്റ്യാനോ റൊണാൾഡോയെ സഹതാരങ്ങൾ ഒന്നടങ്കം കെട്ടിപ്പിടിച്ചപ്പോൾ









0 comments