അവിവേകപൂർണ്ണമായ തീരുമാനങ്ങൾ എടുക്കില്ല; വിരമിക്കൽ വാർത്തകൾ തള്ളി ക്രിസ്റ്റ്യാനോ റൊണാൾഡോ

Photo Credit:FIFA
ടൊറന്റോ: ഫിഫ ലോകകപ്പിന്റെ റൗണ്ട് ഓഫ് 32 മത്സരത്തിൽ പോർച്ചുഗലും ക്രോയേഷ്യയും ഏറ്റുമുട്ടുന്നതിന് തൊട്ടുമുമ്പ്, ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ സഹോദരി അദ്ദേഹത്തിന്റെ ഭാവിയെക്കുറിച്ച് ഒരു നിർണായക വെളിപ്പെടുത്തൽ നടത്തി. ഈ ലോകകപ്പോടെ റൊണാൾഡോ അന്താരാഷ്ട്ര ഫുട്ബോളിൽ നിന്ന് വിരമിക്കാൻ തീരുമാനിച്ചതായാണ് അദ്ദേഹത്തിന്റെ സഹോദരി വെളിപ്പെടുത്തിയത്.
ക്രോയേഷ്യക്കെതിരെയുള്ള മത്സരം പോർച്ചുഗലിന് ഒരു നോക്കൗട്ട് പോരാട്ടമായതിനാൽ, അന്താരാഷ്ട്ര ഫുട്ബോളിൽ ഈ ഗോൾവേട്ടക്കാരനെ കാണുന്ന അവസാന തവണയായിരിക്കാം ഇതെന്ന് കരുതി ആരാധകർ ആശങ്കയിലായി.
"ഞാൻ അവിവേകപൂർണ്ണമായ തീരുമാനങ്ങൾ എടുക്കാറില്ല," ക്രോയേഷ്യക്കെതിരായ പോർച്ചുഗലിന്റെ വിജയത്തിന് ശേഷം ഫോക്സ് സ്പോർട്സിനോട് റൊണാൾഡോ പറഞ്ഞു. "ഞാൻ ടൂർണമെന്റിന് ശേഷം തീരുമാനമെടുക്കും, ഇപ്പോൾ ഇല്ല," 41 കാരനായ ഇതിഹാസം കൂട്ടിച്ചേർത്തു. ഇതോടെ സ്വന്തം സഹോദരി പരത്തിയ ആശങ്കകൾക്ക് അദ്ദേഹം വിരാമമിട്ടു.
ചരിത്രം കുറിച്ച് റൊണാൾഡോ
ഈ മത്സരത്തിനിടയിൽ, ഫിഫ ലോകകപ്പ് നോക്കൗട്ട് മത്സരത്തിൽ ഗോൾ നേടുന്ന ഏറ്റവും പ്രായം കൂടിയ കളിക്കാരനായി റൊണാൾഡോ ചരിത്രം കുറിച്ച്. 41 വയസ്സും 147 ദിവസവും പ്രായമുള്ളപ്പോഴാണ് അദ്ദേഹം ഈ നാഴികക്കല്ല് പിന്നിട്ടത്. ലോകകപ്പ് നോക്കൗട്ട് മത്സരത്തിലെ ഏറ്റവും പ്രായം കൂടിയ ഗോൾ സ്കോറർ എന്ന മുൻ റെക്കോർഡാണ് റൊണാൾഡോ മറികടന്നത്.
മത്സരത്തിന്റെ 67-ാം മിനിറ്റിൽ വിഎആർ പരിശോധനയ്ക്ക് ശേഷം പോർച്ചുഗലിന് അനുകൂലമായി ലഭിച്ച പെനാൽറ്റി കൃത്യമായി ലക്ഷ്യത്തിലെത്തിച്ചാണ് റൊണാൾഡോ ഗോൾ നേടിയത്.
ക്രോയേഷ്യക്ക് വേണ്ടി ഇവാൻ പെരിസിച്ച് നേടിയ ആദ്യ ഗോളിന് മറുപടി നൽകി പോർചുഗലിനെ ഒപ്പമെത്തിക്കാൻ ഈ ഗോളിനായി. മത്സരത്തിലുടനീളമുള്ള മികച്ച പ്രകടനത്തിന് ഇതിഹാസ ഫുട്ബോളർ 'പ്ലെയർ ഓഫ് ദി മാച്ച്' ആയി തിരഞ്ഞെടുക്കപ്പെട്ടു.
ആവേശപ്പോരാട്ടത്തിൽ പോർച്ചുഗലിന് വിജയം
ഫിഫ ലോകകപ്പ് 2026-ന്റെ റൗണ്ട് ഓഫ് 32-ൽ ക്രോയേഷ്യക്കെതിരെ 2-1 ന്റെ നാടകീയമായ വിജയമാണ് പോർച്ചുഗൽ സ്വന്തമാക്കിയത്. പകരക്കാരനായി ഇറങ്ങിയ ഗോൺസാലോ റാമോസ് സ്റ്റോപ്പേജ് ടൈമിൽ ഹെഡ്ഡറിലൂടെ നേടിയ വിജയഗോളാണ് പോർച്ചുഗൽ ടീമിനെ പ്രീ-ക്വാർട്ടറിലേക്ക് നയിച്ചത്.











0 comments