സിറ്റിക്ക് വിട; റോഡ്രിയെ സ്വന്തമാക്കി ബാഴ്സലോണ

മാഞ്ചസ്റ്റർ: സ്പാനിഷ് ടീം ക്യാപ്റ്റനും മാഞ്ചസ്റ്റർ സിറ്റിയുടെ മധ്യനിര താരവുമായ റോഡ്രിയെ സ്വന്തമാക്കി ബാഴ്സലോണ. ഏകദേശം 65.4 മില്യൺ വിലമതിക്കുന്ന കരാറിലെത്തിയതായാണ് റിപ്പോർട്ട്
30 കാരനായ മധ്യനിരക്കാരൻ ബാഴ്സലോണയുമായി നാല് വർഷത്തെ കരാറിൽ ഒപ്പിടുമെന്നാണ് റിപ്പോർട്ട്. കൈമാറ്റം അടുത്ത ദിവസങ്ങളിൽ പൂർത്തിയാകുമെന്നാണ് കരുതുന്നത്.
2019-ൽ അന്നത്തെ ക്ലബ് റെക്കോർഡ് തുകയായ 62.8 മില്യണിന് അത്‌ലറ്റിക്കോ മാഡ്രിഡിൽ നിന്ന് മാഞ്ചസ്റ്റർ സിറ്റിയിലെത്തിയ റോഡ്രി, ഏഴ് ട്രോഫി നിറഞ്ഞ സീസണുകളിൽ സിറ്റിക്കായി 298 മത്സരങ്ങൾ കളിച്ചു.
ഗുരുതരമായ കാൽമുട്ട് പരിക്കിനെ തുടർന്ന് 2024-25 സീസണിന്റെ വലിയൊരു ഭാഗം അദ്ദേഹത്തിന് നഷ്ടമായി. കഴിഞ്ഞ സീസണിലും ചില മത്സരങ്ങൾ നഷ്ടപ്പെട്ടു.
എന്നിരുന്നാലും ലോകകപ്പിൽ റോഡ്രി തന്റെ മികച്ച ഫോമിലേക്ക് തിരിച്ചെത്തി. സ്പെയിനിനെ രണ്ടാം ലോകകപ്പ് കിരീടത്തിലേക്ക് നയിച്ച അദ്ദേഹം ടൂർണമെന്റിലെ മികച്ച താരമായി തിരഞ്ഞെടുക്കപ്പെട്ടു.
മാഞ്ചസ്റ്റർ സിറ്റി വിട്ടുപോകുമ്പോൾ റോഡ്രിയുടെ പേരിൽ 12 പ്രധാന കിരീടങ്ങളുണ്ട്. ഇതിൽ നാല് പ്രീമിയർ ലീഗ് കിരീടങ്ങൾ, രണ്ട് എഫ്‌എ കപ്പുകൾ, മൂന്ന് ഇഎഫ്എൽ കപ്പുകൾ, 2022-23 സീസണിലെ ചാമ്പ്യൻസ് ലീഗ് എന്നിവ ഉൾപ്പെടുന്നു.
റോഡ്രിയുടെ കരാർ എതിഹാദ് സ്റ്റേഡിയത്തിൽ അവസാന വർഷത്തിലേക്ക് കടക്കാനിരിക്കെയാണ് കഴിഞ്ഞ ആഴ്ച ബാഴ്സലോണ നൽകിയ 38.5 മില്യന്റെ ആദ്യ ഓഫർ സിറ്റി നിരസിച്ചത്.
റയൽ മാഡ്രിഡിലേക്കായിരിക്കും റോഡ്രിയുടെ അടുത്ത നീക്കം എന്നായിരുന്നു നേരത്തെ കരുതിയിരുന്നത്. എന്നാൽ, സമീപ ദിവസങ്ങളിൽ ലാ ലിഗയിലെ എതിരാളികളായ ബാഴ്സലോണ ഇടപെടൽ ശക്തമാക്കി.
2019 ൽ അത്‌ലറ്റിക്കോ മാഡ്രിഡിൽ നിന്ന് സിറ്റിയിലെത്തിയ റോഡ്രി ഏഴ് സീസണുകളിൽ 298 മത്സരങ്ങൾ കളിക്കുകയും 12 പ്രധാന കിരീടങ്ങൾ നേടുകയും ചെയ്തു. നാല് പ്രീമിയർ ലീഗ് കിരീടങ്ങളും ചാമ്പ്യൻസ് ലീഗും ഉൾപ്പെടുന്നതാണ് നേട്ടങ്ങൾ.
കരാറിന്റെ അവസാന വർഷത്തിലായിരുന്ന റോഡ്രിക്കായി ബാഴ്സലോണ നേരത്തെ നൽകിയ കുറഞ്ഞ ഓഫറുകൾ സിറ്റി നിരസിച്ചിരുന്നു. എന്നാൽ പുതിയ ഓഫറിൽ ഇരു ക്ലബുകളും ധാരണയിലെത്തുകയായിരുന്നു.
റോഡ്രിയുടെ വിടവാങ്ങൽ സിറ്റിയുടെ മധ്യനിരയിൽ വലിയ വിടവാണ് സൃഷ്ടിക്കുക. അദ്ദേഹത്തിന് പകരക്കാരനായി ലില്ലെയുടെ 18 കാരൻ അയൂബ് ബുവാദിയെ സിറ്റി ലക്ഷ്യമിടുന്നതായും റിപ്പോർട്ടുകളുണ്ട്.
ചെൽസിയുടെ എൻസോ ഫെർണാണ്ടസ്, ബോൺമത്തിന്റെ അലക്സ് സ്കോട്ട്, ലിവർപൂളിന്റെ അലക്സിസ് മാക് അലിസ്റ്റർ എന്നിവരും സിറ്റിയുടെ പരിഗണനയിലുണ്ട്.









0 comments