പ്രതീക്ഷയുടെ പുലരി; ഇന്ന് ചിങ്ങം ഒന്ന്

File Photo
പാലക്കാട്: ഇന്ന് ചിങ്ങം ഒന്ന്. മലയാളിക്ക് പുതുവര്‍ഷപ്പിറവിയാണ്. കള്ള കർക്കടകക്കെടുതി ഒഴിഞ്ഞ് സമൃദ്ധിയുടെയും ഐശ്വര്യത്തിന്റെയും പൊന്നിൻ ചിങ്ങം. ചിങ്ങപ്പുലരി കൈപ്പിടിച്ചുകയറ്റുന്നത് മനസ്സിനെ കുളിരണിയിക്കുന്ന ഉത്സവകാലത്തേക്കാണ്. കൊയ്‌തെടുത്ത നെല്ലുകൊണ്ട് പത്തായം നിറച്ചിരുന്ന പഴയകാലത്തിന്റെ ഗൃഹാതുരതയാണ് ചിങ്ങം. പഞ്ഞമാസക്കാലത്തെ ദുരിതപ്പെയ്‌ത്തിലും വിളവിനെ കാത്ത് പരിപാലിച്ച് ചിങ്ങത്തില്‍ വിളവെടുക്കാന്‍ ഒരുങ്ങുന്ന കാലം.
ചിങ്ങം ഒന്ന് കര്‍ഷകദിനംകൂടിയാണ്. പ്രകൃതിയുടെ ഭാവമാറ്റം, മണ്ണറിഞ്ഞ് ജീവിക്കുന്ന മലയാളിയിൽ സന്തോഷം കൊണ്ടുവരുന്ന കാലം. ആശങ്കകൾ ഏറെയുണ്ടെങ്കിലും പ്രതീക്ഷയോടെ പൊന്നിൻ ചിങ്ങത്തെ വരവേൽക്കാനൊരുങ്ങുകയാണ് കർഷകർ.
പാടങ്ങൾക്ക് ശോഭ പകരേണ്ട കാലത്ത് മഴ ചതിച്ചതോടെ നെൽകൃഷി നശിക്കുമോയെന്ന ആശങ്കയുണ്ട്. അളന്ന നെല്ലിന്റെ പണം കിട്ടാത്തതിനാൽ ആഘോഷത്തിന് നിറംപകരാൻ കഴിയുമോയെന്നും ആശങ്കയുണ്ട്. ചിങ്ങത്തിലെങ്കിലും നല്ല മഴ കിട്ടിയാൽ മതിയെന്ന അവസ്ഥയിലാണ് നാടിപ്പോൾ. പച്ചക്കറി വിളവെടുപ്പിന്റെ കാലവുമാണിത്. കലവറയും പത്തായവും ഇത്തവണയും നിറയുമെന്ന പ്രതീക്ഷയിലാണ് നാട്. പുതുവർഷപ്പുലരി മലയാളികൾ ഭാഷാദിനമായും ആചരിക്കുന്നു. മലയാളിയുടെ ഗൃഹാതുരത്ത്വത്തെ പൂവിളികളും ഓണപ്പാട്ടുകളുമായി നാടൊരുങ്ങിക്കഴിഞ്ഞു.








0 comments