print edition മൻസിനി ഇറ്റലി കോച്ചാകും

റോബർട്ടോ മൻസിനി
റോം: ഇറ്റാലിയൻ ഫുട്‌ബോളിനെ രക്ഷിക്കാൻ വീണ്ടും റോബർട്ടോ മൻസിനി വരുന്നു. മുൻ താരവും പരിശീലകനുമായിരുന്ന അറുപത്തൊന്നുകാരനെ ഇറ്റലി ദേശീയ ടീമിന്റെ ചുമതല വീണ്ടും ഏൽപ്പിച്ചു. 2018 മുതൽ 2023വരെ പരിശീലകനായിരുന്നു. 2020ൽ അസൂറികളെ യൂറോ ചാമ്പ്യൻമാരാക്കി. നേഷൻസ് ലീഗിൽ രണ്ടുവട്ടം മൂന്നാം സ്ഥാനത്തുമെത്തിച്ചു.
വിഖ്യാത കോച്ചായ ക്ലോഡിയോ റയ്‌നേരിയെ പുതിയ ടെക്‌നിക്കൽ ഡയറക്ടറായും നിയമിച്ചു. തുടർച്ചയായി മൂന്ന് തവണ ലോകകപ്പിന് യോഗ്യത നേടാനാകാതെ ചരിത്രത്തിലെ ഏറ്റവും മോശം കാലത്തിലൂടെയാണ് നാല് തവണ ലോകചാമ്പ്യൻമാരായ ഇറ്റലി കടന്നുപോകുന്നത്.
ഗെന്നാരോ ഗട്ടൂസോയ്‌ക്ക് പകരക്കാരനായാണ് മൻസിനിയുടെ വരവ്. കഴിഞ്ഞ ലോകകപ്പ് പ്ലേ ഓഫ് ഫൈനലിൽ ബോസ്‌നിയ ആൻഡ് ഹെർസെഗൊവിനയോട് ഷൂട്ടൗട്ടിൽ തോറ്റാണ് ഇറ്റലി പുറത്തായത്. പുതിയ പരിശീലകനെ കണ്ടെത്താൻ മുൻതാരം പാബ്ലോ മൽദിനിയുടെ നേതൃത്വത്തിൽ രണ്ടംഗ സംഘത്തെ നിയമിച്ചിരുന്നു.
കാർലോ ആൻസെലോട്ടി, പെപ് ഗ്വാർഡിയോള എന്നിവരെ സമീപിക്കുകയും ചെയ്‌തു. ഇരുവരും ക്ഷണം നിരസിച്ചു. പിന്നാലെ മുൻതാരം ആന്ദ്രെ പിർലോയ്‌ക്ക് ചുമതല നൽകാൻ നീക്കവും നടത്തി. എന്നാൽ റഷ്യൻ വാതുവയ്‌പ് കമ്പനിയുമായി ബന്ധമുള്ളതിനാൽ പിർലോയെ വിലക്കി. ഇതോടെ മൽദിനി രാജിവച്ചു. തൊട്ടുപിന്നാലെയാണ് മൻസിനിയുടെ നിയമനം.
1984 മുതൽ 1994 വരെ ഇറ്റലിയുടെ മധ്യനിര താരമായിരുന്ന മൻസിനി 25 വർഷമായി പരിശീലന രംഗത്തുണ്ട്. മാഞ്ചസ്റ്റർ സിറ്റി, ലാസിയോ, ഇന്റർ മിലാൻ, സൗദി അറേബ്യ തുടങ്ങിയ ടീമുകളുടെ ചുമതല വഹിച്ചു. കഴിഞ്ഞ സീസണിൽ ഖത്തർ ക്ലബ് അൽ സാദിലായിരുന്നു.










0 comments