print edition പടയൊരുക്കം ഇടിമുഴക്കം; പൂർണസജ്ജമായി ടീമുകൾ

ഫുട്ബോൾ ലോകകപ്പിനായി തയ്യാറെടുക്കുന്ന മെക്സിക്കോയുടെ ഗോൾകീപ്പർ ഗില്ലർമോ ഒച്ചാവോ|Photo by Rodrigo Oropeza / AFP
മെക്‌സിക്കോ സിറ്റി: അവസാന മിനുക്കും കഴിഞ്ഞ് മൂർച്ചകൂട്ടി ടീമുകൾ. ഫുട്‌ബോൾ ലോകകപ്പിന് രണ്ടുനാൾ മാത്രം ശേഷിക്കെ ഒരുക്കം അന്തിമഘട്ടത്തിലെത്തി. പരിശീലനവും സൗഹൃദമത്സരവും പൂർത്തിയാക്കി നിർണായകപോരിനുള്ള തയ്യാറെടുപ്പിലാണ്. ആതിഥേയരായ അമേരിക്കയും കാനഡയും മെക്‌സിക്കോയും ലോകകപ്പിന്റെ 23–ാം പതിപ്പിനായി പൂർണസജ്ജമായിക്കഴിഞ്ഞു. മെക്‌സിക്കോ സിറ്റിയിലെ അസ്‌റ്റെക സ്‌റ്റേഡിയം കിക്കോഫിനൊരുങ്ങി. 48 ടീമുകളിൽ ഭൂരിപക്ഷവും വേദികളിലെത്തി. 11ന് രാവിലെവരെ സന്നാഹ മത്സരങ്ങളുണ്ട്. രാത്രി 12.30നാണ് മെക്‌സിക്കോ–ദക്ഷിണാഫ്രിക്ക ഉദ്‌ഘാടനമത്സരം.
എല്ല ടീമുകളും ആത്മവിശ്വാസത്തിലാണ്. അക്കാര്യത്തിൽ യൂറോപ്പും ലാറ്റിനമേരിക്കയും ആഫ്രിക്കയും ഏഷ്യയും വ്യത്യാസമില്ല. അവരവരുടെ ഏറ്റവും മികച്ച ദേശീയസംഘത്തെയാണ് ലോകകപ്പിനായി അയച്ചിട്ടുള്ളത്. ഏറെക്കുറെ എല്ലാ സംഘങ്ങളും ക്യാമ്പിലെത്തി പരിശീലനം തുടങ്ങി. കാലാവസ്ഥയുമായി പൊരുത്തപ്പെടുക എന്നത് പ്രധാന ലക്ഷ്യമാണ്. അമേരിക്കയിൽ കനത്ത ചൂടാണ്. 39 ടീമുകൾക്ക് അമേരിക്കയിലാണ് താമസവും പരിശീലനവും. ഏഴ് ടീമുകൾ മെക്‌സിക്കോയിലും രണ്ട് ടീമുകൾ കാനഡയിലും. നോക്കൗട്ട് റൗണ്ട് മുതൽ ഇത് പൂർണമായും അമേരിക്കയിലേക്ക് മാറും.
ഇത് മൂന്നാം തവണയാണ് മെക്‌സിക്കോ ലോകകപ്പിന് ആതിഥേയരാകുന്നത്. 1966ൽ ബ്രസീലിന്റെ പെലെയും 1986ൽ അർജന്റീനയുടെ മാറഡോണയും കിരീടമുയർത്തിയ ഐതിഹാസിക സ്‌റ്റേഡിയമായ അസ്‌റ്റെകയിലാണ് കിക്കോഫ്. ഉദ്‌ഘാടന ചടങ്ങുകൾ ഒന്നര മണിക്കൂർ മുമ്പ് തുടങ്ങും. കൊളംബിയൻ ഗായിക ഷാകിറയുടേതുൾപ്പെടെ വർണാഭമായ കലാവിരുന്നാണ് ഒരുക്കിയിരിക്കുന്നത്.
കാനഡയിലെ ടൊറന്റോ സ്‌റ്റേഡിയത്തിൽ 12ന് രാത്രിയാണ് ആദ്യ പോരാട്ടം. ആതിഥേയരായ കാനഡ ബോസ്‌നിയ ആൻഡ് ഹെർസെഗോവിനയെ നേരിടും. 13ന് രാവിലെ ആതിഥേയർ ലോസ് ഏഞ്ചൽസ് സ്‌റ്റേഡിയത്തിൽ പരാഗ്വേയുമായി ഏറ്റുമുട്ടുന്നതോടെ അമേരിക്കയിലും കാൽപ്പന്താരവം പടരും. പിന്നീട് 39 ദിന രാത്രങ്ങൾ ഉത്സവത്തിന്റേതാണ്. 104ൽ 78 മത്സരങ്ങളും അമേരിക്കയിലാണ്. 13 വീതം മെക്‌സിക്കോയിലും കാനഡയിലും.
കളത്തിൽ ഇറങ്ങാനുള്ള ടീമിനെ വാർത്തെടുക്കാനുള്ള ശ്രമത്തിലാണ് പരിശീലകർ. പരിശീലന മത്സരം ടീമിന്റെ മൂർച്ച കൂട്ടിയെന്ന് നെതർലൻഡ്‌സ് കോച്ച് റൊണാൾഡ് കൂമാൻ പറഞ്ഞു. ‘ടീമിന്റെ ശൈലി രൂപീകരണത്തിനും ഒരുമയ്‌ക്കും ഇതൊരു മുതൽക്കൂട്ടായി. ലോകകപ്പ് കളിക്കേണ്ട അന്തിമ ടീമിനെ പറ്റി ധാരണയായി’–ഡച്ച് കോച്ച് വ്യക്തമാക്കി.










0 comments