കുണ്ടറയിലെ യുവാവിന്റെ മരണം: പൂർണ ഉത്തരവാദിത്തം പൊലീസിനെന്ന് കെ സുധാകരൻ

തിരുവനന്തപുരം: കുണ്ടറയിലെ യുവാവിന്റെ മരണത്തിൽ പൂർണ ഉത്തരവാദിത്തം പൊലീസിനാണെന്ന് കോൺഗ്രസ് എം പി കെ സുധാകരൻ. പൊലീസിനെ നിയന്ത്രിക്കണമെന്നും കസ്റ്റഡി മരണമാണെങ്കിൽ ഉത്തരവാദിത്തം പൊലീസ് ഏറ്റെടുക്കണമെന്നും അദ്ദേഹം പറഞ്ഞു. മരിച്ചയാളുടെ കുടുംബത്തിന്റെ ആരോപണം സർക്കാർ പരിശോധിക്കണം. കൃത്യമായി പഠിച്ചതിന് ശേഷം പൊലീസിനെതിരെ നടപടിയെടുക്കണമെന്നും അദ്ദേഹം പറഞ്ഞു.
പൊലീസ് കസ്റ്റഡിയിലെടുത്ത് വിട്ടയച്ച യുവാവ് മരിച്ച സംഭവത്തിൽ കുറ്റക്കാർക്കെതിരെ സർക്കാർ അടിയന്തര നടപടി സ്വീകരിക്കണമെന്ന് ആവശ്യമുയരുന്ന സാഹചര്യത്തിലാണ് കെ സുധാകരന്റെ പ്രതികരണം. കുണ്ടറ സൊസൈറ്റിമുക്ക് സ്വദേശി സിയാദാണ് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ചത്.
പൊലീസിന്റെ ക്രൂരമർദ്ദനമാണ് സിയാദിന്റെ മരണത്തിന് കാരണമെന്ന് കുടുംബം പരാതിപ്പെട്ടിട്ടുണ്ട്. സിയാദിന്റെ വാരിയെല്ല് പൊട്ടിയതായി ഡോക്ടർ അറിയിച്ചുവെന്ന് ഭാര്യ പരാതിയിൽ പറയുന്നു. ജീപ്പിൽ കയറ്റുമ്പോൾ തന്നെ പൊലീസ് മർദനം തുടങ്ങിയിരുന്നുവെന്ന് സിയാദിന്റെ ഭാര്യ വ്യക്തമാക്കിയിരുന്നു. അയൽവാസിയായ 13 കാരനെ കാണാനില്ലെന്ന പരാതിയിലാണ് സിയാദിനെ പൊലീസ് കസ്റ്റഡിയിൽ എടുത്തത്.
ജൂൺ 16 ന് രാത്രി ഭാര്യയുടെയും മക്കളുടെയും മുന്നിൽവെച്ചാണ് സിയാദിനെ പൊലീസ് കൊണ്ടുപോയത്. സിയാദിനെ വിട്ടുകിട്ടാൻ ഭാര്യയും മകളും ജൂൺ 17ന് പുലർച്ച വരെ പൊലീസ് സ്റ്റേഷനിൽ കാത്തിരുന്നു. കാണാതായ കുട്ടി പിറ്റേന്ന് രാവിലെ മടങ്ങിയെത്തിയപ്പോഴാണ് സിയാദിനെ പൊലീസ് വിട്ടയച്ചത്. തന്നെ പൊലീസ് ക്രൂരമായി മർദ്ദിച്ചതായി ഭാര്യയോടും സുഹൃത്തിനോടും സിയാദ് പറഞ്ഞിരുന്നു.
ശരീരമാസകലം മർദ്ദനമേറ്റതിന്റെ കഠിന വേദനയുമാണ് ആശുപത്രിയിൽ പോയത്. കൊല്ലം ജില്ലാ ആശുപത്രിയിൽ വെച്ചാണ് വാരിയെല്ല് തകർന്ന് ഇൻഫക്ഷനായത് കണ്ടെത്തിയത്. തുടർന്നാന്ന് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.









0 comments