കൊളംബിയ പോർച്ചുഗൽ മത്സരം ഗോൾരഹിത സമനിലയിൽ; നോക്കൗട്ടില്‍ പോർച്ചുഗലിന് ക്രൊയേഷ്യ

ന്യൂയോർക്ക്: ഫിഫ ലോകകപ്പ് ഗ്രൂപ്പ് കെ-യിൽ ഒന്നാംസ്ഥാനം ലക്ഷ്യമിട്ടിറങ്ങിയ പോർച്ചുഗൽ കൊളംബിയയോട് സമനിലയിൽ കുരുങ്ങി.ഇതോടെ കൊളംബിയയും പോർച്ചുഗലും നോക്കൗട്ടിൽ കടന്നു. കൊളംബിയക്ക് ഏഴ് പോയിന്റും പോർച്ചുഗലിന് അഞ്ച് പോയിന്റുമാണുള്ളത്
ഗ്രൂപ്പിലെ നിർണായകമായ മറ്റൊരു മത്സരത്തിൽ കോംഗോ ഉസ്ബെക്കിസ്താനോട് ഒന്നിനെതിരെ മൂന്ന് ഗോളുകൾക്ക് ജയിച്ചു. ഇതോടെ മികച്ച മൂന്നാം സ്ഥാനക്കാരുടെ പട്ടികയിൽ കോംഗോയും നോക്കൗട്ട് ഉറപ്പിച്ചു. ക്രൊയേഷ്യയാണ് റൗണ്ട് ഓഫ് മുപ്പത്തിരണ്ടിൽ പോർച്ചുഗലിന്റെ എതിരാളി.
16-ാം മിനിറ്റിൽ ജോൺ കൊർദോബയുടെ മികച്ച ഒരു ശ്രമം പോർച്ചുഗീസ് കീപ്പർ ഡിയഗോ കോസ്റ്റ തട്ടിയകറ്റി. മത്സരത്തിലുടനീളം കൊളംബിയയാണ് ആധിപത്യം പുലർത്തിയത്. പന്തടക്കത്തിലും ഗോൾമുഖം ലക്ഷ്യമാക്കിയുള്ള ഷോട്ടുകളിലുമെല്ലാം കൊളംബിയ മുന്നിട്ടുനിന്നു.
അതേസമയം ഇരുടീമുകളുടേയും ഗോൾക്കീപ്പർമാർ നടത്തിയ സേവുകളും മത്സരത്തിൽ നിർണായകമായി. ഇൻജുറി സമയത്ത് കൊളംബിയയ്ക്കായി ഡേവിൻസൺ സാഞ്ചസ് വല കുലുക്കിയെങ്കിലും വാർ പരിശോധനയിൽ ഓഫ്‌സൈഡ് വിധിച്ച് ഗോൾ റദ്ദാക്കി.മികച്ച മുന്നേറ്റങ്ങളും അവസരങ്ങളുമായി കളംനിറഞ്ഞെങ്കിലും ഇരുടീമുകൾക്കും ഗോൾ എന്ന ലക്ഷ്യത്തിലെത്താനായില്ല. തുടക്കം മുതൽത്തന്നെ ഇരുടീമും ആക്രമിച്ചു കളിച്ചു. നാലാംമിനിറ്റിൽ പോർച്ചുഗലിന്റെയും ഏഴാംമിനിറ്റിൽ കൊളംബിയയുടെയും ഗോൾശ്രമങ്ങൾ പോസ്റ്റിന് പുറത്തുപോയി.










0 comments