സഹായങ്ങൾക്ക് കാത്തുനിന്നില്ല; പിറവത്ത് കുടുംബം പുഴയിൽ ചാടി കൂട്ട ആത്മഹത്യ ചെയ്തു

വിജിമോള്‍, നാരായണന്‍
കോതമംഗലം: പിറവത്ത് കുടുംബം പുഴയിൽ ചാടി കൂട്ട ആത്മഹത്യ ചെയ്തു. ചെറുവട്ടൂർ ലക്ഷംവീട് നഗറിലെ വാടക വീട്ടിൽന്നു ഒരു വർഷത്തിലേറെയായി താമസിച്ചുവന്നിരുന്ന പാലക്കാട് എലവഞ്ചേരി കുമ്പളക്കോട് നഗറിലെ നാരായണനും (51) ഭാര്യ വിജിമോളും (44) രണ്ട് കുട്ടികളും അടങ്ങുന്ന കുടുംബമാണ് പുഴയിൽ ചാടി ജീവനൊടുക്കിയത്. അടുത്തിടെ വാടകവീട് കുടുംബത്തിന് ഒഴിയേണ്ടി വന്നിരുന്നു. തുടർന്ന് മറ്റൊരു വീടിനായി ശ്രമിച്ചുവെങ്കിലും കിട്ടിയില്ല.
ശേഷം ഒന്നര ആഴ്ച മുൻപ് ഇവർ കോതമംഗലം പൊലീസിന്റെ സഹായം തേടിയിരുന്നു. കുടുംബത്തിന്റെ ദയനീയാവസ്ഥ കണ്ട് പൊലീസിന്റെ ചെലവിൽ ഇവർക്ക് താത്കാലിക താമസത്തിന് ഹൈറേഞ്ച് ജങ്ഷന് സമീപത്തെ ലോഡ്ജിൽ മുറിയെടുത്ത് നൽകുകയും ചെയ്തു. പൊലീസ് തന്നെ ഇടപെട്ട് പുതിയ വാടകവീടും ഒരുക്കി കൊടുക്കുകയും ചെയ്തു. അവിടേക്ക് താമസം മാറാൻ തയ്യാറെടുക്കവെയാണ് കുടുംബത്തിന്റെ കൂട്ട ആത്മഹത്യ.
നേരത്തെ കുട്ടികൾക്ക് അടക്കം വസ്ത്രവും ഭക്ഷണവും മറ്റും വാങ്ങി നൽകുകയും, എന്ത് ആവശ്യം ഉണ്ടെങ്കിലും അറിയിക്കണമെന്നും പൊലീസ് അറിയിച്ചിരുന്നു. ഫോൺ ഇല്ലെന്ന് പറഞ്ഞപ്പോൾ വാങ്ങി നൽകാമെന്നും പറഞ്ഞ ശേഷമാണ് പൊലീസ് മടങ്ങിയത്. പള്ളിയിൽ പ്രാർഥനയ്ക്ക് പോകുമ്പോൾ കിട്ടുന്ന ചെറിയ തുകയും മറ്റുള്ളവരുടെ സഹായവും കൊണ്ടാണ് കുടുംബം കഴിഞ്ഞിരുന്നത്. ഇടയ്ക്ക് പൊലീസിനെ സമീപിച്ച് സഹായം ചോദിക്കാറുണ്ടായിരുന്നു. തുടർന്ന് പൊലീസ് ഇടയ്ക്ക് ലോഡ്ജിൽ ഇവരുടെ ക്ഷേമാന്വേഷണം തിരക്കി എത്താറുമുണ്ടായിരുന്നു.
സംഭവദിവസം പോലീസ് എത്തിയപ്പോഴാണ് വ്യാഴാഴ്ച രാവിലെ മുറി പൂട്ടി കിടക്കുന്നത് കണ്ടത്. പള്ളിയിൽ പോകുകയാണെന്നാണ് തന്നോട് പറഞ്ഞതെന്ന് ലോഡ്ജ് ജീവനക്കാരൻ പറഞ്ഞു. പുതിയ വാടക വീട്ടിലേയ്ക്ക് വേണ്ട അത്യാവശ്യം സാധനങ്ങളുമായാണ് പൊലീസ് എത്തിയിരുന്നത്. പിന്നീട് പൊലീസ് ഗ്രൂപ്പിൽ കുടുംബത്തിന്റെ ചിത്രം വന്നതോടെയാണ് കൂട്ട ആത്മഹത്യ പൊലീസും അറിഞ്ഞത്. രണ്ടാംക്ലാസ് വിദ്യാർഥിനിയായ ഹന്ന യുകെജി മുതൽ ചെറുവട്ടൂർ സ്‌കൂളിലാണ് പഠിക്കുന്നത്. ഹന്നയെ ഇതുവരെ കണ്ടെത്താനായിട്ടില്ലെന്നാണ് വിവരം.











0 comments