ലോകകപ്പിൽ നോർവേയുടെ തേരോട്ടം; വൈക്കിങ് റോ ആഘോഷത്തിന്റെ ആവേശത്തിലായി സ്റ്റേഡിയം

മത്സരശേഷം ആരാധകർക്കൊപ്പം പരമ്പരാഗത 'വൈക്കിങ് റോ' ആഘോഷവുമായി നോർവേ ടീം. | Photo Credit:AFP
ന്യൂജേഴ്‌സി: ഇരുപത്തിയെട്ട് വർഷത്തെ ഇടവേളയ്ക്ക് ശേഷം ഫിഫ ലോകകപ്പിലേക്ക് മടങ്ങിയെത്തിയ നോർവേ, റൗണ്ട് ഓഫ് 32-ൽ പ്രവേശനം ഉറപ്പിച്ചു. സെനഗലിനെതിരായ 3-2 എന്ന തകർപ്പൻ ജയത്തോടെയാണ് നോർവേ നോക്കൗട്ട് ഉറപ്പിച്ചത്.
മത്സരശേഷം താരങ്ങളും ആരാധകരും ചേർന്ന് നടത്തിയ പരമ്പരാഗത ‘വൈക്കിങ് റോ’ ആഘോഷം സ്റ്റേഡിയത്തിൽ ആവേശമായി. രണ്ട് ലോകകപ്പ് മത്സരങ്ങളിൽ നിന്ന് നാല് ഗോളുകൾ നേടിയ എർലിങ് ഹാളണ്ടും സ്കോർ ചെയ്ത മാർക്കസ് ഹോംഗ്രെൻ പെഡേഴ്സണുമാണ് നോർവേയുടെ വിജയത്തിൽ നിർണ്ണായകമായത്.
ആവേശമായി വൈക്കിങ് റോ
നോർവേയുടെ സമുദ്ര പാരമ്പര്യത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടുള്ള ഈ ആഘോഷം ലോകകപ്പിലെ ഏറ്റവും വലിയ വൈറൽ പ്രതിഭാസമായി മാറിയിരിക്കുകയാണ്. നഗരവീഥികളിലും ഫാൻ സോണുകളിലും എന്തിനധികം എസ്കലേറ്ററുകളിൽ പോലും ആരാധകർ ഈ ആഘോഷം ഏറ്റെടുത്തു കഴിഞ്ഞു.
ടൈംസ് സ്ക്വയർ പോലും നോർവീജിയൻ ആരാധകർ കയ്യടക്കി. നാട്ടിൽ നോർവീജിയൻ പാർലമെന്റംഗങ്ങൾ പോലും സഭയ്ക്കുള്ളിൽ ഈ ആഘോഷത്തിൽ പങ്കുചേർന്നത് വലിയ വാർത്തയായിരുന്നു. 1998-ന് ശേഷം ആദ്യമായാണ് നോർവേ ലോകകപ്പിൽ കളിക്കുന്നത്.
ലോകകപ്പ് ഫുട്ബോൾ ചരിത്രത്തിൽ അപൂർവ്വമായൊരു നേട്ടത്തിന് ഉടമകളായിരിക്കുകയാണ് നോർവേ. ഫിഫയുടെ നാല് വ്യത്യസ്ത ഫുട്ബോൾ ഭരണസമിതികളെ പ്രതിനിധീകരിക്കുന്ന ടീമുകൾക്കെതിരെ വിജയം നേടുന്ന ടീമായി നോർവേ മാറി.
1994-ൽ നോർത്ത് അമേരിക്കൻ മേഖലയായ കോൺകാകാഫ് (CONCACAF) പ്രതിനിധികളായ മെക്സിക്കോയ്ക്കെതിരെയും, 1998-ൽ സൗത്ത് അമേരിക്കൻ മേഖലയായ കോൺമെബോൾ (CONMEBOL) ടീമായ ബ്രസീലിനെതിരെയും നോർവേ വിജയം നേടിയിരുന്നു.
ഇതിനുശേഷം 2026-ലെ ലോകകപ്പിൽ ഏഷ്യൻ മേഖലയായ എഎഫ്‌സി (AFC) പ്രതിനിധിയായ ഇറാഖിനെയും, ആഫ്രിക്കൻ മേഖലയായ സിഎഎഫ് (CAF) പ്രതിനിധിയായ സെനഗലിനെയും പരാജയപ്പെടുത്തിയതോടെയാണ് നോർവേ ഈ സവിശേഷ നേട്ടം കൈവരിച്ചത്.
ഫുട്ബോൾ ലോകത്തെ വിവിധ ഭൂഖണ്ഡങ്ങളിൽ നിന്നുള്ള കരുത്തരായ എതിരാളികളെ പരാജയപ്പെടുത്തി തങ്ങളുടെ ആധിപത്യം ഉറപ്പിക്കാൻ നോർവെയ്ക്ക് സാധിച്ചു.
രാജ്യത്തിനായി 52 മത്സരങ്ങളിൽ നിന്ന് 59 ഗോളുകൾ എന്ന അവിശ്വസനീയമായ റെക്കോർഡിലേക്കാണ് ഹാളണ്ട് എത്തിയിരിക്കുന്നത്. വരാനിരിക്കുന്ന നോക്കൗട്ട് മത്സരങ്ങളിൽ നോർവേയുടെ ‘വൈക്കിങ്’ മുന്നേറ്റം എതിരാളികൾക്ക് വലിയ വെല്ലുവിളിയാകുമെന്നുറപ്പാണ്.









0 comments