അൾജീരിയയുടെ തകർപ്പൻ തിരിച്ചുവരവ്; ജോർദാന്റെ ലോകകപ്പ് യാത്ര അവസാനിച്ചു

Photo Credit:AFP
ദോഹ: ഫിഫ ലോകകപ്പിൽ ജോർദാനെതിരെ അവിശ്വസനീയ വിജയവുമായി അൾജീരിയ. ആദ്യം ഗോൾ വഴങ്ങി പിന്നിൽ നിന്ന ശേഷം രണ്ടാം പകുതിയിൽ രണ്ട് ഗോളുകൾ തിരിച്ചടിച്ചാണ് അൾജീരിയ 2-1 എന്ന സ്കോറിൽ വിജയം പിടിച്ചെടുത്തത്.
ഈ ജയത്തോടെ അൾജീരിയ തങ്ങളുടെ നോക്കൗട്ട് പ്രതീക്ഷകൾ സജീവമാക്കി. ലോകകപ്പ് ചരിത്രത്തിൽ ആദ്യമായാണ് ഒരു ഗോളിന് പിന്നിൽ നിന്ന ശേഷം അൾജീരിയ ഒരു മത്സരം തിരിച്ചുപിടിക്കുന്നത്.
മത്സരത്തിന്റെ 36-ാം മിനിറ്റിൽ മൂസ അൽ തമാരിയുടെ ഒരു മിസ്‌കിക്കിൽ നിന്ന് ലഭിച്ച പന്ത് മനോഹരമായൊരു ഷോട്ടിലൂടെ നിസാർ അൽ-റഷ്ദാൻ വലയിലെത്തിച്ചു ജോർദാന് ലീഡ് നേടിക്കൊടുത്തു
എന്നാൽ രണ്ടാം പകുതിയിൽ അൾജീരിയ ശക്തമായി തിരിച്ചുവന്നു. 69-ാം മിനിറ്റിൽ റിയാദ് മെഹ്‌റസിന്റെ കോർണർ കിക്കിൽ നിന്ന് ഉയർന്നുവന്ന പന്ത് ഹെഡ്ഡറിലൂടെ വലയിലെത്തിച്ച് പകരക്കാരനായി ഇറങ്ങിയ നദിർ ബെൻബൗലി അൾജീരിയയ്ക്ക് സമനില നേടിക്കൊടുത്തു.
82-ാം മിനിറ്റിൽ അമീൻ ഗൗരി അൾജീരിയയ്ക്കായി വിജയഗോൾ നേടി. ഗോളിന് തൊട്ടുപിന്നാലെ ഓഫ്‌സൈഡ് ആണോ എന്ന് വീഡിയോ അസിസ്റ്റന്റ് റഫറിയുടെ പരിശോധനയ്ക്ക് ശേഷമാണ് റഫറി ഗോൾ അനുവദിച്ചത്.
അതേസമയം, കന്നി ലോകകപ്പ് ടൂർണമെന്റിനെത്തിയ ജോർദാന് ഈ തോൽവി വലിയ തിരിച്ചടിയായി. കളിച്ച രണ്ട് മത്സരങ്ങളിലും തോറ്റതോടെ ജോർദാൻ ലോകകപ്പിൽ നിന്ന് പുറത്തായി.
ഗ്രൂപ്പ് ഘട്ടത്തോടെ ജോർദാന്റെ ലോകകപ്പ് മോഹങ്ങൾ അവസാനിക്കുമ്പോൾ, അവസാന മത്സരത്തിൽ ജയിച്ച് നോക്കൗട്ടിലേക്ക് യോഗ്യത നേടാനാണ് അൾജീരിയയുടെ ശ്രമം.









0 comments