അമേരിക്കയുടെ പുതിയ സൂപ്പർ ഹീറോ; പക്ഷേ ട്രംപിന്റെ നയമനുസരിച്ച് ഈ താരം രാജ്യത്ത് പൗരത്വത്തിന് അർഹനുമല്ല

സീറ്റിൽ: ലോകകപ്പ് ഫുട്ബോളിൽ അമേരിക്കയ്ക്കായി ആദ്യ മത്സരത്തിൽ ഇരട്ട ഗോൾ നേടി തിളങ്ങിയ ഫോളാരിൻ ബലോഗൻ കളിമുറ്റത്തിന് പുറത്ത് പൗരത്വ വിവാദങ്ങളാൽ ചർച്ചയാകുന്നു.
നിലവിൽ ഫ്രഞ്ച് ക്ലബ്ബ് മൊണാക്കോയുടെ സ്ട്രൈക്കറായ ഈ 24-കാരൻ യുഎസ്എ ജേഴ്‌സി അണിയുന്നത് ജനനവുമായി ബന്ധപ്പെട്ട ഒരു യാദൃശ്ചികത കൊണ്ടാണ്.
എന്നാൽ, പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ കർശനമായ കുടിയേറ്റ വിരുദ്ധ നയങ്ങൾ പ്രകാരം രാജ്യത്ത് പൗരത്വത്തിന് അർഹതയില്ലാത്ത വിഭാഗത്തിലാണ് ഈ സൂപ്പർ താരം ഉൾപ്പെടുന്നത് എന്നതാണ് ഏറ്റവും വലിയ വൈരുദ്ധ്യം.
ഓസ്‌ട്രേലിയക്കെതിരെയുള്ള അമേരിക്കയുടെ രണ്ടാം ഗ്രൂപ്പ് മത്സരത്തിന് മുന്നോടിയായി രാജ്യം വിസ-കുടയേറ്റ വിവാദങ്ങളുടെ നിഴലിലാണ്.
ജന്മനാടിന്റെ അടിസ്ഥാനത്തിൽ പൗരത്വം നൽകുന്ന ഭരണഘടനയുടെ 14-ാം ഭേദഗതി റദ്ദാക്കാനും, താല്ക്കാലിക വിസയിലെത്തുന്നവരുടെ മക്കൾക്ക് പൗരത്വം നിഷേധിക്കാനുമുള്ള ട്രംപിന്റെ എക്സിക്യൂട്ടീവ് ഉത്തരവിൻമേൽ യുഎസ് സുപ്രീം കോടതി വരും ആഴ്ചകളിൽ വിധി പ്രഖ്യാപിക്കാനിരിക്കുകയാണ്.
2001-ൽ ലണ്ടനിൽ താമസിച്ചിരുന്ന ബലോഗന്റെ നൈജീരിയൻ മാതാപിതാക്കൾ ന്യൂയോർക്കിലേക്ക് നടത്തിയ യാത്രയ്ക്കിടെ, അമ്മ പൂർണ്ണഗർഭിണിയാണെന്ന് കണ്ട് വിമാന അധികൃതർ മടക്കയാത്ര വിലക്കിയതിനെത്തുടർന്നാണ് താരം ബ്രൂക്ലിനിൽ ജനിച്ചതും സ്വാഭാവിക പൗരത്വം നേടിയതും.
മുമ്പ് ഇംഗ്ലണ്ടിന്റെ അണ്ടർ-21 ടീമിന്റെ പ്രധാന താരമായിരുന്ന ബലോഗനെ, പിന്നീട് യുഎസ് സോക്കർ അധികൃതരും ആരാധകരും സജീവമായി രംഗത്തിറങ്ങിയാണ് അമേരിക്കൻ നിരയിലെത്തിച്ചത്.
നിലവിലെ നിയമം മുൻകാല പ്രാബല്യത്തോടെ പൗരത്വം റദ്ദാക്കില്ലെന്ന് ഭരണകൂടം പറയുമ്പോഴും, ബലോഗൻ ഉൾപ്പെടെയുള്ള പല കളിക്കാരുടെയും ഭാവിയിൽ ഇത് ആശങ്കയുടെ നിഴൽ വീഴ്ത്തുന്നുണ്ട്.
ക്രിസ്റ്റ്യൻ പുലിസിച്ച് ഉൾപ്പെടെയുള്ള സഹതാരങ്ങൾ ബലോഗന്റെ സാന്നിധ്യം ടീമിന് വലിയ ഭാഗ്യമാണെന്ന് തുറന്നുപറയുമ്പോൾ, സുപ്രീം കോടതി ട്രംപിന് അനുകൂലമായി വിധി പുറപ്പെടുവിക്കാൻ സാധ്യതയില്ലെന്നാണ് നിയമവിദഗ്ദ്ധർ വിലയിരുത്തുന്നത്.









0 comments