വിസ നിയന്ത്രണങ്ങൾക്കെതിരെ ഫിഫയ്ക്ക് പരാതി നൽകാൻ ഇറാൻ

Photo Credit:Social Media
ലോസ് ഏഞ്ജലസ്: 2026-ലെ ലോകകപ്പ് ടൂർണമെന്റിൽ തങ്ങൾ നേരിടുന്ന കഠിനമായ വിസ-യാത്രാ നിയന്ത്രണങ്ങൾക്കെതിരെ അന്താരാഷ്ട്ര ഫുട്ബോൾ ഫെഡറേഷന് ഔദ്യോഗിക പരാതി നൽകാൻ ഇറാൻ ഫുട്ബോൾ ഫെഡറേഷൻ ഒരുങ്ങുന്നു. നിലവിലെ നിബന്ധനകൾ പ്രകാരം, മത്സരത്തിന് തലേദിവസം മാത്രമേ ഇറാൻ ടീമിന് അമേരിക്കയിൽ പ്രവേശിക്കാൻ അനുമതിയുള്ളൂ.
കൂടാതെ മത്സരം കഴിയുന്ന അതേ ദിവസം തന്നെ അവർ രാജ്യം വിടുകയും വേണം. ആദ്യ മത്സരത്തിൽ ന്യൂസിലാൻഡിനോട് സമനില വഴങ്ങിയതിന് പിന്നാലെ, ടൂർണമെന്റിൽ ഏറ്റവും കൂടുതൽ 'അടിച്ചമർത്തപ്പെട്ട' ടീം തങ്ങളുടേതാണെന്ന് ഇറാൻ ഹെഡ് കോച്ച് അമീർ ഘാലെനോയി തുറന്നടിച്ചിരുന്നു.
ടീമുകൾക്ക് തുല്യമായ അവസരങ്ങൾ നൽകുകയെന്ന ഫിഫയുടെ തത്വത്തിന് വിരുദ്ധമാണ് ഈ നിയന്ത്രണങ്ങളെന്നും ഇത് കളിക്കാരുടെ ശാരീരികക്ഷമതയെ ബാധിക്കുമെന്നും ഇറാൻ ഫുട്ബോൾ ഫെഡറേഷൻ വ്യക്തമാക്കി.
മിഡിൽ ഈസ്റ്റിലെ രാഷ്ട്രീയ സാഹചര്യങ്ങൾ കാരണം ഇറാന്റെ സപ്പോർട്ട് സ്റ്റാഫിലെ പ്രധാന അംഗങ്ങൾക്ക് യുഎസ് വിസ നിഷേധിച്ചതും ടൂർണമെന്റിന് തൊട്ടുമുൻപ് ഇറാന്റെ ടിക്കറ്റുകൾ റദ്ദാക്കിയതും വിവാദങ്ങൾക്ക് ആക്കം കൂട്ടിയിട്ടുണ്ട്. സുരക്ഷാ കാരണങ്ങളാൽ ഇറാൻ തങ്ങളുടെ ആസ്ഥാനം അമേരിക്കയിൽ നിന്നും മെക്സിക്കോയിലേക്ക് മാറ്റിയിരുന്നു.
ജൂൺ 21-ന് ബെൽജിയത്തിനെതിരെ ലോസ് ആഞ്ചലസിലും ജൂൺ 27 ന് ഈജിപ്തിനെതിരെ സീറ്റിലിലുമാണ് ഇറാന്റെ അടുത്ത മത്സരങ്ങൾ. മത്സരത്തിന് രണ്ട് ദിവസം മുൻപ് വേദികളിലെത്താൻ അനുമതി ചോദിച്ചെങ്കിലും യുഎസ് അധികൃതർ ഇത് നിരസിക്കുകയായിരുന്നു.
എന്നാൽ, ഈ വിസ നിബന്ധനകൾ മുൻകൂട്ടി അറിഞ്ഞുകൊണ്ട് തന്നെയാണ് ഇറാൻ ടൂർണമെന്റിന് എത്തിയതെന്നാണ് യുഎസ് ഡിപ്പാർട്ട്മെന്റ് ഓഫ് ഹോംലാൻഡ് സെക്യൂരിറ്റി വ്യക്തമാക്കുന്നത്. അടുത്ത റൗണ്ടിലേക്ക് യോഗ്യത നേടിയാലും ഇതേ നിയന്ത്രണങ്ങൾ തുടരുമെന്നും അവർ അറിയിച്ചു.









0 comments