ഇൻഫാന്റിനോയ്ക്ക് പിന്തുണ പിൻവലിച്ച് ന്യൂസിലൻഡ്, സ്വതന്ത്ര അന്വേഷണം വേണമെന്ന് ആവശ്യം

ജിയാനി ഇൻഫാന്റിനോ
വെല്ലിങ്ടൺ : ഫിഫ പ്രസിഡന്റ് ജിയാനി ഇൻഫാന്റിനോയ്‌ക്കുള്ള പിന്തുണ ന്യൂസിലൻഡ് ഫുട്ബോൾ പിൻവലിച്ചു. ലോകകപ്പിന്റെ 20 ശതമാനം അവകാശങ്ങൾ സ്വകാര്യ വ്യക്തികൾക്ക് വിൽക്കാൻ ലക്ഷ്യമിട്ട ഫിഫ ഫോർവേഡ് എന്റർപ്രൈസ് സ്‌കീമിനെക്കുറിച്ച് സ്വതന്ത്ര അന്വേഷണം വേണമെന്ന് ന്യൂസിലൻഡ് ഫുട്ബോൾ ആവശ്യപ്പെട്ടു.
ഫിഫയുടെ സമീപകാല നടപടികൾ ആഗോള ഫുട്ബോളിൽ പരസ്പര വിശ്വാസം തകർത്തുവെന്നും സുതാര്യതയും ഉത്തരവാദിത്തവും ഉറപ്പാക്കാൻ സ്വതന്ത്ര ഏജൻസിയുടെ അന്വേഷണം അനിവാര്യമാണെന്നും ന്യൂസിലൻഡ് ഫുട്ബോൾ ചീഫ് എക്സിക്യൂട്ടീവ് ആൻഡ്രൂ പ്രാക്‌നെൽ വ്യക്തമാക്കി. ഇതോടെ വരാനിരിക്കുന്ന ഫിഫ പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ ഇൻഫാന്റിനോയെ പിന്തുണയ്ക്കില്ലെന്ന് പരസ്യമായി പ്രഖ്യാപിക്കുന്ന രാജ്യങ്ങളുടെ പട്ടികയിലേക്ക് ന്യൂസിലൻഡും എത്തി.
മുൻപ് ഇംഗ്ലണ്ട്, വെയ്‌ൽസ്, നോർവേ, റിപ്പബ്ലിക് ഓഫ് അയർലൻഡ്, നോർത്തേൺ അയർലൻഡ് എന്നീ രാജ്യങ്ങളും ഇൻഫാന്റിനോയ്‌ക്കെതിരെ രംഗത്തെത്തിയിരുന്നു. യൂറോപ്പിലെ യുവേഫ, ഏഷ്യൻ ഫുട്ബോൾ കോൺഫെഡറേഷൻ, കോൺകാകാഫ് എന്നീ മൂന്ന് പ്രധാന ആഗോള ഫുട്ബോൾ കൂട്ടായ്മകൾ ഇൻഫാന്റിനോയ്ക്കുള്ള പിന്തുണ പിൻവലിച്ചിരുന്നു.
അതേസമയം, പദ്ധതി പിൻവലിക്കാനുള്ള ഫിഫയുടെ തീരുമാനത്തെ സ്വാഗതം ചെയ്‌തെങ്കിലും ഇൻഫാന്റിനോയ്ക്കുള്ള പിന്തുണ നൽകുന്ന കാര്യം ഓഷ്യാനിയ ഫുട്ബോൾ കോൺഫെഡറേഷൻ വ്യക്തമാക്കിയിട്ടില്ല. 2026 ലോകകപ്പിലേക്ക് യോഗ്യത നേടിയ ഏക ഓഷ്യാനിയ രാജ്യമാണ് ന്യൂസിലൻഡ്.










0 comments