ആഫ്രിക്കൻ നേഷൻസ് കപ്പ് ഫുട്ബോൾ
കളത്തിൽ തോറ്റെങ്കിലും മൊറോക്കോ ‘ജേതാക്കൾ’

റബാത്: ആഫ്രിക്കൻ ഫുട്‌ബോളിലെ നാടകീയ നീക്കങ്ങൾക്കൊടുവിൽ മൊറോക്കോ ആഫ്രിക്കൻ നേഷൻസ് കപ്പ് ജേതാക്കൾ. ജനുവരി 18ന് നടന്ന ഫൈനലിൽ ഒരു ഗോളിന് ജയം സ്വന്തമാക്കിയ സെനെഗലിൽനിന്ന് കിരീടം തിരിച്ചുവാങ്ങും. നിയമപ്രകാരം മൂന്ന് ഗോളിനാണ് മൊറോക്കോയെ ജേതാക്കളായി പ്രഖ്യാപിച്ചത്. ഫൈനലിനിടെ പ്രതിഷേധിച്ച് കളംവിട്ടതാണ് സെനെഗലിന് തിരിച്ചടിയായത്. സംഭവത്തിൽ സെനെഗലിനെതിരെ മൊറോക്കോ ആഫ്രിക്കൻ ഫുട്‌ബോൾ ഫെഡറേഷന് അപ്പീൽ നൽകിയിരുന്നു.
മൊറോക്കോയിലെ റബാത്തിൽ നടന്ന ഫൈനൽ വിവാദങ്ങൾ കൊണ്ടാണ് ശ്രദ്ധേയമായത്. സെനെഗലും മൊറോക്കോയും തമ്മിലുള്ള ചൂടേറിയ മത്സരത്തിനൊടുവിൽ മൊറോക്കോയ്‌ക്ക് റഫ-റി പെനൽറ്റി അനുവദിച്ചതാണ് വിവാദങ്ങൾക്ക് കാരണമായത്. കളിയുടെ അന്ത്യഘട്ടത്തിൽ മൊറോക്കോയ്‌ക്ക് നൽകിയ പെനൽറ്റിയിൽ സെനെഗൽ പ്രതിഷേധിച്ചു. കോച്ച് പാപെ തിയാ കളിക്കാരെ തിരിച്ചുവിളിച്ചു.
അതേസമയം, സൂപ്പർ താരം സാദിയോ മാനെ കളിക്കാരോട് കളംവിടരുതെന്ന് ആവശ്യപ്പെട്ടുകൊണ്ടിരുന്നു. ഒടുവിൽ 17 മിനിറ്റ് കഴിഞ്ഞാണ് സെനെഗൽ ടീം കളത്തിൽ തിരിച്ചെത്തിയത്. പിന്നാലെ മൊറോക്കോ താരം ബ്രാഹിം ഡയസിന്റെ പെനൽറ്റി പാഴാകുകയും ചെയ്‌തു.
അധികസമയത്ത് പാപെ ഗയെയാണ് സെനെഗലിന്റെ വിജയഗോൾ നേടിയത്. സെനെഗൽ ചാന്പ്യൻമാരുമായി.
വിവാദങ്ങൾ അവിടെ അവസാനിച്ചില്ല. സെനെഗൽ കോച്ച് തിയാവിനെതിരെ കടുത്ത നടപടിയുണ്ടായി. മൊറോക്കോ പരിശീലകൻ വാലിദ് റെഗ്രാഗുയിയെ ഇൗ മാസം അഞ്ചിന് പുറത്താക്കുകയും ചെയ്‌തു. ഇൗ ഘട്ടത്തിലാണ് വിജയം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് മൊറോക്കോ ഫെഡറേഷന് പരാതി നൽകിയത്.
ആർട്ടികൾക്ക് 82 പ്രകാരം മത്സരം അവസാനിക്കുന്നതിന് മുന്പ് റഫറിയുടെ അനുവാദമില്ലാതെ കളംവിട്ടാൽ ആ ടീമിനെ തോറ്റവരായി കണക്കാക്കുകയും ടൂർണമെന്റിൽനിന്ന് പുറത്താക്കുകയും ചെയ്യാമെന്നാണ് ചട്ടം. തോറ്റ ടീമിനെ മൂന്ന് ഗോളിന്റെ വിജയിയായും പ്രഖ്യാപിക്കാം. ലോക കായിക തർക്ക പരിഹാര കോടതിയെ സമീപിക്കാനൊരുങ്ങുകയാണ് സെനെഗൽ.










0 comments