ഗോൾ വേട്ടയിൽ പുതിയ ചരിത്രത്തിനരികെ മെസ്സി; ക്ലോസെയുടെ റെക്കോർഡ് തകർക്കാൻ സുവർണ്ണാവസരം

Photo Credit:Social Media
ന്യൂയോർക്ക്: കഴിഞ്ഞ ആഴ്ച്ച അൾജീരിയക്ക് എതിരെ നടന്ന ആവേശകരമായ മത്സരത്തോടെ ജർമ്മനിയുടെ ഇതിഹാസ താരം മിറോസ്ലാവ് ക്ലോസെയുടെ 16 ലോകകപ്പ് ഗോളുകൾ എന്ന എക്കാലത്തെയും വലിയ റെക്കോർഡിനൊപ്പം അർജന്റീനൻ നായകൻ ലയണൽ മെസ്സി എത്തിയിരുന്നു.
തിങ്കളാഴ്ച ഡാളസിൽ നടക്കുന്ന ഓസ്ട്രിയക്കെതിരെയുള്ള നിർണ്ണായക മത്സരത്തിൽ ഒരു ഗോൾ കൂടി നേടാനായാൽ ലോകകപ്പ് ചരിത്രത്തിൽ ഏറ്റവും കൂടുതൽ ഗോളുകൾ സ്വന്തമാക്കുന്ന ഏക താരമെന്ന പദവി മെസ്സിക്ക് മാത്രമായി സ്വന്തമാകും.
മുൻപ് ജർമ്മൻ താരം ക്ലോസെ നാല് ലോകകപ്പുകളിൽ നിന്നാണ് ഈ നാഴികക്കല്ല് കൈവരിച്ചതെങ്കിൽ മെസ്സിയുടെ കരിയറിലെ ആറാമത്തെ ലോകകപ്പാണിത്.
അതേസമയം, ലോകകപ്പ് റൺവേട്ടയിലെ ഈ ചരിത്ര റെക്കോർഡിന് തൊട്ടുപിന്നാലെ ഫ്രഞ്ച് സൂപ്പർ താരം കിലിയൻ എംബാപ്പെയുമുണ്ട്. നിലവിൽ 14 ലോകകപ്പ് ഗോളുകൾ സ്വന്തം പേരിൽ കുറിച്ച എംബാപ്പെ, തിങ്കളാഴ്ച ഫിലാഡൽഫിയയിൽ നടക്കുന്ന ഗ്രൂപ്പ് ഘട്ട മത്സരത്തിൽ ഇറാഖിനെതിരെയാണ് ഫ്രാൻസിനായി ബൂട്ട് കെട്ടുന്നത്.
മെസ്സിയും എംബാപ്പെയും ഒരേ ദിവസം തന്നെ കളത്തിലിറങ്ങുന്നതിനാൽ ഫുട്ബോൾ ലോകകപ്പിലെ ഗോൾവേട്ടക്കാരുടെ ചരിത്രപ്പട്ടികയിൽ വലിയ മാറ്റങ്ങൾക്കാണ് ഇന്നത്തെ മത്സരങ്ങൾ സാക്ഷ്യം വഹിക്കാൻ പോകുന്നത്.










0 comments