'ധർമ്മേന്ദ്ര പ്രധാനെ പുറത്താക്കൂ, അല്ലെങ്കിൽ ചരിത്രത്തിലെ ഏറ്റവും കഴിവുകെട്ട പ്രധാനമന്ത്രിയാകൂ'; മോദിക്കെതിരെ സിജെപി

ന്യൂഡൽഹി: കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാനെ പുറത്താക്കണമെന്ന ആവശ്യവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ കടുത്ത വിമർശനവുമായി സിജെപി സ്ഥാപകൻ അഭിജീത് ദീപ്കെ. ധർമ്മേന്ദ്ര പ്രധാനെ മന്ത്രിസ്ഥാനത്തുനിന്ന് നീക്കാൻ പ്രധാനമന്ത്രി തയ്യാറാകണമെന്നും, അതിന് കഴിഞ്ഞില്ലെങ്കിൽ ഇന്ത്യയുടെ ചരിത്രത്തിലെ ഏറ്റവും കഴിവുകെട്ട പ്രധാനമന്ത്രിയായി നരേന്ദ്ര മോദി മാറുമെന്നും ദീപ്കെ തുറന്നടിച്ചു.
വിദ്യാഭ്യാസ മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് ശനിയാഴ്ച രാവിലെയാണ് ജന്തർ മന്തറിൽ സിജെപിയുടെ നേതൃത്വത്തിൽ രണ്ടാംഘട്ട പ്രതിഷേധം ആരംഭിച്ചത്. ഞായറാഴ്ച വൈകിട്ട് അഞ്ച് മണിവരെ പ്രതിഷേധം തുടരാൻ അനുമതി നൽകണമെന്ന സിജെപിയുടെ ആവശ്യം ഡൽഹി പൊലീസ് നിഷേധിച്ചു.
സുപ്രീംകോടതി ഉത്തരവ് ചൂണ്ടിക്കാട്ടി പ്രതിഷേധം അവസാനിപ്പിച്ചു പിരിഞ്ഞുപോകാൻ പൊലീസ് മൈക്കിലൂടെ ആവശ്യപ്പെട്ടെങ്കിലും സമരക്കാർ വഴങ്ങിയില്ല. ധർമ്മേന്ദ്ര പ്രധാൻ രാജിവെക്കുന്നതുവരെ സമരം തുടരുമെന്നും അതിനായി അനിശ്ചിതകാല സമരത്തിലേക്ക് കടക്കുമെന്നും അഭിജീത് ദീപ്കെ പ്രഖ്യാപിച്ചു.
ജന്തർ മന്തറിൽ നിയമതടസമുണ്ടെങ്കിൽ പ്രതിഷേധത്തിനായി മറ്റൊരു സ്ഥലം അനുവദിക്കാൻ പൊലീസ് തയ്യാറാകണം. ജയിലിൽ പോകാൻ വരെ തയ്യാറാണെന്നും ഒരു കാരണവശാലും സമരവേദി വിട്ടുപോകരുതെന്നും ദീപ്കെ പ്രവർത്തകർക്ക് നിർദ്ദേശം നൽകി. പൊലീസിൻ്റെ കടുത്ത സമ്മർദ്ദമുണ്ടായിട്ടും ഉറച്ച നിലപാടുമായി പ്രതിഷേധം തുടരുകയാണ് സിജെപി പ്രവർത്തകർ.










0 comments