ക്രിക്കറ്റ് പരിശീലനത്തിനിടെ ലൈംഗിക പീഡനം: രണ്ടാമത്തെ കേസിലും കോച്ച് കുറ്റക്കാരൻ, വിധി ചൊവാഴ്ച

തിരുവനന്തപുരം: ക്രിക്കറ്റ് പരിശീലനത്തിനിടെ വിദ്യാർഥിനിയെ പീഡിപ്പിച്ച കോച്ച് വള്ളക്കടവ് ശ്രീവരാഹം സ്വദേശി എം മനു (40) രണ്ടാമത്തെ കേസിലും കുറ്റക്കാരനെന്ന് കണ്ടെത്തി. കേസിൽ അതിവേഗ പ്രത്യേക കോടതി ജഡ്ജി അഞ്ജു മീര ബിർള ചൊവാഴ്ച വിധി പറയും.
തിരുവനന്തപുരത്തെ പ്രമുഖ ക്രിക്കറ്റ് കോച്ചിങ് സെന്ററിൽ 2018 മുതലാണ് കുട്ടി കോച്ചിങ്ങിനായി സ്ഥാപനത്തിൽ എത്തുന്നത്. കുട്ടിയെ പരിശീലനത്തിന് എന്ന് പറഞ്ഞ് ജിമ്മിലേക്കും ബാത്ത്റൂമിലേക്കും മറ്റും കൊണ്ട് പോയാണ് ലൈംഗീകമായി പീഡിപ്പിച്ചത്. കുട്ടിയുടെ നഗ്ന ഫോട്ടോയും വീഡിയോയും പ്രതി എടുക്കുകയും മറ്റൊരു കേസിലെ അതിജീവിതയെ ഭീഷണിപ്പെടുത്തി കുട്ടിയുടെ നഗ്ന വീഡിയോ എടുപ്പിക്കുകയും ചെയ്തിട്ടുണ്ട്.
പ്രതിയുടെ ഇഷ്ടത്തിന് വഴങ്ങാതിരുന്ന പെൺകുട്ടിക്ക് പിന്നീട് ശരിയായ കോച്ചിംഗ് കൊടുക്കാതെയായി. തുടർന്ന് 2019 ഇൽ കുട്ടി കോച്ചിങ്ങിനായി മറ്റൊരു സ്ഥലത്തേക്ക് പോയി. പീഡനം പുറത്ത് പറഞ്ഞാൽ ക്രിക്കറ്റ് ഭാവി തകർക്കുമെന്ന് ഭീക്ഷണിപ്പെടുത്തിയതിനാൽ കുട്ടി ഭയന്ന് വെളിയിൽ പറഞ്ഞില്ല. ഈ കുട്ടിക്ക് പുറമെ കോച്ചിങ് എത്തിയ മറ്റ് അഞ്ച് കുട്ടികളെയും പ്രതി പീഡിപ്പിച്ചിട്ടുണ്ട്. പീഡനത്തിൽ മനംനൊന്ത് ഇവരും വേറെ സ്ഥലത്തേയ്ക്ക് കോച്ചിങ്ങിന് പോയി. ഇവരും പ്രതിയെ ഭയന്ന് സംഭവം പുറത്ത് പറഞ്ഞില്ല.
2024ൽ തിരുവനന്തപുരത്ത് വച്ച് നടന്ന പെൺകുട്ടികളുടെ ക്രിക്കറ്റ് ടൂർണമെന്റിൽ പങ്കടുക്കാൻ എത്തിയപ്പോൾ, പീഡത്തിനിരയായ കുട്ടി പ്രതിയെ കണ്ട് ഭയന്ന് ബഹളം വെച്ചപ്പോഴാണ് പീഡന സംഭവം പുറത്തറിയുന്നത്. കുട്ടിയുടെ പരാതി പുറത്തറിഞ്ഞതോടെയാണ് മറ്റ് കുട്ടികൾക്കും കേസ് നൽകാനുള്ള ധൈര്യം ലഭിച്ചത്. തുടർന്ന് പ്രതിക്കെതിരെ ആറ് കേസുകൾ രജിസ്റ്റർ ചെയ്തു. ഇതിൽ നാല് കേസുകളുടെ വിചാരണ പൂർത്തിയായി.
ഇതിൽ ഒരു കേസിൽ പ്രതിയെ കോടതി കഴിഞ്ഞ മാസം ശിക്ഷിച്ചിരുന്നു. ഇപ്പോൾ രണ്ടാമത്തെ കേസിൽ ആണ് കുറ്റക്കാരനായി കണ്ടെത്തിയത്.
പ്രോസീക്യൂഷനു വേണ്ടി സ്പെഷ്യൽ പബ്ലിക് പ്രൊസീക്യൂട്ടർ അഡ്വ. ആർ എസ് വിജയ് മോഹൻ ഹാജരായി.










0 comments