നാടിനെ നടുക്കി കൂട്ടക്കൊല: ജ്യേഷ്ഠനെയും കുടുംബത്തെയും വെട്ടിക്കൊലപ്പെടുത്തി 16കാരൻ

ലഖ്നൗ: ഉത്തർപ്രദേശിലെ ഗോരഖ്‌പുരിൽ ഒരു കുടുംബത്തിലെ മൂന്ന് പേർ ക്രൂരമായി കൊല്ലപ്പെട്ടു. കുടുംബതർക്കത്തെ തുടർന്ന് സ്വന്തം ജ്യേഷ്ഠനെയും ഭാര്യയെയും മൂന്ന് വയസ്സുകാരനായ മകനെയുമാണ് പതിനാറുകാരൻ വെട്ടിക്കൊലപ്പെടുത്തിയത്. തിങ്കളാഴ്ച പുലർച്ചെ മൂന്ന് മണിയോടെയായിരുന്നു സംഭവം.
അമിത്, ഭാര്യ രഞ്ജന, മകൻ റെയാൻ എന്നിവരാണ് കൊല്ലപ്പെട്ടത്. മൂവരും ഉറങ്ങിക്കിടക്കുമ്പോഴായിരുന്നു കൗമാരക്കാരൻ മൂർച്ചയേറിയ ആയുധവുമായി ആക്രമണം നടത്തിയത്. പുലർച്ചെ വീട്ടിൽ നിന്ന് പെട്ടെന്ന് കേട്ട അലർച്ച കേട്ടാണ് മറ്റൊരു മുറിയിൽ ഉറങ്ങുകയായിരുന്ന പ്രതിയുടെ പിതാവ് ഓടിയെത്തിയത്.
മുറിയിലേക്ക് ചെന്നപ്പോൾ ചോരയിൽ കുളിച്ചുകിടക്കുന്ന മൂവരെയും, കൈയിൽ ചോരപുരണ്ട ആയുധവുമായി പുറത്തേക്ക് വരുന്ന ഇളയ മകനെയുമാണ് കണ്ടതെന്ന് പിതാവ് പൊലീസിനോട് പറഞ്ഞു. പിതാവ് ഉടൻ തന്നെ അയൽക്കാരെയും പോലീസിനെയും വിവരമറിയിച്ചു.
തുടർന്ന് സ്ഥലത്തെത്തിയ പോലീസ് സംഘം വീടിന്റെ മുകളിലത്തെ നിലയിൽ ഒളിച്ചിരുന്ന പ്രതിയെ പിടികൂടുകയായിരുന്നു. കൊലപാതകത്തിന് ഉപയോഗിച്ച ആയുധവും ഇയാളിൽ നിന്ന് കണ്ടെടുത്തു. കൊല്ലപ്പെട്ടവരുടെ മൃതദേഹങ്ങൾ നിലവിൽ പോസ്റ്റ്‌മോർട്ടം നടപടികൾക്കായി ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്.










0 comments