ad
Deshabhimani

"ഇത് ബ്ലാക്ക്‌മെയിലിന് തുല്യം"; ഫിഫ പ്രസിഡന്റിനെതിരെ ജോർദാൻ ഫുട്ബോൾ മേധാവി

PRINCE ALI

ഫിഫയ്‌ക്കെതിരെ "ബ്ലാക്ക്‌മെയിൽ" ആരോപണവുമായി ജോർദാൻ ഫുട്ബോൾ അസോസിയേഷൻ പ്രസിഡന്റ് പ്രിൻസ് അലി ബിൻ അൽ ഹുസൈൻ

വെബ് ഡെസ്ക്

Published on Aug 05, 2026, 11:47 AM | 2 min read

അമ്മാൻ: ഫിഫ പ്രസിഡന്റ് ജിയാനി ഇൻഫാന്റിനോയ്‌ക്കെതിരെ രൂക്ഷ വിമർശനവുമായി ജോർദാൻ ഫുട്ബോൾ അസോസിയേഷൻ പ്രസിഡന്റ് പ്രിൻസ് അലി ബിൻ അൽ ഹുസൈൻ രംഗത്ത്.


ഇൻഫാന്റിനോയെ പിന്തുണച്ചാൽ ജോർദാൻ ഫുട്ബോൾ അസോസിയേഷന്റെ വിവിധ പ്രശ്നങ്ങൾ പരിഹരിക്കാൻ സഹായിക്കാമെന്ന് ഫിഫ വാക്കാൽ അറിയിച്ചതായാണ് അലി ബിൻ അൽ ഹുസൈന്റെ ആരോപണം. മാസങ്ങളായി സംഘടനയ്ക്ക് ആവശ്യമായ സഹായങ്ങൾ ഫിഫ നൽകിയിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.


"ജോർദാനിൽ ധാർമിക മൂല്യങ്ങൾ ഉയർത്തിപ്പിടിക്കുന്നതിൽ ഞങ്ങൾ അഭിമാനിക്കുന്നു. മുമ്പ് അദ്ദേഹത്തെ പിന്തുണച്ചിട്ടില്ല, ഇപ്പോഴും പിന്തുണയ്ക്കില്ല. ഈ സാഹചര്യം ബ്ലാക്ക്‌മെയിലിന് തുല്യമാണ്, അതിന് ഞങ്ങൾ വഴങ്ങില്ല," മുൻ ഫിഫ വൈസ് പ്രസിഡന്റ് കൂടിയായ അലി ബിൻ അൽ ഹുസൈൻ എക്സിൽ കുറിച്ചു.


ചെറിയ ബജറ്റിൽ പ്രവർത്തിക്കുന്ന ജോർദാൻ ഫുട്ബോൾ അസോസിയേഷൻ നേരിടുന്ന സാമ്പത്തിക പ്രശ്നങ്ങളും അദ്ദേഹം ചൂണ്ടിക്കാട്ടി. ലോകകപ്പിനായി അമേരിക്കയിലെത്തിയ ആരാധകർ ഉയർന്ന ടിക്കറ്റ് നിരക്കുകൾ നൽകിയിട്ടും ചിലർക്ക് വിസ ലഭിച്ചില്ലെന്നും അദ്ദേഹം ആരോപിച്ചു. 2025 ലെ ഫിഫ അറബ് കപ്പിൽ ഫൈനലിലെത്തിയതിന് ജോർദാൻ ടീമിന് ലഭിക്കേണ്ട സമ്മാനത്തുക ഇതുവരെ നൽകിയിട്ടില്ലെന്നും അലി ബിൻ അൽ ഹുസൈൻ പറഞ്ഞു.


2026 ലോകകപ്പിന് ആദ്യമായി യോഗ്യത നേടിയ ജോർദാൻ ഗ്രൂപ്പ് ഘട്ടത്തിൽ തന്നെ പുറത്തായിരുന്നു. അതേസമയം, അറബ് കപ്പ് ഫൈനലിലെത്തിയതിനുള്ള പ്രതിഫലം ലഭിക്കാനായി ഡിസംബർ മുതൽ കാത്തിരിക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.


"ടീമിന് ലഭിക്കേണ്ട പണം ഇതുവരെ നൽകിയിട്ടില്ല. അതേസമയം, ഫിഫ തങ്ങളുടെ ശേഖരത്തിലുള്ള കോടിക്കണക്കിന് ഡോളറിനെക്കുറിച്ച് അഭിമാനത്തോടെ സംസാരിക്കുന്നു," അലി ബിൻ അൽ ഹുസൈൻ ആരോപിച്ചു.


ഫിഫയുടെ വാണിജ്യ പ്രവർത്തനങ്ങളിൽ ഓഹരി വിൽക്കാനുള്ള വിവാദ പദ്ധതി പിൻവലിക്കേണ്ടി വന്നതോടെയാണ് ഇൻഫാന്റിനോയ്‌ക്കെതിരായ പ്രതിഷേധം ശക്തമായത്. ലോക ഫുട്ബോൾ സംഘടനയുടെ വാണിജ്യ അവകാശങ്ങളിൽ നിന്ന് കോടിക്കണക്കിന് ഡോളർ സമാഹരിക്കാനുള്ള പദ്ധതിയായിരുന്നു ഇത്.


യൂറോപ്യൻ ഫുട്ബോൾ സംഘടനയായ യുവേഫ ഉൾപ്പെടെയുള്ള ഫുട്ബോൾ സംഘടനകൾ പദ്ധതിക്കെതിരെ രംഗത്തെത്തിയിരുന്നു. തുടർന്ന് ഫിഫ പദ്ധതി ഉപേക്ഷിച്ചു. ഇതിന് പിന്നാലെ ഫിഫയ്‌ക്കെതിരെ രേഖകൾ സംരക്ഷിക്കാനുള്ള നിയമനടപടി മുന്നറിയിപ്പും യുവേഫ നൽകിയതായി അറിയിച്ചു.


ഫിഫ സെക്രട്ടറി ജനറൽ മത്തിയാസ് ഗ്രാഫ്സ്ട്രോം, മുൻ ആഴ്സണൽ പരിശീലകൻ ആഴ്സെൻ വെംഗർ തുടങ്ങിയ മുതിർന്ന ഉദ്യോഗസ്ഥരും പദ്ധതിയിൽ നിന്ന് അകലം പാലിച്ചു. ഫിഫയുടെ പ്രശ്നം നേതൃത്വത്തിലാണെന്നും അലി ബിൻ അൽ ഹുസൈൻ കുറ്റപ്പെടുത്തി.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home