പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചെന്ന് ആരോപണം; യുവാവിനെ ആൾക്കൂട്ടം തല്ലിക്കൊന്നു

റാഞ്ചി : പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി തടവിൽ പാർപ്പിച്ച് പീഡിപ്പിച്ചുവെന്നാരോപിച്ച് യുവാവിനെ ആൾക്കൂട്ടം തല്ലിക്കൊന്നു. ജാർഖണ്ഡിലെ ഛത്ര ജില്ലയിലാണ് സംഭവം. സംഭവത്തിൽ മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തു.
തിങ്കളാഴ്ചയാണ് പെൺകുട്ടിയെ കാണാതാകുന്നത്. യുവാവ് തന്നെ തട്ടിക്കൊണ്ടുപോയി പലപ്രാവശ്യം ബലാത്സംഗത്തിനിരയാക്കിയെന്ന പെൺകുട്ടിയുടെ വെളിപ്പെടുത്തലിനെ തുടർന്നായിരുന്നു മർദനം. പെൺകുട്ടിയെ കാണാതായതോടെ കുടുംബം പ്രദേശത്ത് മുഴുവൻ അന്വേഷിച്ചിരുന്നെങ്കിലും കണ്ടെത്താനായില്ല. രണ്ട് ദിവസത്തിന് ശേഷം വീട്ടിൽ തിരിച്ചെത്തിയ പെൺകുട്ടി കുടുംബാംഗങ്ങളോട് സംഭവത്തെക്കുറിച്ച് പറയുകയായിരുന്നു. വിവരം പുറത്തുപറഞ്ഞാൽ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതായും പെൺകുട്ടി വെളിപ്പെടുത്തി. വിവരമറിഞ്ഞ പ്രദേശവാസികൾ യുവാവിന്റെ വീട് വളയുകയും വീട്ടിൽ നിന്ന് വലിച്ചിഴച്ച് കെട്ടിയിട്ട് മർദിക്കുകയുമായിരുന്നു. വിവരം ലഭിച്ച് സ്ഥലത്തെത്തിയ പൊലീസ് ഗുരുതരമായി പരിക്കേറ്റ യുവാവിനെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ആക്രമണത്തിൽ യുവാവിന്റെ പിതാവിനും പരിക്കേറ്റിരുന്നു.
യുവാവിനെതിരെ മുൻപും ലൈംഗികാതിക്രമക്കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും 2023 ൽ ജയിൽ ശിക്ഷ അനുഭവിച്ചിരുന്നുവെന്നും പൊലീസ് അറിയിച്ചു. പെൺകുട്ടിയെ സുരക്ഷിതസ്ഥലത്തേക്ക് മാറ്റിയതായും വൈദ്യപരിശോധന നടപടികൾ നടക്കുകയാണെന്നും പൊലീസ് പറഞ്ഞു.









0 comments