കൊച്ചി സ്‌റ്റേഡിയത്തിൽ 9 കളികൾ , 22ന് മുംബെെക്കെതിരെ ആദ്യ മത്സരം
print edition കൊച്ചിയിൽ ഫുട്‌ബോൾ ആവേശം

ബ്ലാസ്റ്റേഴ്സ് ക്യാപ്റ്റൻ ബികാഷും കോച്ച് ഡേവിഡ് കറ്റാലയും കൊച്ചി നെഹ്റു സ്റ്റേഡിയത്തിൽ
കൊച്ചി
ഐഎസ്‌എൽ ഫുട്‌ബോളിന് ഒരിക്കൽക്കൂടി വേദിയാകുന്നതിന്റെ ആവേശത്തിൽ കൊച്ചി. പുതിയ സീസണിലെ ഒന്പത് മത്സരങ്ങൾ കലൂർ ജവാഹർലാൽ നെഹ്‌റു സ്‌റ്റേഡിയത്തിൽ നടക്കും. 22 ന് മുംബൈ സിറ്റി എഫ്‌സിക്കെതിരെയാണ് ആദ്യ കളി. മെയ് അവസാനം വരെ മത്സരങ്ങളുണ്ടാകും. അഖിലേന്ത്യാ ഫുട്ബോൾ ഫെഡറേഷൻ (എഐഎഫ്‌എഫ്) നേരിട്ട് നടത്തുന്ന ഇൗ സീസണിൽ ബ്ലാസ്‌റ്റേഴ്‌സിന് ആകെ 13 മത്സരങ്ങളാണ്. നാല് മത്സരങ്ങൾ എതിർത്തട്ടകത്തിൽ നടക്കും. 14ന് കൊൽക്കത്തയിൽ മോഹൻ ബഗാൻ സൂപ്പർ ജയന്റിനെ നേരിടും.
മത്സരങ്ങൾ കൊച്ചിയിൽ നടത്തണമെന്നാവശ്യപ്പെട്ട് അഖിലേന്ത്യാ ഫുട്ബോൾ ഫെഡറേഷൻ ഔദ്യോഗിക കത്ത് നൽകിയിരുന്നതായി ജിസിഡിഎ ചെയർമാൻ കെ ചന്ദ്രൻപിള്ള വാർത്താസമ്മേളനത്തിൽ പറഞ്ഞു. വിഷയത്തിന്റെ പ്രാധാന്യം കണക്കിലെടുത്ത് ജിസിഡിഎ അഭ്യർഥന അംഗീകരിക്കുകയായിരുന്നു. ബ്ലാസ്‌റ്റേഴ്‌സ് കോച്ച് ഡേവിഡ് കറ്റാല, ക്യാപ്‌റ്റൻ ബികാഷ് യുമ്‌നം, സിഇഎ അഭിക് ചാറ്റർജി, സ്‌പോർടിങ് ഡയറക്ടർ കരോളിസ് സ്‌കിൻകിസ് എന്നിവരും പങ്കെടുത്തു.
ഇക്കുറിയ പുതിയ ടീമാണ്. അവരിൽനിന്ന് മികച്ച കളി പുറത്തെടുപ്പിക്കുകയാണ് ഇൗ സീസണിലെ വെല്ലുവിളിയെന്ന് കറ്റാല പറഞ്ഞു. എല്ലാവരും ഏറെ ത്യാഗം സഹിച്ചു. എല്ലാ കളിയും ജയിച്ച് മുന്നേറുകയാണ് ലക്ഷ്യം– കറ്റാല വ്യക്തമാക്കി.
സാന്പത്തിക പ്രതിസന്ധി കാരണം ടീം അടച്ചുപൂട്ടേണ്ട ഘട്ടത്തിലെത്തിയിരുന്നുവെന്ന് അഭിക് ചാറ്റർജി പറഞ്ഞു. ഏറ്റവും ബുദ്ധിമുട്ടേറിയ കാലഘട്ടത്തിലൂടെയാണ് ഇന്ത്യൻ ഫുട്‌ബോൾ കടന്നുപോകുന്നത്. ബ്ലാസ്‌റ്റേഴ്‌സിന് സ്-പോൺസർഷിപ്പിൽ ഇടിവുണ്ടായി. സാധാരണ ലഭിക്കുന്നതിനെക്കാൾ 20 ശതമാനം കുറവാണ്. എല്ലാ ടീമുകളുടെയും സാന്പത്തിക നില ഒരുപോലെയല്ല. 80 ശതമാനം ടീമുകൾക്കും പ്രതിസന്ധികാരണം അഴിച്ചുപണി നടത്തേണ്ടിവന്നു. സ്‌റ്റേഡിയത്തിന്റെ നിലവാരമുയർന്നതിൽ സന്തോഷമുണ്ട്. ഫുട്‌ബോളിന്റെ ഉയർച്ചയ്‌ക്കായി സർക്കാർ സംവിധാനങ്ങളും കായിക സ്ഥാപനങ്ങളും ഒരുമിച്ച് പ്രവർത്തിക്കുന്നത് ആശാവഹമാണ്. സ്വന്തംതട്ടകത്തിൽ കളിക്കാൻ അവസരമൊരുക്കിയതിന് പ്രയത്‌നിച്ച ജിസിഡിഎ ചെയർമാനോട് പ്രത്യേകം നന്ദി പറയുന്നു. ക്ലബിന്റെ അവസ്ഥ മനസിലാക്കിയതിനും നന്ദിയുണ്ട്– അഭിക് വ്യക്തമാക്കി.
ഇന്ത്യ–ഹോങ്കോങ് മത്സരം മാർച്ച് 31ന്
ഇന്ത്യ–ഹോങ്കോങ് രാജ്യാന്തര സൗഹൃദ ഫുട്‌ബോൾ മത്സരം മാർച്ച് 31ന് കലൂർ ജവഹർലാൽ നെഹ്‌റു സ്റ്റേഡിയത്തിൽ നടക്കുമെന്ന് പ്രതീക്ഷിക്കുന്നതായി ജിസിഡിഎ ചെയർമാൻ കെ ചന്ദ്രൻപിള്ള പറഞ്ഞു. ഏഷ്യ ഫുട്‌ബോൾ അസോസിയേഷൻ പ്രതിനിധികൾ സ്‌റ്റേഡിയം സന്ദർശിക്കും. തുടർന്നായിരിക്കും അന്തിമ തീരുമാനം. മറ്റ് ചില രാജ്യാന്തര മത്സരങ്ങൾ നടത്താനുള്ള വാഗ്‌ദാനങ്ങൾ വരുന്നുണ്ടെന്നും ചന്ദ്രൻപിള്ള പറഞ്ഞു.










0 comments