ഐഎസ്‌എൽ ഫുട്ബോൾ വേദികൾ കുറയും

ന്യൂഡൽഹി
പുതിയ സീസൺ ഐഎസ്‌എൽ ഫുട്‌ബോൾ രണ്ടോ മൂന്നോ വേദികളിലായി നടത്താൻ അഖിലേന്ത്യാ ഫുട്‌ബോൾ ഫെഡറേഷൻ (എഐഎഫ്‌എഫ്). സ്വന്തം തട്ടകത്തിലും എതിർ തട്ടകത്തിലുമായുള്ള ഇരുപാദ മത്സരങ്ങളുണ്ടാകില്ല. ഫെബ്രുവരി ആദ്യവാരമായിരിക്കും ലീഗ് ആരംഭിക്കുക. ഏഴ് വീതം ടീമുകളുള്ള രണ്ട് ഗ്രൂപ്പുകളായിരിക്കും. ചുരുങ്ങിയ സമയത്തിനുള്ളിൽ വേദികൾ കുറച്ച് സീസൺ പൂർത്തിയാക്കാനാണ് ഫെഡറേഷന്റെ ശ്രമം. എന്നാൽ ലീഗ് നടത്താനുള്ള പണം എങ്ങനെ കണ്ടെത്തുമെന്നതിനെക്കുറിച്ച് ധാരണയായില്ല.
പുതിയ സ്‌പോൺസറെ കണ്ടെത്താൻ കഴിയാത്തതിനാൽ ലീഗ് അനിശ്ചിതമായി നീളുന്ന സാഹചര്യത്തിലാണ് ഫെഡറേഷൻ ഇൗ നീക്കം നടത്തുന്നത്. അടുത്ത സീസണിലേക്കുള്ള വലിയ പദ്ധതിയാണ് ആവിഷ്‌കരിച്ചിരിക്കുന്നത്. അതിനുമുന്പായി ഇൗ സീസൺ പൂർത്തിയാക്കാനാണ് നീക്കം.
അതേസമയം, എഎഫ്‌സി ചാന്പ്യൻസ് ലീഗിലേക്കുള്ള ടീമുകളെ എങ്ങനെ തെരഞ്ഞെടുക്കുമെന്ന പ്രശ്‌നം ഉയരുന്നുണ്ട്. രണ്ട് സ്ഥാനമാണുള്ളത്. ഇതിലൊന്ന് സൂപ്പർ കപ്പ് ജേതാക്കളായ എഫ്‌സി ഗോവയ്‌ക്ക് കിട്ടും. പക്ഷേ, എഎഫ്‌സി മാനദണ്ഡങ്ങൾ പാലിച്ചില്ലെങ്കിൽ രണ്ട് സ്ഥാനവും നഷ്ടമാകും. ഒരു ക്ലബ് കുറഞ്ഞത് 24 മത്സരമെങ്കിലും ആഭ്യന്തര ഫുട്‌ബോളിൽ കളിക്കണം. ലീഗ് എട്ട് മാസമെങ്കിലും ദൈർഘ്യമുള്ളതായിരിക്കണം. സ്വന്തം തട്ടകത്തിലും എതിർത്തട്ടകത്തിലും മത്സരമുള്ള ലീഗായിരിക്കണം. ഇതൊക്കെയാണ് മാനദണ്ഡങ്ങൾ. നിലവിലെ സാഹചര്യത്തിൽ ഐഎസ്‌എല്ലിന് ഇതൊന്നും പാലിക്കാനാവില്ല. പുതിയ സീസണിൽ ഒരു ക്ലബിന് കൂടിപ്പോയാൽ 15 മത്സരങ്ങളായിരിക്കും ലഭിക്കുക. വേദികളായി കൊൽക്കത്തയെയും ഗോവയെയുമാണ് പരിഗണിക്കുന്നത്.










0 comments