ഐഎസ്എൽ ഫുട്ബോളിൽ തുടർച്ചയായ മൂന്നാം ജയം
print edition ഹാട്രിക് ബ്ലാസ്‌റ്റേഴ്‌സ്

കൊച്ചി നെഹ്റു സ്റ്റേഡിയത്തിൽ നടന്ന ഐഎസ്എൽ ഫുട്ബോളിൽ മുഹമ്മദൻസിനെ തോൽപ്പിച്ച കേരള ബ്ലാസ്റ്റേഴ്സ് താരങ്ങളുടെ വിജയാഘോഷം /ഫോട്ടോ: വി കെ അഭിജിത്
കൊച്ചി: ഐഎസ്എൽ ഫുട്‌ബോളിൽ വൈകി ഉദിച്ച കേരള ബ്ലാസ്‌റ്റേഴ്‌സ് കൊൽക്കത്ത മുഹമ്മദൻസിനെ ഒന്നിനെതിരെ മൂന്ന് ഗോളിന് പരാജയപ്പെടുത്തി. ഒരു ഗോളിന് പിന്നിൽ നിന്നശേഷം തിരിച്ചടിച്ചാണ് ബ്ലാസ്‌റ്റേഴ്‌സ് തുടർച്ചയായ മൂന്നാം ജയവും തോൽവി അറിയാതെയുള്ള അഞ്ചാം മത്സരവും പൂർത്തിയാക്കിയത്. ഫ്രാഞ്ചു, വിക്ടർ ബെർതോമ്യു, എം എസ് ശ്രീക്കുട്ടൻ എന്നിവരാണ് ബ്ലാസ്‌റ്റേഴ്‌സിനായി ഗോളടിച്ചത്.
പുതിയ പരിശീലകൻ ആഷ്‌ലി വെസ്‌റ്റ്‌വുഡിന് കീഴിൽ അൽഭുതകരമായ രൂപമാറ്റം സംഭവിച്ച ബ്ലാസ്‌റ്റേഴ്‌സ് തുടക്കംമുതൽ കളി സ്വന്തമാക്കിയെങ്കിലും ആദ്യ ഗോൾ മുഹമ്മദൻസിന്റേതായിരുന്നു. ഇടവേളക്ക് പിരിയാൻ മൂന്ന് മിനിറ്റ് മാത്രമുള്ളപ്പോൾ മഹിതോഷ് റോയിയുടെ ലോങ്ങ് റേഞ്ച് ഗോളിലൂടെ മുഹമ്മദൻസ് മുന്നിലെത്തി. എന്നാൽ രണ്ട് മിനിറ്റിനുള്ളിൽ ബ്ലാസ്റ്റേഴ്‌സിന്റെ മറുപടി വന്നു. കെവിൻ യോക്കിന്റെ പാസിൽ ഫ്രാഞ്ചു ലക്ഷ്യം കണ്ടു(1–1). അതോടെ ഇടവേളയായി.
രണ്ടാം പകുതിയിൽ കളം നിറഞ്ഞ ബ്ലാസ്‌റ്റേഴ്‌സ് 59–ാം മിനിറ്റിൽ ലീഡ് നേടി. കെവിൻ യോക്ക് നൽകിയ മനോഹരമായ ക്രോസിൽ വിക്ടർ ബെർതോമ്യു തലവെച്ചപ്പോൾ തകർപ്പൻ ഗോളായി. 74-–ാം മിനിറ്റിൽ മലയാളിയായ മുന്നേറ്റ താരം എം എസ് ശ്രീക്കുട്ടൻ വിജയം ഉറപ്പിച്ചു. ഫ്രാഞ്ചു നൽകിയ പന്ത് പോസ്റ്റിന്റെ മൂലയിലേക്ക് അടിച്ചുകയറ്റുകയായിരുന്നു. ശ്രീക്കുട്ടന്റെ ആദ്യ ഗോളാണിത്. തിരുവനന്തപുരം സ്വദേശിയാണ്.
കളിയുടെ അവസാന ഘട്ടത്തിൽ അമർജിത് സിജ് ചുവപ്പ് കാർഡ് കണ്ട് പുറത്തായത് മുഹമ്മദൻസിന് തിരിച്ചടിയായി. രണ്ട് അസിസ്‌റ്റുകളുമായി കെവിൻ യോക്കും ഒരു ഗോളും അസിസ്‌റ്റുമായി ഫ്രാഞ്ചുവും ബ്ലാസ്‌റ്റേഴ്‌സ് നിരയിൽ തിളങ്ങി. 12 കളിയിൽ 14 പോയിന്റുമായി എട്ടാംസ്ഥാനത്താണ്. 17ന് കൊച്ചിയിൽ സീസണിലെ അവസാന മത്സരത്തിൽ എഫ്‌സി ഗോവയെ നേരിടും. മറ്റൊരു മത്സരത്തിൽ നോർത്ത് ഈസ്റ്റ് യുണെെറ്റഡ് 4–1ന് ചെന്നെെയിൻ എഫ്സിയെ തകർത്തു.










0 comments