ലോകശ്രദ്ധ നേടി ഇറാൻ ഫുട്ബോൾ ടീം; മിനാബിലെ കുരുന്നുകൾക്ക് ആദരം

മിനാബിലെ കുരുന്നുകൾക്ക് പ്രതീകാത്മകമായി ആദരമേകുന്ന ഇറാൻ ഫുട്ബോൾ ടീം
ബെലേക് : മിനാബിലെ പ്രൈമറി സ്കൂളിന് നേരെ യുഎസ് - ഇസ്രയേൽ സഖ്യം ചേർന്ന് നടത്തിയ ബോംബാക്രമണത്തിൽ കൊല്ലപ്പെട്ട കുട്ടികൾക്ക് വൈകാരികമായ ആദരമർപ്പിച്ച് ഇറാൻ ദേശീയ ഫുട്ബോൾ ടീം. വെള്ളിയാഴ്ച നടന്ന മത്സരത്തിന് മുന്നോടിയായി ദേശീയഗാനം ആലപിക്കുന്ന സമയത്ത് സ്കൂൾ ബാഗുകൾ കൈയ്യിലേന്തിയാണ് താരങ്ങൾ മൈതാനത്തെത്തിയത്.
സ്റ്റേഡിയത്തിൽ നിന്നുള്ള ദൃശ്യങ്ങളിൽ ഇറാനിയൻ താരങ്ങൾ സ്കൂൾ ബാഗുകൾ കൈകളിൽ പിടിച്ചു അണിനിരന്നു നിൽക്കുന്നത് കാണാമായിരുന്നു. ആക്രമണത്തിൽ ഇരകളായ പിഞ്ചുകുട്ടികളോടുള്ള ആദരസൂചകമായാണ് ഈ പ്രതീകാത്മക നീക്കം നടത്തിയത്. മത്സരത്തിന് മുന്നോടിയായുള്ള ഈ ദൃശ്യങ്ങൾ സാമൂഹ്യ മാധ്യമത്തിൽ പെട്ടെന്ന് ശ്രദ്ധിക്കപ്പെട്ടു.
പശ്ചിമേഷ്യയിൽ തുടരുന്ന സംഘർഷങ്ങൾക്കിടയിലെ ഏറ്റവും ഹൃദയസ്പർശിയായ പ്രതികരണങ്ങളിലൊന്നായി പലരും ഇതിനെ വിശേഷിപ്പിക്കുകയും ചെയ്തു. യുഎസ് - ഇസ്രയേൽ കടന്നാക്രമണത്തിൽ ജീവൻ നഷ്ടപ്പെട്ട കുരുന്നുകളുടെ നിഷ്കളങ്കതയുടെ പ്രതീകമായി ആ സ്കൂൾ ബാഗുകൾ മാറി.
ഫെബ്രുവരി 28നാണ് മിനാബിലെ പെൺപള്ളിക്കൂടത്തിന് നേരെ ഇസ്രയേലും അമേരിക്കയും സംയുക്തമായി ആസൂത്രിത ആക്രമണം നടത്തിയത്. ഈ കടന്നാക്രമണത്തിൽ 165 വിദ്യാർഥികളും ജീവനക്കാരുമാണ് കൊല്ലപ്പെട്ടത്. കൊല്ലപ്പെട്ട പിഞ്ചുദേഹങ്ങൾ ഒന്നിച്ച് അടക്കം ചെയ്യാൻ തയാറാക്കിയ കൂട്ടക്കുഴികളുടെ ദൃശ്യങ്ങൾ ഈ യുദ്ധ കാലത്തെ ഏറ്റവും ഭയാനകമായ കാഴ്ചയായി മാറിയിരുന്നു.









0 comments