വിറപ്പിച്ച് ഇറാൻ, പെനാൽറ്റിയിൽ പിഴച്ചു; നോക്കൗട്ട് സാധ്യത ഇങ്ങനെ

മത്സരശേഷം നിരാശയിലായ ഇറാൻ താരങ്ങൾ | PHOTO: AFP
സിയാറ്റിൽ: ഈ ലോകകപ്പിലെ ഏറ്റവും ആവേശകരമായ മത്സരങ്ങളിലൊന്നായിരുന്നു ഗ്രൂപ്പ് ജി-യിലെ ഇറാൻ- ഈജിപ്ത് പോരാട്ടം. ആദ്യ മിനിറ്റുകളിൽതന്നെ ഇരുടീമുകളും കടുത്ത ആക്രമണ ശൈലിയാണ് പുറത്തെടുത്തത്. അവസാന സെക്കന്റ് വരെയും ആകാംക്ഷനിറച്ച മത്സരത്തിൽ ഈജിപ്തിനെ ഇറാൻ സമനിലയിൽ തളച്ചു.
മത്സരം തുടങ്ങി അഞ്ചാം മിനിറ്റിൽ തന്നെ മഹ്മൂദ് സാബറിലൂടെ ഈജിപ്ത് മുന്നിലെത്തിയിരുന്നു. മുഹമ്മദ് സലാ ബോക്സിനുള്ളിൽ നൽകിയ പാസ് സ്വീകരിച്ച് സാബർ ഉതിർത്ത ഷോട്ട് ഇറാൻ ഗോൾകീപ്പർ അലിറേസ ബെയ്‌റാൻവണ്ടിന്റെ കാലുകൾക്കിടയിലൂടെ വലയിലെത്തി.
11-ാം മിനിറ്റാണ് കളിയുടെ ഗതി നിർണയിച്ചത്. ഇറാന് അനുകൂലമായി പെനാൽറ്റി ലഭിച്ചെങ്കിലും സൂപ്പർ താരം മെഹ്ദി തരേമി എടുത്ത കിക്ക് ഈജിപ്ഷ്യൻ ഗോൾകീപ്പർ മോസ്തഫ ഷൊബൈർ തടുത്തു.
എന്നാൽ പ്രത്യാക്രമണത്തിലും ചെറുത്തുനിൽപ്പിലും ഇറാൻ ഒട്ടുംവിട്ടുകൊടുത്തില്ല. പെനാൽറ്റി നഷ്ടപ്പെട്ടതിന്റെ നിരാശ മിനിറ്റുകൾക്കുള്ളിൽ മറികടന്നു. 14-ാം മിനിറ്റിൽ റമീൻ റെസയാൻ നേടിയ മനോഹരമായ ഗോളിലൂടെ ഇറാൻ മത്സരത്തിൽ 1-1 സമനില പിടിച്ചു.
ഇഞ്ചുറി ടൈംപോലും അതിനിർണായകമായിരുന്നു. 93-ാം മിനിറ്റിൽ ഇറാൻ ആരാധകരെ ആവേശത്തിലാഴ്ത്തി ഷോജ ഖലീൽസാദെ പന്ത് വലയിലെത്തിച്ചു. ഇതോടെ ഇറാൻ വിജയം ഉറപ്പിച്ചതായി തോന്നിപ്പിച്ചെങ്കിലും ഈജിപ്ഷ്യൻ താരങ്ങളുടെ അപ്പീലിനെ തുടർന്ന് റഫറി വാർ പരിശോധന നടത്തി. പരിശോധനയിൽ ഓഫ്‌സൈഡ് ആണെന്ന് കണ്ടെത്തിയതോടെ ഗോൾ റദ്ദാക്കുകയായിരുന്നു. തൊട്ടുപിന്നാലെ സയീദ് എസതൊലാഹിയുടെ ഒരു ഹെഡർ പോസ്റ്റിലിടിച്ച് മടങ്ങിയതും ഇറാന് തിരിച്ചടിയായി.
സമനിലയാണെങ്കിലും, ന്യൂസിലൻഡിനെതിരെ നേടിയ വിജയത്തിന്റെ ബലത്തിൽ ഈജിപ്ത് നോക്കൗട്ടിലേക്ക് കടന്നു. ഇറാന്റെ നോക്കൗട്ട് പ്രതീക്ഷകൾ മറ്റ് ഗ്രൂപ്പുകളിലെ ഫലങ്ങളെ ആശ്രയിച്ചാണ് നിലനിൽക്കുന്നത്. ഗ്രൂപ്പിൽ മൂന്നാമതാണ് ഇറാൻ. മൂന്ന് മത്സരങ്ങളിൽ നിന്ന് മൂന്ന് സമനിലയാണ് സമ്പാദ്യം. എന്നാൽ നോക്കൗട്ട് സാധ്യതകൾ പൂർണമായും അസ്മതിച്ചു എന്ന് പറയാനാകില്ല.
ഓരോ ഗ്രൂപ്പിലെയും ആദ്യ രണ്ട് സ്ഥാനക്കാർ നേരിട്ട് നോക്കൗട്ടിലേക്ക് യോഗ്യത നേടും. ഇവർക്ക് പുറമെ, ഏറ്റവും കൂടുതൽ പോയിന്റുള്ള മികച്ച 8 മൂന്നാം സ്ഥാനക്കാരായ ടീമുകൾക്കും റൗണ്ട് ഓഫ് 32-ലേക്ക് പ്രവേശനം ലഭിക്കും. ആകെയുള്ള 12 ഗ്രൂപ്പുകളിലെ മൂന്നാം സ്ഥാനക്കാരിൽ കുറഞ്ഞത് നാല് ടീമുകളെങ്കിലും ഇറാന് പിന്നിലായിരിക്കണം.
ക്രൊയേഷ്യ- ഘാന മത്സരത്തിൽ ക്രൊയേഷ്യ തോൽവി ഏറ്റുവാങ്ങിയാൽ ഇറാന് കാര്യങ്ങൾ എളുപ്പമാവും. കൂടാതെ ഓസ്ട്രിയ- അൾജീരിയ മത്സരഫലവും ഇറാന്റെ പ്രവേശനത്തെ സ്വാധീനിക്കും










0 comments