ഇൻഫാന്റിനോയുടെ യുവേഫ കാലം വീണ്ടും വിവാദത്തിൽ; വനിതയ്ക്ക് ആറക്ക തുക നൽകിയെന്ന് റിപ്പോർട്ട്

ജിയാനി ഇൻഫാന്റിനോ
ലണ്ടൻ: ഫിഫ പ്രസിഡന്റ് ജിയാനി ഇൻഫാന്റിനോ യുവേഫ ജനറൽ സെക്രട്ടറിയായിരുന്ന കാലത്ത് അദ്ദേഹവുമായി ബന്ധമുണ്ടായിരുന്നുവെന്ന് ആരോപിക്കപ്പെടുന്ന വനിതയ്ക്ക് യുവേഫ ആറക്ക തുക നൽകിയതായി ‘ഡെയിലി ടെലഗ്രാഫ്’ റിപ്പോർട്ട് ചെയ്തു.
എന്നാൽ ആരോപണങ്ങൾ പൂർണമായും അസത്യവും അടിസ്ഥാനരഹിതവുമാണെന്ന് ഇൻഫാന്റിനോയുടെ വക്താവ് വ്യക്തമാക്കി. അനുചിതമായ പെരുമാറ്റമോ നിയമലംഘനമോ സംബന്ധിച്ച് യുവേഫയിലോ ഫിഫയിലോ അദ്ദേഹത്തിനെതിരെ ഒരിക്കലും പരാതി ലഭിച്ചിട്ടില്ലെന്നും വക്താവ് പറഞ്ഞു.
വനിതയ്ക്ക് ‘ഡിപ്പാർച്ചർ പേയ്മെന്റ്’ നൽകിയതായി യുവേഫ സ്ഥിരീകരിച്ചു. പ്രാദേശിക ബിസിനസ് സ്കൂളിലെ എംബിഎ പഠനത്തിന്റെ ഫീസ് ഉൾപ്പെടെയുള്ള ചെലവുകൾക്കായാണ് തുക നൽകിയതെന്നും അന്നത്തെ ചട്ടങ്ങൾ അനുസരിച്ചായിരുന്നു ഇടപാടെന്നും യുവേഫ അറിയിച്ചു. പിന്നീട് ഇത്തരം നടപടികളുമായി ബന്ധപ്പെട്ട ചട്ടങ്ങൾ കൂടുതൽ കർശനമാക്കിയതായും വ്യക്തമാക്കി.
ലോകകപ്പ് സ്വകാര്യ നിക്ഷേപ പദ്ധതി വിവാദത്തിൽ ഇൻഫാന്റിനോ നേരിടുന്ന സമ്മർദം തുടരുന്നതിനിടെയാണ് പുതിയ ആരോപണം. രാജിക്കായി ചില യൂറോപ്യൻ സംഘടനകൾ ആവശ്യപ്പെടുമ്പോഴും കോൺമെബോൾ, കാഫ്, മെക്സിക്കോ, അർജന്റീന എന്നീ ഫുട്ബോൾ സംഘടനകൾ അദ്ദേഹത്തിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.









0 comments