print edition ഇംഗ്ലണ്ടിന് ഗോളടിക്കാൻ വയ്യ

ലോകകപ്പിൽ ഘാനയ്‌ക്കെതിരെ ഗോളവസരം നഷ്‌ടമാക്കിയ ഇംഗ്ലണ്ട് ക്യാപ്‌റ്റൻ ഹാരി കെയ്‌നിന്റെ നിരാശ
ബോസ്റ്റൺ: കുത്തിയൊഴുകി വന്ന ഇംഗ്ലണ്ടിനെ അണക്കെട്ട് കെട്ടി ഘാന തടഞ്ഞു. ക്രൊയേഷ്യയെ 4–2ന് തരിപ്പണമാക്കി ആത്മവിശ്വാസത്തോടെ ബോസ്റ്റൺ സ്‌റ്റേഡിയത്തിലിറങ്ങിയ ഹാരി കെയ്‌നിനും സംഘത്തിനും ആഫ്രിക്കൻ പടയാളികളുടെ പ്രതിരോധ പാഠം (0–0). പന്ത് 78 ശതമാനം കാലിൽവച്ചിട്ടും 619 പാസുകൾ കൈമാറിയിട്ടും പേരുകേട്ട ഇംഗ്ലീഷ് മുന്നേറ്റത്തിന് ഗോളടിക്കാനായില്ല. 57–ാം മിനിറ്റുവരെ കാത്തിരിക്കേണ്ടിവന്നു എതിർവലയിലേക്ക് ഒരു ഷോട്ട് തൊടുക്കാൻ. എതിരാളിയുടെ സംഘടിത പ്രതിരോധവും മുന്നേറ്റക്കാർ ഗോളടി മറന്നതും മുൻചാമ്പ്യൻമാർക്ക് വിനയായി. ഗ്രൂപ്പ് ‘എല്ലിൽ’ നാല് പോയിന്റുമായി ഒന്നാമതാണ്. നോക്കൗട്ടിലേക്ക് അടുത്തു.
ആദ്യ പോരിലെ ഒഴുക്ക് തുടരാനായില്ല ഇംഗ്ലണ്ടിന്. ഇടതു വിങ്ങിൽ ആന്തണി ഗോഡന് സ്വാധീനമുണ്ടാക്കാനായില്ല. മധ്യനിരയും തളർന്നു. കെയ്‌ൻ ഒറ്റപ്പെട്ടു. മത്സരത്തിലാകെ 19 തവണയാണ് ക്യാപ്‌റ്റന് പന്ത് തൊടാനായത്. വലതുപാർശ്വത്തിൽ നൊനി മദുവെകെയുടെ നീക്കങ്ങളും ഫലംകണ്ടില്ല. ആദ്യപകുതി തീർത്തും മങ്ങിയ പ്രകടനമായിരുന്നു. ഇടവേള കഴിഞ്ഞ് ബുകായോ സാക എത്തിയതോടെ മുന്നേറ്റങ്ങൾക്ക് ജീവൻ വച്ചു.
ഇരുപത്തിനാലുകാരന്റെ ശ്രമം ഘാന ഗോൾകീപ്പർ ബെഞ്ചമിൻ അസാരെ രക്ഷപ്പെടുത്തി. 86–ാം മിനിറ്റിലായിരുന്നു ഇംഗ്ലീഷ് പടയ്‌ക്ക് മുന്നിലെത്താനുള്ള തുറന്ന അവസരം കിട്ടിയത്. ആദ്യം പകരക്കാരനായെത്തിയ നികോ ഒറെയ്‌ലിയുടെ ഹെഡ്ഡർ ബാറിൽ തട്ടി മടങ്ങി. അനായാസം വലയിലാക്കാമായിരുന്ന പന്ത് ഗോൾമുഖത്തുനിന്ന് കെയ്‌ൻ പുറത്തേക്കടിച്ചു. ഏറെ വൈകാതെ അവസാന വിസിൽ മുഴങ്ങുകയും ചെയ്‌തു. ആദ്യ കളിയിൽ പാനമയെ വീഴ്‌ത്തിയ ഘാന നാല് പോയിന്റുമായി രണ്ടാംസ്ഥാനത്താണ്.









0 comments