print edition 1998 വീണ്ടും; പ്രീ ക്വാർട്ടറിൽ നാളെ ഫ്രാൻസ് x പരാഗ്വായ്

ഫ്രാൻസ് താരങ്ങൾ പരിശീലനത്തിൽ | PHOTO: AFP
ഫിലാഡൽഫിയ: ഇരുപത്തെട്ട് വർഷങ്ങൾക്കുശേഷം ലോകകപ്പ് പ്രീ ക്വാർട്ടറിൽ വീണ്ടുമൊരു ഫ്രാൻസ്–പരാഗ്വായ് മുഖാമുഖം. ഫിലാഡൽഫിയ സ്‌റ്റേഡിയത്തിൽ നാളെ പുലർച്ചെ രണ്ടരയ്‌ക്കാണ് മത്സരം. അപാര ഫോമിലാണ് ഫ്രാൻസ്. നാല് കളിയിലും ആധികാരിക ജയമാണ്. 13 ഗോളടിച്ചു. ഗ്രൂപ്പുഘട്ടം തപ്പിതടഞ്ഞ് മൂന്നാം സ്ഥാനക്കാരായി നോക്കൗട്ടിലെത്തിയ പരാഗ്വായ് നാലുവട്ടം ജേതാക്കളായ ജർമനിയെ ഷൂട്ടൗട്ടിൽ തരിപ്പണമാക്കി.
1998 ലോകകപ്പിൽ അധികസമയം വരെ നീണ്ട കളിയിൽ പരാഗ്വായ്‌യുടെ പോരാട്ടവീര്യം അതിജീവിച്ച് ഫ്രഞ്ചുകാർ ഒറ്റ ഗോളിന് ജയിച്ചിരുന്നു. പിന്നാലെ ആദ്യ കിരീടവുമുയർത്തി. അന്നത്തെ ക്യാപ്‌റ്റൻ ദിദിയെർ ദെഷാം ഇന്ന് പരിശീലക സ്ഥാനത്തുണ്ട്.
ആറ് ഗോളടിച്ച എംബാപ്പെ, നാലെണ്ണമടിച്ച ഉസ്‌മാൻ ഡെംബെലെ എന്നിവരാണ് തുരുപ്പുചീട്ടുകൾ. കൂട്ടായി ബ്രാഡ്‌ലി ബർകോളയും ദിസിരെ ദുവെയുമുണ്ട്. ഗോളിലേക്ക് പന്തെത്തിക്കാൻ മൈക്കേൽ ഒലീസെയും. കടുത്ത പ്രതിരോധത്തിലൂടെ എതിരാളിയെ വരിഞ്ഞ് മുറുക്കുക എന്നതാണ് പരാഗ്വായ്‌യുടെ തന്ത്രം.











0 comments