ഗോളോട് ഗോൾ; ബെൽജിയം നോക്കൗട്ടിൽ; ന്യൂസിലൻഡിനെ വീഴ്ത്തി ഗ്രൂപ്പ് ജേതാക്കൾ

ബെൽജിയം താരങ്ങളുടെ ആഘോഷം
വാഷിങ്ടൺ: ഗോൾമഴനിറച്ച ഗ്രൂപ്പ് ജിയിലെ ആവേശപോരാട്ടത്തിൽ ന്യൂസിലൻഡിനെ വീഴ്ത്തി ബൽജിയം. ഒന്നിനെതിരെ അഞ്ച് ഗോളുകൾക്കായിരുന്നു ബെൽജിയത്തിന്റെ മിന്നുന്ന ജയം. ഇതോടെ ഗ്രൂപ്പ് ചാമ്പ്യന്മാരായി ബൽജിയം നോക്കൗട്ടിലേക്ക് കടന്നു.
തുടക്കം മുതൽ മത്സരത്തിൽ സമ്പൂർണ ആധിപത്യം ബെൽജിയം നേടിയിരുന്നു. പന്തടക്കത്തിലും ആക്രമണത്തിലും അവർ മുന്നിൽനിന്നു. 28-ാം മിനിറ്റിൽ ലിയാൻഡ്രോ ട്രൊസാർഡ് ബെൽജിയത്തിനായി ഗോൾവേട്ടയ്ക്ക് തുടക്കമിട്ടു. രണ്ടാംപകുതിയിൽ ആക്രമണവീര്യം കൂട്ടി. 50-ാം മിനിറ്റിൽ ട്രൊസാർഡ് വീണ്ടും ഗോൾവലചലിപ്പിച്ചു. 66-ാം മിനിറ്റിൽ ബെൽജിയം ലീഡ് വീണ്ടും ഉയർത്തി. ടൊസാർഡിന്‍റെ പാസിൽനിന്നാണ് ഡിബ്രുയിൻ ലക്ഷ്യം കണ്ടത്. 84-ാം മിനിറ്റിൽ എലിജാ ജസ്റ്റിലൂടെ ന്യൂസീലൻഡ് ഒരു ആശ്വാസഗോൾ നേടി. എന്നാൽ ബെൽജിയം മറുപടി നൽകി. പകരക്കാരനായി ഇറങ്ങിയ റൊമേലു ലുക്കാക്കു രണ്ട് മിനിറ്റിനുള്ളിൽ ഗോൾ നേടി ലീഡ് വീണ്ടും ഉയർത്തി. അതുകൊണ്ടും ബെൽജിയം ആക്രമണം അവസാനിപ്പിച്ചില്ല. അലക്സിസ് സെലെസ്മേക്കേഴ്സിലൂടെ ഇഞ്ചുറി ടൈമിന്‍റെ നാലാം മിനിറ്റിൽ അഞ്ചാം ഗോളും പിറന്നു.
ഈ വൻ വിജയം ഗോൾ വ്യത്യാസത്തിൽ ഈജിപ്തിനെ മറികടന്ന് ബെൽജിയത്തിന് ഗ്രൂപ്പിൽ ഒന്നാംസ്ഥാനം സമ്മാനിച്ചു.
ഗ്രൂപ്പിലെ മറ്റൊരു മത്സരത്തിൽ ഇറാനോട് സമനില വഴങ്ങി ഈജിപ്ത നോക്കൗട്ട് പ്രവേശനം നേടി. 92 വർഷത്തെ ലോകകപ്പ് ചരിത്രത്തിൽ ആദ്യമായാണ് ഈജിപ്ത് നോക്കൗട്ടിൽ കടക്കുന്നത്. 1934ൽ ലോകകപ്പ് അരങ്ങേറ്റത്തിന് ശേഷം, നീണ്ട കാത്തിരിപ്പിനൊടുവിലാണ് ഈജിപ്ത് നോക്കൗട്ട് ഘട്ടത്തിൽ പ്രവേശിക്കുന്നത്.
ആവേശകരമായ മത്സരത്തിൽ മഹ്മൂദ് സാബറിലൂടെ അഞ്ചാം മിനിറ്റിൽ ഈജിപ്ത് മുന്നിലെത്തി. എന്നാൽ പതിനൊന്നാം മിനിറ്റിൽ ലഭിച്ച പെനാൽറ്റി നഷ്ടമാക്കിയത് ഇറാന് കനത്ത തിരിച്ചടിയായി. മെഹ്ദി തരേമി എടുത്ത കിക്ക് ഈജിപ്ഷ്യൻ ഗോൾകീപ്പർ മോസ്തഫ ഷൊബൈർ തടഞ്ഞത് മത്സരത്തിന്റെ ഗതിമാറ്റി. പക്ഷേ പതിനാലാം മിനിറ്റിൽ റാമിൻ റസയാനിലൂടെ ഗോൾ മടക്കി ഇറാൻ സമനില നേടി.
കളിച്ച മൂന്ന് മത്സരങ്ങളിലും സമനില വഴങ്ങിയ ഇറാന് നോക്കൗട്ട് പ്രവേശനത്തിന് ഇനിയും കാത്തിരിക്കേണ്ടിവരും. ഗ്രൂപ്പിൽ ആറാം സ്ഥാനത്താണ് ഇറാൻ.










0 comments