print edition ലോകകപ്പ്: വരവേൽക്കാൻ മലയാളിയുണ്ട്

സിജിത് വിജയകുമാർ
Published on Jun 11, 2026, 12:29 AM | 1 min read
അമേരിക്കയിലെ ഫ്ലോറിഡയിൽ നിന്നും എഴുതുന്നു
ലോകത്തിന്റെ ഏത് മുക്കിലും മൂലയിലും മലയാളികൾ ഉണ്ടാകുമെന്നാണല്ലൊ പൊതുവെ പറയാറ്. ലോകകപ്പ് കാണാൻ മാത്രമല്ല അതുമായി ബന്ധപ്പെട്ട കാര്യങ്ങളിലെല്ലാം മലയാളി സാനിധ്യമുണ്ട്. മഹാമേളയെ വരവേൽക്കാൻ അമേരിക്ക, കാനഡ, മെക്‌സിക്കോ എന്നിവിടങ്ങളിലെ മലയാളി സമൂഹം സജീവമാണ്.
ഫിഫയുടെ ഔദ്യോഗിക സംഘാടക സമിതിയിൽ മലയാളി സാന്നിധ്യമുണ്ട്. ലോകകപ്പിനായി ഫിഫ നിയമിച്ച ഔദ്യോഗിക ജീവനക്കാരനാണ് ഷോൺ വിതയത്തിൽ. ഫുട്ബോളിനെ നെഞ്ചേറ്റുകയും പതിവായി കളിക്കളത്തിൽ ഇറങ്ങുകയും ചെയ്യുന്ന ഈ ഫുട്ബോൾ ആരാധകൻ, യുഎസിലെ മയാമിയിൽ ഫിഫയുടെ താൽക്കാലിക ആസ്ഥാനത്താണ് പ്രവർത്തിക്കുന്നത്. ടൂർണമെന്റിന്റെ സുഗമമായ നടത്തിപ്പിന് ഏറ്റവും നിർണായകമായ ‘ഫിഫ ഒഫീഷ്യൽ അക്രഡിറ്റേഷൻ സിസ്‌റ്റം' ഏകോപിപ്പിക്കുന്ന പ്രധാന ചുമതലയാണ്.
വിവിധ സ്‌റ്റേഡിയങ്ങളിൽ നിരവധി മലയാളി വളണ്ടിയർമാരും സേവനമനുഷ്ഠിക്കുന്നുണ്ട്. ലോകകപ്പ് മത്സരങ്ങൾ നേരിട്ടെത്തുന്നതിന്റെ ആവേശത്തിലാണ് വടക്കേ അമേരിക്കയിലെ മലയാളി പ്രവാസികളെങ്കിലും, ടിക്കറ്റുകളുടെ ആകാശമുയരുന്ന നിരക്ക് പലരുടെയും പോക്കറ്റ് ചോർത്തുന്നുണ്ട്. പൊള്ളുന്ന ടിക്കറ്റ് നിരക്ക് കാരണം സാധാരണക്കാരായ പല മലയാളികൾക്കും സ്‌റ്റേഡിയത്തിൽ കയറി കളി കാണുകയെന്നത് സ്വപ്നമായി അവശേഷിക്കുകയാണ്.
ലൈവ് വാച്ച് പാർട്ടികൾ
സ്‌റ്റേഡിയത്തിൽ കയറാൻ പറ്റിയില്ലെങ്കിലും ആവേശം ഒട്ടും ചോർന്നുപോകാതിരിക്കാൻ അമേരിക്കയിലെ വിവിധ മലയാളി അസോസിയേഷനുകൾ മുന്നൊരുക്കങ്ങളോടെ രംഗത്തുണ്ട്. പ്രാദേശിക അസോസിയേഷനുകളുടെയും ക്ലബുകളുടെയും നേതൃത്വത്തിൽ വിപുലമായ പരിപാടികളാണ് ആസൂത്രണം ചെയ്തിരിക്കുന്നത്. വലിയ സ്ക്രീനുകളിൽ, സ്‌റ്റേഡിയം പ്രതീതി ജനിപ്പിക്കുന്ന രീതിയിൽ ഒത്തുകൂടി കളി കാണാൻ തിയേറ്ററുകളും ഓഡിറ്റോറിയങ്ങളും അസോസിയേഷനുകൾ ബുക്ക് ചെയ്‌തിട്ടുണ്ട്.
പ്രവചന മത്സരങ്ങളും പുതിയ തലമുറയിലെ കുട്ടികളെയും യുവാക്കളെയും ലക്ഷ്യമിട്ട് ഫിഫ വീഡിയോ ഗെയിം ടൂർണമെന്റുകളും ഫുട്ബോൾ ക്വിസുകളും അസോസിയേഷനുകൾ സംഘടിപ്പിക്കുന്നുണ്ട്.









0 comments