ആവേശം കേറുന്നേ... ആകാശം മുട്ടുന്നേ...

ലോകകപ്പിനെ വരവേറ്റ് എസ്‌എഫ്‌ഐ ജില്ലാ കമ്മിറ്റി കെഎസ്‌ആർടിസി ഡബിൾ ഡെക്കർ ബസിൽ സംഘടിപ്പിച്ച 'ട്രയോണ്ട കിക്കോഫിൽ ഫുട്‍ബോൾ താരം സി കെ വിനീത് സെൽ-ഫിയെടുക്കുന്നു. എസ്‌എഫ്‌ഐ സംസ്ഥാന സെക്രട്ടറി പി എസ് സഞ്ജീവ് സമീപം
സ്വന്തം ലേഖകൻ കോഴിക്കോട് ലോകത്തിന്റെ ആവേശം ട്രിയോണ്ടയിലേക്ക് ചുരുങ്ങാൻ ഇനി മണിക്കൂറുകൾ മാത്രം. മെക്‌സിക്കൻ തിരമാലകളെയും മഹാസമുദ്രങ്ങളെയും താണ്ടി ലോകകപ്പ് ആവേശം അലയടിക്കുന്പോൾ കോഴിക്കോട്ടുകാരുടെ ഹൃദയവും ആ പന്തിനൊപ്പമാണ്. ഫുട്‌ബോളിന്റെ മിശിഹ മെസിയും പോർച്ചുഗീസ് ഇതിഹാസം ക്രിസ്‌റ്റനോ റൊണാൾഡോയും കാനറിപ്പടയുടെ രാജകുമാരൻ നെയ്‌മറും ഫ്രഞ്ച് താരം എംബാപെയും മൈതാനങ്ങളിൽ വസന്തം വിരിയിക്കുന്പോൾ ഫുട്‌ബോളിനെ ഹൃദയത്തിലേറ്റുന്ന പ്രിയപ്പെട്ടവർ ഇനി പരസ്‌പരം എതിരാളികളാവും. തങ്ങളുടെ പ്രിയപ്പെട്ട രാജ്യത്തിനായി അവർ അരയും കച്ചയും മുറുക്കും. ഓരോ ആളുകൾക്കും ഫുട്‌ബോൾ അത്രയേറെ വികാരമാണ്. തങ്ങളിഷ്ടപ്പെടുന്ന രാജ്യങ്ങൾക്കായി ആർപ്പുവിളികളും ആരവവുമായി ലോകകപ്പിനെ ആഘോഷമാക്കാനുള്ള അവസാനവട്ട ഒരുക്കത്തിലാണ് അവർ. എങ്ങും ലോകകപ്പ് ഫുട്‌ബോളിനെ വരവേൽക്കാനുള്ള ഒരുക്കം തകൃതിയാണ്. വ്യാഴം രാത്രി 12.30ന് പുതിയ പതിപ്പിന്റെ മത്സരങ്ങൾ ഒരുമിച്ചിരുന്നു കാണാൻ മിക്കയിടങ്ങളിലും കൂറ്റൻ സ്‌ക്രീനുകളുയർന്നു. വൈദ്യുതി പോയാൽ കളികാണുന്നത് തടസ്സപ്പെടാതിരിക്കാൻ ജനറേറ്ററുകളുമൊരുക്കിയിട്ടുണ്ട്. കാൽപ്പന്ത് കാഹളം നാട്ടിലെങ്ങും ആവേശം നിറയ്‌ക്കുകയാണ്. ആഴ്‌ചകൾക്ക് മുന്പുതന്നെ ലോകകപ്പിനെ വരവേൽക്കാൻ കോഴിക്കോട് ഒരുങ്ങിക്കഴിഞ്ഞു. പുതിയപാലത്തും നൈനാംവളപ്പിലും നേരത്തെ തന്നെ ഒരുക്കം തുടങ്ങിയിരുന്നു. ഇഷ്ടടീമുകളുടെ ബാനറും ഇഷ്‌ടതാരങ്ങളുടെ കൂറ്റൻ കട്ടൗട്ടുകളുമടക്കം ജില്ലയിലെ മുക്കും മൂലയിലും ഉയർന്നുകഴിഞ്ഞു. ലോകപ്പിന്റെ വരവറിയിച്ച് നിരവധി പരിപാടികളാണ് പലയിടങ്ങളിലും ഒരുക്കിയിട്ടുള്ളത്. വിദ്യാർഥി പ്രസ്ഥാനമായ എസ്‌എഫ്‌ഐയുടെ നേതൃത്വത്തിൽ നഗരം ചുറ്റി ഡെബിൾ ഡെക്കർ ബസിൽ സംഘടിപ്പിച്ച വിളംബരം വേറിട്ടതായി. അർജന്റീന, ബ്രസീൽ, പോർച്ചുഗൽ, ഫ്രാൻസ്, നെതർലൻഡ്, ജർമനി, സ്‌പെയിൻ, ഇംഗ്ലണ്ട് തുടങ്ങിയ ടീമുകൾക്കാണ് ജില്ലയിൽ ആരാധകരേറെ. കഴിഞ്ഞ തവണ കോഴിക്കോട്ടുകാർ ഒരുക്കിയ ഖത്തറിന്റെ അലയൊലി പോലെ ലോകകപ്പ് പുതിയ പതിപ്പിന്റെ ആരവവും ജില്ലയിലെങ്ങും കൊടുമുടി കയറും.








0 comments