നോക്കൗട്ട് സ്വപ്നവുമായി സെനഗലും ഇറാഖും നേർക്കുനേർ

Photo Credit:FIFA
ടൊറന്റോ: ഫിഫ ലോകകപ്പ് ഗ്രൂപ്പ് ഐ-യിലെ നിർണ്ണായക മത്സരത്തിൽ സെനഗൽ ഇന്ന് ഇറാഖിനെ നേരിടും. ടൊറന്റോ സ്റ്റേഡിയത്തിൽ വെച്ച് നടക്കുന്ന മത്സരത്തിൽ വൻ ഗോൾ വ്യത്യാസത്തിൽ വിജയിച്ച് നോക്കൗട്ട് റൗണ്ടിലേക്കുള്ള സാധ്യതകൾ സജീവമാക്കാനാണ് ഇരു ടീമുകളും ലക്ഷ്യമിടുന്നത്.
ആദ്യ രണ്ട് മത്സരങ്ങളിലും പരാജയപ്പെട്ട ഇറാഖിനും, സെനഗലിനും ഇന്നത്തെ മത്സരം ജീവൻ മരണ പോരാട്ടമാണ്. ഇന്ത്യൻ സമയം ഇന്ന് രാത്രി 12 :30 നാണ് മത്സരം
സെനഗൽ ക്യാമ്പിൽ മെൻഡിയുടെ പരിക്ക് ആശങ്ക
പ്രധാന ഗോൾകീപ്പർ എഡ്വാർഡ് മെൻഡിയുടെ പരിക്കാണ് സെനഗലിനെ വലയ്ക്കുന്നത്. നോർവേയ്‌ക്കെതിരായ മത്സരത്തിനിടെ പരിക്കേറ്റ മെൻഡി ഇന്ന് കളിക്കുമോയെന്ന കാര്യത്തിൽ അനിശ്ചിതത്വം തുടരുകയാണ്.
മെൻഡിക്ക് പകരം മോറി ഡിയാവിനെയാകും സെനഗൽ ഗോൾവലയ്ക്ക് മുന്നിൽ നിയോഗിക്കുക. പ്രതിരോധം കലിദു കുലിബാലിയും മധ്യനിര ഇദ്രിസ്സ ഗ്യേയയും നയിക്കുമ്പോൾ, സാദിയോ മാനെ, ഇസ്മായില സാർ, നിക്കോളാസ് ജാക്സൺ എന്നിവരടങ്ങുന്ന ആക്രമണ നിരയിൽ സെനഗൽ വലിയ പ്രതീക്ഷയാണ് അർപ്പിക്കുന്നത്.
ചരിത്രവിജയം തേടി ഇറാഖ്
തുടർച്ചയായ തോൽവികൾക്ക് ശേഷം ലോകകപ്പിലെ തങ്ങളുടെ ആദ്യ പോയിന്റ് ലക്ഷ്യമിട്ടാണ് ഇറാഖ് ഇറങ്ങുന്നത്. ഫ്രാൻസിനോടും നോർവേയോടും വഴങ്ങിയ വൻ തോൽവികൾക്ക് ശേഷം ടീമിൽ വലിയ മാറ്റങ്ങൾ വരുത്താനാണ് പരിശീലകൻ ഗ്രഹാം ആർനോൾഡിന്റെ തീരുമാനം.
നായകൻ ഐമൻ ഹുസൈന് ചെറിയ പരിക്കുണ്ടെങ്കിലും, യുവതാരം സിദാൻ ഇഖ്ബാലിന്റെ നേതൃത്വത്തിൽ അട്ടിമറി വിജയം നേടാനാണ് ഇറാഖിന്റെ പദ്ധതി. മുന്നേറ്റനിരയിൽ അലി അൽ-ഹമാദിയുടെ പ്രകടനം ഇറാഖിന് നിർണ്ണായകമാകും.
പ്രതിരോധത്തിലെ പാളിച്ചകൾ ഇരുടീമുകളെയും തളർത്തുന്നു
രണ്ട് ടീമുകളും ഈ ടൂർണമെന്റിൽ പ്രതിരോധത്തിൽ വലിയ പാളിച്ചകളാണ് വരുത്തുന്നത്. സെനഗൽ ഇതിനകം ആറ് ഗോളുകൾ വഴങ്ങിക്കഴിഞ്ഞു.
ഇറാഖിന്റെ അവസ്ഥയും സമാനമാണ്. നോർവേയ്‌ക്കെതിരെയും ഫ്രാൻസിനെതിരെയും വലിയ തോൽവികൾ ഏറ്റുവാങ്ങിയ ഇറാഖിന്റെ പ്രതിരോധം ഇന്ന് സെനഗലിന്റെ ആക്രമണ നിരയ്ക്ക് മുന്നിൽ എത്രത്തോളം പിടിച്ചുനിൽക്കുമെന്ന് കണ്ടറിയണം.
നോക്കൗട്ട് റൗണ്ടിലേക്ക് കടക്കാൻ മികച്ച ഗോൾ വ്യത്യാസം അനിവാര്യമായതിനാൽ ഇരു ടീമുകളും ആക്രമണ ഫുട്ബോളിനായിരിക്കും മുൻഗണന നൽകുക.










0 comments