ലോകകപ്പ് ഔദ്യോഗിക പന്ത് 'ട്രിയോണ്ട' ബഹിരാകാശത്ത്; പരീക്ഷണ ചിത്രങ്ങൾ പങ്കുവെച്ച് നാസ

Photo Credit:Social Media
വാഷിംഗ്ടൺ: 2026 ഫിഫ ലോകകപ്പിന്റെ ഔദ്യോഗിക മാച്ച് പന്തായ 'ട്രിയോണ്ട' ശാസ്ത്രപരീക്ഷണങ്ങളുടെ ഭാഗമായി ബഹിരാകാശത്തെത്തി. അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലെ ബഹിരാകാശയാത്രികരാണ് ഗുരുത്വാകർഷണമില്ലാത്ത അവസ്ഥയിൽ ഫുട്ബോളിന്റെ ചലനങ്ങളെയും പന്തിന്റെ പ്രകടനത്തെയും കുറിച്ച് പഠിക്കാൻ പ്രത്യേക പരീക്ഷണങ്ങൾ നടത്തുന്നത്.
ഈ അപൂർവ്വ പരീക്ഷണത്തിന്റെ ചിത്രങ്ങളും വിവരങ്ങളും നാസ തങ്ങളുടെ ഇൻസ്റ്റാഗ്രാം പേജിലൂടെ പുറത്തുവിട്ടു. അഡിഡാസ് നിർമ്മിതമായ 'ട്രിയോണ്ട' ഫുട്ബോൾ ഉപയോഗിച്ച് പന്തിന്റെ സന്തുലിതാവസ്ഥയും അതിന്റെ കേന്ദ്ര പിണ്ഡവും ചലനത്തെ എങ്ങനെ ബാധിക്കുന്നുവെന്ന് പരിശോധിക്കാനാണ് ശാസ്ത്രജ്ഞർ ശ്രമിക്കുന്നത്.
മൈതാനത്ത് കളിക്കിടെ പന്ത് കൃത്യമായി പ്രവചിക്കാവുന്ന രീതിയിൽ ചലിക്കുന്നുവെന്ന് ഉറപ്പാക്കാൻ സ്പോർട്സ് എഞ്ചിനീയർമാർ ഫുട്ബോളിന്റെ ബാലൻസും സെന്റർ ഓഫ് മാസും കൃത്യമായി അളക്കുകയും ഒപ്റ്റിമൈസ് ചെയ്യുകയും ചെയ്യാറുണ്ട്.
പന്തിനുള്ളിൽ ഘടിപ്പിക്കുന്ന സെൻസറുകൾ ഉൾപ്പെടെയുള്ള ആധുനിക സാങ്കേതികവിദ്യകൾ കളിക്കളത്തിലെ പന്തിന്റെ പ്രകടനത്തെ എങ്ങനെ സ്വാധീനിക്കുന്നുവെന്ന് നന്നായി മനസ്സിലാക്കാൻ ഈ കണ്ടെത്തലുകൾ ഗവേഷകരെ സഹായിക്കും.
ചരിത്രത്തിലാദ്യമായി മൂന്ന് രാജ്യങ്ങൾ സംയുക്തമായി ആതിഥേയത്വം വഹിക്കുന്ന ഫിഫ ലോകകപ്പിന്റെ പ്രതീകമായാണ് 'മൂന്ന് തരംഗങ്ങൾ' എന്നർത്ഥം വരുന്ന സ്പാനിഷ് പദത്തിൽ നിന്ന് 'ട്രിയോണ്ട' എന്ന പേര് രൂപപ്പെടുത്തിയത്.
പന്ത് വായുവിൽ കൂടുതൽ സ്ഥിരതയോടെ പറക്കാൻ സഹായിക്കുന്ന ആഴത്തിലുള്ള തുന്നലുകളും നനഞ്ഞ സാഹചര്യങ്ങളിൽ മികച്ച ഗ്രിപ്പ് നൽകുന്ന രീതിയിലുള്ള ഉപരിതല രൂപകൽപ്പനയും ഇതിന്റെ പ്രത്യേകതയാണ്.
ഇവ കൂടാതെ, വീഡിയോ അസിസ്റ്റന്റ് റഫറി സിസ്റ്റത്തിലേക്ക് തത്സമയ ചലന വിവരങ്ങൾ കൈമാറാൻ ശേഷിയുള്ള 500 എച് ഇസഡ് മോഷൻ സെൻസർ ചിപ്പ് അടങ്ങിയ അത്യാധുനിക കണക്റ്റഡ്-ബോൾ സാങ്കേതികവിദ്യയും ഈ പന്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.









0 comments