ഇൻഫാന്റിനോക്കെതിരെ യുവേഫയടക്കമുള്ള ഫെഡറേഷനുകൾ; ഫിഫയെ ബഹിഷ്കരിക്കുമെന്ന് മുന്നറിയിപ്പ്

ലണ്ടൻ : യുവേഫ, കോൺകാഫ്, ഏഷ്യൻ ഫുട്ബോൾ കോൺഫെഡറേഷൻ എന്നിവ പുറത്തിറക്കിയ തുറന്ന കത്തിൽ ഫിഫയും അതിന്റെ പ്രസിഡന്റ് ജിയാനി ഇൻഫാന്റിനോയും 'വഞ്ചനയിലൂടെ' വിശ്വാസം തകർത്തുവെന്ന് ആരോപിക്കുന്നു.
ഫിഫ പ്രസിഡന്റ് ജിയാനി ഇൻഫാന്റിനോയ്ക്കെതിരെ ഗുരുതര ആരോപണങ്ങളുമായി ലോകത്തെ പ്രധാന ഫുട്ബോൾ ഫെഡറേഷനുകൾ. യുവേഫ, എഎഫ്സി, കോൺകാകാഫ് എന്നിവർ സംയുക്തമായി പുറത്തിറക്കിയ തുറന്ന കത്തിലാണ് ആരോപണം. ലോകകപ്പ് ഉൾപ്പെടെയുള്ള മത്സരങ്ങളുടെ വാണിജ്യ അവകാശം സ്വകാര്യ വ്യക്തികൾക്ക് വിൽക്കാൻ ശ്രമിച്ചതുമായി ബന്ധപ്പെട്ട വിവാദത്തിലാണ് ഫിഫ പ്രസിഡന്റിനെതിരെ ആരോപണമുയർന്നത്. യുവേഫ ഉൾപ്പെടെയുള്ള സംഘടനകൾ ഇതിനെതിരെ ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തിയതോടെ ഈ പദ്ധതി ഫിഫയ്ക്ക് ഉപേക്ഷിക്കേണ്ടി വന്നു.
ഫിഫ നേതൃത്വമെന്നത് ഫുട്ബോൾ സമൂഹത്തോടുള്ള സേവനമാണെന്നും, അധികാരം നൽകിയ കൂട്ടായ്മക്ക് മുകളിൽ ഒരു വ്യക്തി സ്വയം പ്രതിഷ്ഠിക്കുമ്പോൾ ആ വിശ്വാസമാണ് തകരുന്നതെന്നും തുറന്ന കത്തിൽ പറയുന്നു. ഇൻഫാന്റിനോയുടെ പേര് നേരിട്ട് പരാമർശിച്ചിട്ടില്ലെങ്കിലും അദ്ദേഹത്തിന് അന്തസോടെ രാജിവെച്ചൊഴിയാനുള്ള അവസരമാണിതെന്ന് ചൂണ്ടിക്കാണിക്കുകയാണ് ഈ ഫെഡറേഷനുകളെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
ഇൻഫാന്റിനോ രാജിവെക്കാൻ തയ്യാറായില്ലെങ്കിൽ ഫിഫയെ ബഹിഷ്കരിക്കുമെന്നും, യുവേഫ, എഎഫ്സി, കോൺകാകാഫ് എന്നീ മൂന്ന് ഫെഡറേഷനുകളും ചേർന്ന് സ്വന്തമായി സമാന്തര മത്സരം സംഘടിപ്പിക്കാൻ പ്രാഥമിക ചർച്ചകൾ തുടങ്ങിയതായും റിപ്പോർട്ട് പറയുന്നു. പദ്ധതി ഉപേക്ഷിച്ചെങ്കിലും സ്വകാര്യവൽകരണ നീക്കങ്ങൾ ഫിഫക്കുള്ളിൽ വലിയ അസ്വസ്ഥതകൾ സൃഷ്ടിച്ചിട്ടുണ്ട്.









0 comments