ഇംഗ്ലീഷ് പ്രീമിയർ ലീഗ് ഫുട്ബോൾ ; ടോട്ടനത്തെ തകർത്ത് ചെൽസി

ലണ്ടൻ : എൺസോ ഫെർണാണ്ടസിന്റെ ഗോളിൽ ടോട്ടനം ഹോട്‌സ്‌പറിനെ 1–-0ന് മറികടന്ന് ചെൽസി മുന്നോട്ട്. ഇംഗ്ലീഷ് പ്രീമിയർ ലീഗ് പോയിന്റ് പട്ടികയിൽ നാലാമതെത്തിയ ചെൽസി ചാമ്പ്യൻസ് ലീഗ് പ്രതീക്ഷ സജീവമാക്കി. ആദ്യ നാല് ടീമുകൾക്കാണ് അടുത്ത സീസൺ ചാമ്പ്യൻസ് ലീഗ് യോഗ്യത. അതേസമയം, സീസണിൽ പതിനാറാം തോൽവിയേറ്റുവാങ്ങിയ ടോട്ടനത്തിനെതിരെ ആരാധകർ തിരിഞ്ഞു. പരിശീലകൻ ആഞ്ചെ പൊസ്‌റ്റെകൊഗ്ലുവിന്റെ സ്ഥാനവും തുലാസിലായി. പതിനാലാം സ്ഥാനത്താണ് ടോട്ടനം.
പരിക്കുമാറി തിരിച്ചെത്തിയ കോൾ പാൽമറും നിക്കോളാസ് ജാക്‌സണും കളിയിൽ ചെൽസിക്ക് ആദ്യംമുതൽ മേധാവിത്തം നൽകി. സ്‌റ്റാംഫോർഡ് ബ്രിഡ്‌ജിൽ കളി ചെൽസിയുടെ കാലിൽ കുരുങ്ങി. എന്നാൽ ആദ്യപകുതിയിൽ കിട്ടിയ ഒരവസരംപോലും മുതലാക്കാൻ അവർക്ക് കഴിഞ്ഞില്ല.
ഇടവേളയ്‌ക്കുശേഷം ഫെർണാണ്ടസ് ലക്ഷ്യംകണ്ടു. പാൽമറിന്റെ അളന്നുമുറിച്ച ക്രോസിൽ അർജന്റീനക്കാരൻ തലവയ്‌ക്കുകയായിരുന്നു. പിന്നാലെ മൊയ്‌സെസ് കയ്‌സെദൊ തകർപ്പൻ വോളിയിലൂടെ വല കണ്ടെങ്കിലും റഫറി ഓഫ് സൈഡ് വിധിച്ചു. ഇതിനിടെ ടോട്ടനത്തിനും കിട്ടി അവസരം. പെപെ മറ്റാർ സാർ പന്ത് ലക്ഷ്യത്തിലെത്തിച്ചു. പക്ഷേ, ഓഫ് സൈഡായി. ആദ്യം ഗോളനുവദിച്ചെങ്കിലും വാർ പരിശോധനയിൽ തിരുത്തുകയായിരുന്നു.
മാഞ്ചസ്‌റ്റർ സിറ്റിയെ അഞ്ചാംസ്ഥാനത്തേക്ക് പിന്തള്ളിയാണ് ചെൽസി മുന്നേറിയത്. ഇനി എട്ട് കളികളാണ് ലീഗിൽ ശേഷിക്കുന്നത്.










0 comments