ലോകകപ്പിൽ ചരിത്ര വിജയവുമായി ഈജിപ്ത്; ന്യൂസിലൻഡിനെ തകർത്ത് ഒന്നാമത്

Photo:FIFA
വാൻകൂവർ : 57 മിനിറ്റോളം ഒരു ഗോളിന് പിന്നിലായിരുന്ന ശേഷം മൂന്നെണ്ണം തിരിച്ചടിച്ച് ചരിത്ര വിജയവുമായി ഈജിപ്ത്. ഗ്രൂപ്പ് ജിയിൽ നടന്ന മത്സരത്തിൽ ന്യൂസിലൻഡിനെ ഒന്നിനെതിരേ മൂന്നു ഗോളുകൾക്ക് കീഴടക്കിയ ഈജിപ്ത് തങ്ങളുടെ ആദ്യ ലോകകപ്പ് വിജയം കുറിച്ചു. ഇത്തവണ ഗ്രൂപ്പ് ജിയിൽ ആദ്യ ജയം നേടുന്ന ടീമായി മാറിയ ഈജിപ്ത്, നാല് പോയന്റുമായി ഗ്രൂപ്പിൽ ഒന്നാം സ്ഥാനത്തേക്ക് ഉയർന്ന് നോക്കൗട്ട് പ്രതീക്ഷകൾ സജീവമാക്കി.
മുസ്തഫ സിക്കോ, മുഹമ്മദ് സലാ, മഹ്‌മൂദ് ട്രെസെഗെ എന്നിവരാണ് ഈജിപ്തിനായി ഗോൾ നേടിയത്. ന്യൂസിലൻഡിന്റെ ആശ്വാസ ഗോൾ ഫിൻ സർമാന്റെ വകയായിരുന്നു. മത്സരത്തിന്റെ തുടക്കം മുതൽ ഇരു ടീമുകളും ആക്രമിച്ച് കളിച്ചു. 14-ാം മിനിറ്റിൽ ലഭിച്ച കോർണർ കിക്കിലൂടെ ഫിൻ സർമാൻ ഹെഡറിലൂടെ ന്യൂസിലൻഡിന് ലീഡ് സമ്മാനിച്ചു. ആദ്യ പകുതിയിൽ ഗോൾ തിരിച്ചടിക്കാൻ ഈജിപ്ത് ശ്രമിച്ചെങ്കിലും ന്യൂസിലൻഡ് പ്രതിരോധം ഉറച്ചുനിന്നു
രണ്ടാം പകുതിയിൽ തന്ത്രങ്ങൾ മാറ്റിയ ഈജിപ്ത് കളം പിടിച്ചു. 58-ാം മിനിറ്റിൽ മുഹമ്മദ് ഹാനിയുടെ ലോങ് ബോൾ ഹെഡറിലൂടെ വലയിലാക്കി മുസ്തഫ സിക്കോ ഈജിപ്തിനെ ഒപ്പമെത്തിച്ചു. 67-ാം മിനിറ്റിൽ സിക്കോയുമായുള്ള വൺ-ടു മുന്നേറ്റത്തിനൊടുവിൽ മുഹമ്മദ് സലാ ഈജിപ്തിന് ലീഡ് നൽകി. തുടർന്ന് 82-ാം മിനിറ്റിൽ മഹ്‌മൂദ് ട്രെസെഗെ കൂടെ സ്കോർ ചെയ്തതോടെ ഈജിപ്ത് പട്ടിക പൂർത്തിയാക്കി.










0 comments