print edition ലോകകപ്പിന് 2 ദിവസം: ചോരക്കളത്തിലെ കണ്ണീർപ്പന്ത്

മെക്‌സിക്കോയിലെ പരിശീലനക്യാമ്പിലെ ഇറാൻ താരം മെഹതി തരേമി സഹകളിക്കാർക്കൊപ്പം സെൽഫിയെടുത്തപ്പോൾ
മെക്‌സിക്കോ സിറ്റി: ‘ആ പെൺകുഞ്ഞുങ്ങളുടെ ഓർമ്മകൾ ഹൃദയത്തിൽ തളംകെട്ടിക്കിടക്കുന്നു. എങ്ങനെയാണ് ഞങ്ങൾ പന്തുതട്ടുക' ഫുട്ബോൾ ലോകകപ്പിനിറങ്ങുന്ന ഇറാൻ താരം മെഹതി തരേമി ചോദിക്കുന്നു. അതേ, ചോരക്കളത്തിൽനിന്നും ഇറാൻ പന്തുതട്ടാനിറങ്ങുകയാണ്. മാനവികതയുടെ, കൂട്ടായ്‌മയുടെ കളത്തിൽ പോരിനൊരുങ്ങുന്പോൾ യുദ്ധത്തിൽ പൊലിഞ്ഞ കുഞ്ഞുമക്കളുടെ കണ്ണീർചിത്രമാണ് കണ്ണുകളിൽ തെളിയുന്നത്.
അമേരിക്കയും ഇസ്രയേലും ചേർന്ന് നടത്തിയ മിസൈൽ ആക്രമണത്തിൽ മിനാബ് നഗരത്തിലെ ഷാജിറെ തയ്യിബെ സ്‌കൂളിൽ 125 പെൺകുട്ടികളാണ് കൊല്ലപ്പെട്ടത്. ഒരു മാസത്തിനുശേഷം തുർക്കിയിലെ അന്റാല്യയിൽ നൈജീരിയയുമായുള്ള സൗഹൃദ മത്സരത്തിന് മുമ്പ് ഇറാൻ ടീമംഗങ്ങൾ കുഞ്ഞു സ്‌കൂൾ ബാഗുകൾ നെഞ്ചോട് ചേർത്ത് വിതുമ്പി.
യുദ്ധം തകർത്ത മനസ്സുമായാണ് ഇറാൻ ലോകകപ്പിൽ കളിക്കാനിറങ്ങുന്നത്. കളിക്കാർ കടുത്ത മാനസിക സമ്മർദത്തിലാണ്. മെക്‌സിക്കോയിൽ പരിശീലനം നടത്തുന്ന ടീമിന് കഴിഞ്ഞദിവസമാണ് അമേരിക്കയിലേക്കു വിസ ലഭിച്ചത്. കളിച്ചാലുടൻ അമേരിക്ക വിടണമെന്നാണ് ഉത്തരവ്. മത്സരദിവസം രാവിലെ മാത്രമേ പ്രവേശിക്കാൻ പാടുള്ളൂ. ടീം ഒഫീഷ്യൽസിലെ 15 പേരെ തടഞ്ഞിരിക്കുകയാണ്. മെക്‌സിക്കോയിലെ തിഹുവനയിൽ കനത്ത സുരക്ഷയിലാണ് ക്യാമ്പ്.
ഗ്രൂപ്പ് ‘ജി’യിലാണ് ഇറാൻ. 16ന് ന്യൂസിലൻഡിനെയും 22ന് ബൽജിയത്തെയും നേരിടും. 27ന് ഇൗജിപ്‌തുമായാണ് കളി. മൂന്നുകളിയും യുഎസിലാണ്. ആറു ലോകകപ്പിലായി 18 മത്സരങ്ങൾ ഇറാൻ കളിച്ചു. മൂന്ന് ജയം. കഴിഞ്ഞ മൂന്ന് ലോകകപ്പിലും ഗ്രൂപ്പ്‌ഘട്ടം കടക്കാനായില്ല.









0 comments