print edition ബ്രസീൽ കുരുങ്ങി; ജർമനിക്ക് വമ്പൻ ജയം

ലോകകപ്പിൽ മൊറോക്കോക്കെതിരെ സമനില ഗോൾ നേടിയ ബ്രസീലിന്റെ വിനീഷ്യസ് ജൂനിയറിന്റെ ആഹ്ലാദം. അരികെ ബ്രൂണോ ഗ്വിമറെസ്
ന്യൂജേഴ്‌സി: ന്യൂജേഴ്‌സി ഒരു നിമിഷത്തെ മാന്ത്രികനീക്കത്തിൽ വിനീഷ്യസ് ജൂനിയർ ബ്രസീലിനെ കൊടിയ അപമാനത്തിൽനിന്ന് രക്ഷിച്ചു. അഞ്ച് തവണ ജേതാക്കളായ ബ്രസീൽ ലോകകപ്പ് ഫുട്‌ബോളിൽ മൊറോക്കോയോട് സമനിലയുമായി രക്ഷപ്പെടുകയായിരുന്നു (1–1). 1934നുശേഷം ലോകകപ്പിൽ ആദ്യ കളി തോറ്റിട്ടില്ലെന്ന ഖ്യാതിയുമായി പന്ത് തട്ടിയ ബ്രസീലിനെ മൊറോക്കോ ഞെട്ടിച്ചു.
21ാം മിനുട്ടിൽ ഇസ്‌മായിൽ സയ്‌ബാരിയുടെ ഗോളിൽ ആഫ്രിക്കൻ സംഘം ലീഡ് നേടി. ബ്രസീൽ പതറിപ്പോയി. എന്നാൽ പത്ത് മിനിറ്റിനുള്ളിൽ വിനീഷ്യസ് തൊടുത്ത മനോഹര ഗോൾ കാനറികൾക്ക് ജീവൻ പകർന്നു. ബ്രസീലിനായി അന്പതാം മത്സരത്തിനാണ് വിനീഷ്യസ് ഇറങ്ങിയത്. ദേശീയ കുപ്പായത്തിലെ പത്താം ഗോളാണിത്.
ജർമനി 7–1ന് നവാഗതരായ കുറസോവയെ തകർത്തു. സ്‌കോട്‌ലൻഡ് ഹെയ്‌തിയെ ഒരു ഗോളിന് കീഴടക്കി. യൂറോപ്യൻ കരുത്തരായ തുർക്കിയയെ ഓസ്‌ട്രേലിയ രണ്ട് ഗോളിന് പരാജയപ്പെടുത്തി. മുൻ ചാന്പ്യൻമാരായ സ്‌പെയിൻ തിങ്കളാഴ്‌ച ഇറങ്ങും. ആദ്യ കളിയിൽ നവാഗതരായ കേപ് വെർദെയാണ് എതിരാളി.










0 comments