പത്തനംതിട്ട കോന്നിയിൽ ജനവാസ മേഖലയിൽ പുലി; മൂരിക്കിടാവിനെ കൊന്നു

പ്രതീകാത്മകചിത്രം
കോന്നി : പത്തനംതിട്ട പയ്യനാമൺ തവളപ്പാറയിലെ ജനവാസ മേഖലയിൽ പുലിയുടെ സാന്നിധ്യം. പ്രദേശത്ത് മൂരിക്കിടാവിനെ കൊന്നത് പുലിയാണെന്ന് കണ്ടെത്തി. സ്ഥലത്ത് സ്ഥാപിച്ച ക്യാമറയിൽ ചത്ത മൂരിക്കിടാവിനെ കഴിഞ്ഞദിവസം രാത്രിയെത്തിയ പുലിയും പിന്നീട് ചെന്നായും ഭക്ഷിക്കുന്നതിന്റെ ദൃശ്യം പതിഞ്ഞിരുന്നു. ഇതിനെ തുടർന്നാണ് ശനിയാഴ്‌ച കൂട് സ്ഥാപിച്ചത്. താവളപ്പാറയിലെ കോട്ടയം സ്വദേശികളുടെ റബർ എസ്റ്റേറ്റിലെ വാച്ചറായ ലാലിച്ചന്റെ മൂരിക്കിടാവിനെയാണ് സമീപത്തെ റബർ തോട്ടത്തിൽ ചത്ത നിലയിൽ കണ്ടെത്തിയത്.
കിടാവിന്റെ ശരീരത്തിന്റെ പകുതിയോളം ഭക്ഷിച്ച നിലയിലായിരുന്നു. 60 കിലോയോളം തൂക്കം വരുന്ന കിടാവിനെ അരക്കിലോമീറ്ററോളം വലിച്ചു കൊണ്ടുപോയ ശേഷമാണ് ഭക്ഷിച്ചിരിക്കുന്നത്. കോന്നി വനം ഡിവിഷനിലെ കോന്നി റേഞ്ചിൽപെട്ട വനമേഖലയോടുചേർന്ന് തവളപ്പാറയിലെ ജനവാസ മേഖലകളിൽ കാട്ടാന ജനവാസ മേഖലകളിലിറങ്ങി കാർഷിക വിളകൾ നശിപ്പിക്കുന്നതും പുലി വളർത്തുമൃഗങ്ങളെ പിടിച്ചുകൊണ്ടുപോകുന്നതും പ്രദേശത്ത് പതിവാണ്.









0 comments