വിഴിഞ്ഞം ഓഹരി കൈമാറ്റം: മുഖ്യമന്ത്രിയുടെ വാദം തള്ളി വിവരാവകാശ രേഖ; കൂടുതൽ വിവരങ്ങൾ നൽകാനാകില്ലെന്ന് സർക്കാർ

തിരുവനന്തപുരം : വിഴിഞ്ഞം തുറമുഖത്തിന്റെ ഓഹരി കൈമാറ്റ വിഷയത്തിൽ മുഖ്യമന്ത്രിയുടെ വാദങ്ങൾ തള്ളുന്ന വിവരാവകാശ രേഖ കൈരളി ന്യൂസ് പുറത്തുവിട്ടു. വിഴിഞ്ഞം തുറമുഖത്തിന്റെ 49 ശതമാനം ഓഹരി എംഎസ് സി കമ്പനിക്ക് കൈമാറുന്നതിലുള്ള അതൃപ്തി അദാനി ഗ്രൂപ്പിനെ അറിയിച്ചിട്ടുണ്ടെന്നായിരുന്നു കഴിഞ്ഞ ജൂലൈ 8ന് മുഖ്യമന്ത്രി മാധ്യമങ്ങൾക്ക് മുന്നിൽ വ്യക്തമാക്കിയത്.
എന്നാൽ സർക്കാരിന്റെ ഭാഗത്തുനിന്ന് അങ്ങനെ ഒരു അതൃപ്തിയും അറിയിച്ചിട്ടില്ലെന്നാണ് വിവരാവകാശ രേഖയിലൂടെ പുറത്തുവന്നിരിക്കുന്നത്. വിഷയത്തിൽ ചോദ്യങ്ങൾക്ക് മറുപടി നൽകാതെ സർക്കാർ ഒളിച്ചുകളി നടത്തുകയാണെന്നും ആരോപണമുണ്ട്. വിവരങ്ങൾ അറിയാൻ അപേക്ഷ സമർപ്പിച്ചപ്പോൾ വിശദമായ രേഖകൾ ലഭിക്കാൻ 99 രൂപ അടയ്ക്കണമെന്നാണ് ആദ്യം അധികൃതർ മറുപടി നൽകിയത്. ഇതിനുപിന്നാലെ അപേക്ഷകനെ സെക്രട്ടറിയേറ്റിലെ അണ്ടർ സെക്രട്ടറി ബിജി ജോസഫ് നേരിട്ട് ഫോണിൽ വിളിച്ച് കാര്യങ്ങൾ തിരക്കി.
രണ്ടാമതും അണ്ടർ സെക്രട്ടറി ബിജി ജോസഫ് അപേക്ഷകനെ ഫോണിൽ ബന്ധപ്പെട്ട് 99 രൂപ ഫീസ് അടച്ചോ എന്ന് അന്വേഷിക്കുകയും, അടച്ചില്ലെങ്കിൽ വെയിറ്റ് ചെയ്യാനും രണ്ടുദിവസത്തിനകം അടച്ചാൽ മതിയെന്നും നിർദ്ദേശിച്ചു. എന്നാൽ ഇതിനുശേഷം വിഷയത്തിൽ കൂടുതൽ വിവരങ്ങൾ നൽകാൻ കഴിയില്ല എന്ന് വ്യക്തമാക്കിക്കൊണ്ട് അപേക്ഷകന് ഇമെയിൽ മുഖേന മറുപടി നൽകുകയാണ് സർക്കാർ ചെയ്തത്. സർക്കാരിന്റെ ഈ ഇരട്ടത്താപ്പ് വലിയ രീതിയിലുള്ള രാഷ്ട്രീയ വിവാദങ്ങൾക്കാണ് വഴിതുറന്നിരിക്കുന്നത്.









0 comments